വിശ്വമിത്രൻ ആദ്യമെല്ലാം ഇത് നല്ല കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതെങ്കിലും ഇടക്ക് എപ്പഴോ അയാൾ സ്ത്രീകളെ വശീകരിക്കുവാനായി ഉപയോഗപ്പെടുത്തി….. വര്ഷങ്ങളോളം അതിലാണ് സുഖം എന്ന് കരുതിയ അയാൾക്ക് പതിയെ അത് മടുപ്പായി..അങ്ങനെ അതിൽ നിന്നും ഒരു തിരിച്ചറിവ് വന്നപ്പോളാണ് എല്ലാത്തിൽ നിന്നും മാറി ദൂരെ ഒരു ചെറിയ വീടു വെച്ച് പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹവും കഴിച്ച് അറിയാവുന്ന ബാക്കി കാര്യങ്ങൾ ഒരു ഗുരുകുലം രീതിയിൽ വിദ്യാർത്ഥികൾക്ക് പകരുന്ന സമ്പ്രദായം സ്വീകരിച്ചത്…. തിരിച്ചറിവ് വേണം എന്നുള്ളതാണ് പ്രധാനം…
വാസുദേവന് ഗുരു എല്ലാം തികഞ്ഞ ആളായിരുന്നു… പഴയ കാര്യങ്ങൾ അറിയാത്തത് കൊണ്ട് തന്നെ ഗുരുവിനെ ആകാശത്തോളം ഉയരത്തിൽ തന്നെ കണ്ടു…
വിശ്വമിത്രൻ പകർന്നു കൊടുത്ത വിദ്യക്ക് വേണ്ടി കഠിനമായ തയ്യാറെടുപ്പുകൾ വാസുദേവന് വേണ്ടി വന്നിരുന്നു… കാരണം 100% ഏകാഗ്രതയും മനശക്തിയും ചേരുമ്പോൾ മാത്രമേ ഇത്തരമൊരു ക്രിയക്ക് പ്രകൃതിപോലും സമ്മതിക്കൂ….എന്നാൽ ഇതിനെ മറ്റൊരു പരീക്ഷണമായി കണക്കാക്കിയ വാസുദേവൻ നന്നായി തന്നെ ആ ഘട്ടം പൂർത്തിയാക്കി. ഒടുവിൽ ഗുരുവായ വിശ്വമിത്രനിൽ നിന്നും ആ അത്ഭുതസിദ്ധി വാസുദേവകൈമൾ എന്ന ചിറക്കൽ സന്തതിയിലേക്ക് വന്നു ചേർന്നു…
പഠനം പൂർത്തിയാക്കി ചിറക്കലിലേക്ക് തിരിച്ചെത്തിയ കൈമൾ സംഭവിച്ചതൊന്നും എവിടെയും പറഞ്ഞില്ല… ആരെങ്കിലും അറിഞ്ഞാൽ അത് തനിക്ക് അപകടമാകുമെന്ന് അയാൾക്ക് അറിയാമായിരുന്നു…എന്നാൽ നല്ല കാര്യങ്ങൾക്കായി അയാൾ ആരും അറിയാതെ ഈ സിദ്ധി ഉപയോഗിച്ച് പോന്നു… നാടിനും നാടിന്റെ നല്ല മാറ്റങ്ങൾക്കും വിലങ്ങുതടി നിൽക്കുന്നവരെ സംസാരിച്ചു അനുകൂലമാക്കാനുള്ള കൈമളിന്റെ കഴിവ് വളരെ വേഗം പ്രശസ്തമായി, വഴക്കുകൾക്കിടയിൽ ഇടനില നിന്നു പ്രശ്നം പരിഹരിക്കാനും, സ്വരച്ചേർച്ചയില്ലാത്ത ഭാര്യഭർത്താക്കന്മാരെ രമ്യതയിൽ എത്തിക്കാനും, കുട്ടികളിൽ വരുന്ന മാനസിക പ്രശ്നങ്ങളെ സംസാരിച്ച ശെരിയാക്കുന്ന കൈമൾ യഥാർത്ഥത്തിൽ സംസാരിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്ന് മറ്റാരും അറിഞ്ഞില്ല എന്നതാണ് സത്യം… ഒരിക്കൽപോലും മോശമായ ഒരു കാര്യം പോലും ഈ സിദ്ധി വെച്ച് നേടിയെടുക്കാൻ ആഗ്രഹിക്കാത്ത അയാൾക്കു തന്നിൽ നാട്ടുകാർക്കുള്ള സ്നേഹം സന്തോഷം നൽകി… ആ നാട്ടിൽ അയാൾ കാരണം സന്തോഷവാന്മാരായ ഒരുപാട് പേർ ഉണ്ടായി എന്നുള്ളതാണ് മറ്റൊരു വിജയം..
30 വയസായപ്പോൾ മുറപ്രകാരം വിവാഹം കഴിച്ച് വാസുദേവ കൈമൾ കുടുംബസ്ഥനായി… അവർക്ക് ഉണ്ടായ ഒരേ ഒരു ആൺതരിയായിരുന്നു സിദ്ദുവിന്റെ അച്ഛൻ… പക്ഷെ തന്റെ ഈ സിദ്ധി പകർന്നു കൊടുക്കാൻ തക്ക കാര്യപ്രാപ്തിയും നക്ഷത്രയോഗവും ഇല്ല എന്നുള്ള കാരണത്താൽ അയാൾ സ്വന്തം മകന് ഇത് പകർന്നു നൽകിയില്ല പകരം ജ്യോതിഷസിദ്ധി വെച്ച് കണക്ക് കൂട്ടിയപ്പോൾ മകന് വിവാഹം കഴിക്കേണ്ട പെൺകുട്ടിയെ കണ്ടെത്തി അവളിൽ മകനുണ്ടാവുന്ന കൊച്ചുമകന് ഈ സിദ്ധി തന്റെ മരണശേഷവും പകരാൻ വേണ്ടുന്ന കാര്യങ്ങളും ആലോചിച്ചു… ഒടുവിൽ അതിനുള്ള പരിഹാരമായത് മണിക്കൂറുകളോളം നീണ്ട പ്രശ്നം വെയ്പ്പിലൂടെയാണ്….പക്ഷെ സിദ്ധു ജനിക്കുന്നതിനു കൂടി മാതാപിതാക്കളുടെ സമയം എണ്ണപ്പെടും എന്ന ദോഷവും മറ്റൊരു സാധ്യതയും (അത് വഴിയേ പറയാം )അയാൾ മനഃപൂർവം തിരസ്കരിച്ചു…ഒരുപക്ഷെ അയാളുടെ ജീവിതത്തിൽ അയാളെടുത്ത ഒരേ ഒരു സ്വാർത്ഥ തീരുമാനം അതായിരിക്കാം..തന്നെ പോലെ നാടിനു ഉപയോഗമാകാൻ ഉതകുന്ന കൊച്ചുമകനിലായിരുന്നു അയാളുടെ ഹൃദയം…