“ഫോട്ടോ ഞാൻ ചോദിച്ചു. ബട്ട് അവൾ സമ്മതിച്ചില്ല..ഷി മൈറ്റ് ബീ തിങ്കിങ് ഇറ്റ് വിൽ ബി മിസ്‌യൂസ്‌ഡ്…”
ഡെന്നിസ് സംഗീത പറഞ്ഞത് കേട്ടില്ല. സിമോണയോട് നടത്തിയ ചാറ്റിലെ ചില വാക്കുകൾ ഓർമ്മിക്കുകയായിരുന്നു അയാളപ്പോൾ.
തിരികെ ക്വർട്ടേഴ്‌സിൽ വന്നു കഴിഞ്ഞ് ഡെന്നിസ് അൽപ്പസമയം ഉറങ്ങാൻ ശ്രമിച്ചു. സന്ധ്യാസമയങ്ങളിൽ അങ്ങനെ പതിവില്ല. ബെഡിൽ മൊബൈലിരിപ്പുണ്ട്.
ഒരു മെസേജ് ടോൺ കേട്ട് കയ്യെത്തിച്ച് മൊബൈൽ എടുത്തു.
മെസഞ്ചറിൽ സിമോണയുടെ പേര് ഏറ്റവും മുകളിലായി അയാൾ കണ്ടു.
“പുതിയ കഥയിൽ ആയിരിക്കും അല്ലേ?”
അവൾ ചോദിച്ചു.
“ഇല്ല..മനസ്സ് ഫുൾ ബ്ളാങ്ക് ആണ്. ശുദ്ധശൂന്യം. നോ പ്ലോട്ട് ..നോ ക്യാരക്റ്റർ…”
“മനസ്സിൽ സിമോണയുണ്ടോ?”
“മനസ്സിൽ സിമോണ മാത്രമേയുള്ളൂ…”
തുടർന്ന് നാലഞ്ച് സ്മൈലികൾ.
“നിങ്ങളുടെ റെജിമെൻറ്റ് ക്യാമ്പ് ചെയ്യുന്നത് ജോർഗെറ്റിലല്ലേ? അങ്ങനെയല്ലേ മാണിക്യം പറഞ്ഞത്?”
“അതെ…”
“ഗൗഹാട്ടിയിൽ നിന്ന് എത്ര കിലോമീറ്റർ ഉണ്ട് ജോർഗെറ്റിലേക്ക്?”