ഇവൾ മറ്റാരെയെങ്കിലും ഓർമ്മപ്പെടുത്തുന്നോ? ഋഷികയെ? അതോ….!
അപ്പോൾ അയാൾ സിമോണയെ ഓർത്തു.
സിമോണ!
അവൾ സംഗീതയെപ്പോലെ സുന്ദരിയായിരിക്കുമോ?
“ഫോട്ടോ എന്തിനാണ്?”
മെസഞ്ചറിൽ കഴിഞ്ഞയാഴ്ചയാണ് അവൾ ചോദിച്ചത്.
“ഫോട്ടോ സാധാരണ എന്തിനാണ്?”
താൻ തിരിച്ചു ചോദിച്ചു.
അവൾ മെസേജ് ടൈപ്പ് ചെയ്യുന്നതിന്റെ അടയാളങ്ങൾ നേർത്ത നക്ഷത്ര ബിന്ദുക്കളെപ്പോലെ ചാറ്റ് ബോക്സിൽ കാണാൻ തുടങ്ങിയെങ്കിലും അക്ഷമനായത് കൊണ്ട് താൻ വീണ്ടും മെസേജയച്ചു.
“സിമോണയെക്കാണാൻ…”
“എന്തിനാണ് എന്നെ കാണുന്നത്?”
എന്താണ് ടൈപ്പ് ചെയ്യേണ്ടതെന്ന് താൻ അന്ന് ശങ്കിച്ചു.
മാസങ്ങളായി മിക്കവാറും എല്ലാ ദിവസങ്ങളിലും നിർത്താതെ എഴുത്തിനെപ്പറ്റിയും കഥകളെപ്പറ്റിയും പുസ്തകങ്ങളെപ്പറ്റിയും രാഷ്ട്രീയം പോലും വാചാലമായി അവളോട് ചാറ്റുചെയ്തുകൊണ്ടിരുന്ന താൻ അപ്പോൾ ആദ്യമായി വാക്കുകൾക്ക് വേണ്ടി പരതി.
“ഫോട്ടോ കണ്ടാൽ മാണിക്യം എന്നെ ആ നിമിഷം ബ്ലോക്ക് ചെയ്യും,”