അന്ന് രാത്രി ഉറക്കം വന്നെങ്കിലും ഇടയ്ക്കിടെ അയാൾ ഉണർന്നു വാച്ച് നോക്കി. ഈ രാത്രിക്കെന്താണ് ഇത്ര ദൈർഘ്യം? അയാൾ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.
പിറ്റേ ദിവസം, എന്തെന്നില്ലാത്ത വർണ്ണഭംഗിയായിരുന്നു ഉദ്യാനത്തിലെ പൂക്കളിലെല്ലാം. ഇതുവരെ കാണാത്ത ചിത്ര ശലഭങ്ങളും തുമ്പികളും അവയുടെ മേൽ പറന്നിറങ്ങുവാൻവേണ്ടി വന്നു. മഞ്ഞ് നിറഞ്ഞ പർവ്വതശിഖരങ്ങളിൽ വെയിൽ അതിന്റെ ശോഭനിറഞ്ഞ ചിറകുകൾ പറത്തി. ഇവിടെ നിന്നോ ഒരപ്പൂപ്പൻ താടി പറന്നിറങ്ങി അയാളുടെ കവിളിലെ തൊട്ടു.
ഹൃദയമിടിപ്പിൽ അത് വരെ കേൾക്കാത്ത ഒരു സംഗീതം.
മുക്കാൽ മണിക്കൂർ ഡ്രൈവ് അരമണിക്കൂറായി ചുരുങ്ങിയത് ഹൃദയതാളത്തിന്റെ വേഗമേറിയതിനാലാവണം. മണിക്കൂറിൽ എൺപത് കിലോമീറ്റർ എന്ന വേഗതയിൽ സാധാരണ ആ റോഡിലൂടെ ആരും ഡ്രൈവ് ചെയ്യാറില്ലന്നറിയാം. പക്ഷെ മനസ്സ് കുതിക്കുകയായിരുന്നു. മനസ്സിന്റെ വേഗത്തോടൊപ്പമെത്താൻ കാറും മത്സരിച്ചു.
ദിഗാലിപുക്കൂരി തടാകത്തിന്റെ വശത്തു കൂടിയുള്ള പാതയിൽ അന്ന് പതിവിലേറെ തിരക്കുള്ളത് പോലെ തോന്നി ഡെന്നിസിന്. തിരക്കേറിയ ആ പാതയിൽ നിന്ന് കാർ കാംഖയ ക്ഷേത്രത്തിനു മുമ്പിലൂടെയുള്ള ഹൈവേയിലേക്ക് കയറി. എന്തോ ഉത്സവം നടക്കുന്നു. ആളുകൾ നിറങ്ങൾ വാരിയെറിയുന്നു. ആഘോഷത്തിമർപ്പ് ആവേശമുണർത്തുന്ന നൃത്തത്തിന്റെ രൂപത്തിൽ പാതയിൽ നിറയുന്നു. റാഡിസൺ ബ്ലൂ ഹോട്ടലിന്റെ മുമ്പിലെത്തുന്നവരെയും അയാൾ സൂക്ഷിച്ച് ഡ്രൈവ് ചെയ്തു. ഇനിയുള്ള പാതയിൽ അധികം തിരക്കില്ല. അതിനപ്പുറത്താണ് തടാകക്കരയിൽ പിക്കാഡല്ലി നിൽക്കുന്നത്.
എന്തൊരു ഭംഗിയാണ് തെരുവിന്! അതിലൂടെ ഒഴുകുന്ന നൂറുകണക്കിന് ആളുകൾക്ക് എന്തൊരു സൗന്ദര്യമാണ്! യെസ്! യെസ്! എല്ലാം സുന്ദരമാണ്. പ്രണയത്തിലാവുമ്പോൾ എല്ലാം സുന്ദരമാണ്. ഋഷിക മുമ്പിലുള്ളപ്പോൾ ലോകം എപ്പോഴും സുന്ദരമായിരുന്നു തനിക്ക്. പിന്നെ ഇപ്പോഴാണ് അങ്ങനെ ഒരു തോന്നൽ!
നീണ്ടു നിവർന്ന പനമരങ്ങൾക്ക് പിമ്പിൽ, തടാകത്തിനിപ്പുറത്ത് പിക്കാഡല്ലിയുടെ സൗന്ദര്യം നോക്കി ഡെന്നിസ് ഡ്രൈവ് ചെയ്തു. റെസ്റ്റോറൻറ്റിനടുത്ത് കാർ നിർത്തുമ്പോൾ ഡെന്നിസിന്റെ ഹൃദയം പടപടാന്നു മിടിക്കുകയായിരുന്നു.
ഈശ്വരാ…! ആ റെസ്റ്റോറന്റിൽ അതിന്റെ വടക്കേ മൂലയിൽ സിമോണയിരിക്കുന്നുണ്ട്.
അവൾ എങ്ങനെയായിരിക്കും? നീണ്ട് മെലിഞ്ഞ്? അതോ തടിച്ചോ? ചെറുപ്പമായിരിക്കുമോ? ഇനി സംഗീത പറഞ്ഞതുപോലെ മധ്യപ്രായം കഴിഞ്ഞ ഒരു സ്ത്രീയായിരിക്കുമോ? മറ്റൊരാളുടെ ഭാര്യയായിരിക്കുമോ? ഈശ്വരാ…അങ്ങനെയായിരിക്കരുതേ…