വേദനയ്ക്കിടയിലും, ആമിയുടെ ആ കരുതലിൽ എന്റെ മനസ്സ് തണുത്തു. എന്നാൽ കൃതികയുടെയും ആമിയുടെയും ഇടയിൽ പുകയുന്ന ആ അദൃശ്യമായ പോർക്കളം അവിടെയുള്ള മറ്റെല്ലാവരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു….
അന്തരീക്ഷം ആകെ വഷളാവുമെന്ന് തോന്നിയപ്പോൾ ഞാൻ ഇടപെടാൻ തീരുമാനിച്ചു.
ആമിയും കൃതികയും തമ്മിലുള്ള ആ നോട്ടപ്പൊരി ഉടനെ ഒരു യുദ്ധമായി മാറാൻ സാധ്യതയുണ്ട്.
ഞാൻ എന്റെ ഇടത്തെ കൈ സാവധാനം ഉയർത്തി, ദേഷ്യം കൊണ്ട് വിറച്ചുനിൽക്കുന്ന കൃതികയുടെ മുഖം ആമിയിൽ നിന്നും എന്നിലേക്ക് തിരിച്ചുപിടിച്ചു.
അവളുടെ കവിളിൽ തട്ടിക്കൊണ്ട്, മുഖത്തൊരു കള്ളച്ചിരി വരുത്തി ഞാൻ ചോദിച്ചു.
“അല്ല… ഇന്ന് കാണാൻ നല്ല ഭംഗിയുണ്ടല്ലോ… കവിളൊക്കെ നല്ല ചുവന്ന് തുടുത്തിരിക്കുന്നു. നീ മേക്കപ്പ് വല്ലതും ഇട്ടതാണോ?”
എന്റെ ആ ചോദ്യം കേട്ടതും, അതുവരെ ഗൗരവത്തിൽ നിന്നിരുന്ന റോസിന് ചിരി അടക്കിപിടിക്കാൻ കഴിഞ്ഞില്ല. അവൾ വായ പൊത്തിക്കൊണ്ട് പൊട്ടിച്ചിരിച്ചു.
“ഓ… അതോ? അത് അവൾ മേക്കപ്പ് ഇട്ടതൊന്നുമല്ലടാ…”
ചിരി നിയന്ത്രിക്കാൻ പാടുപെട്ടുകൊണ്ട്, കിതച്ചുകൊണ്ട് റോസ് തുടർന്നു.
“അത് നീ ഇന്നലേ അടിച്ചതിന്റെ പാടാ….. ഇന്നലെ വീട്ടിലെത്തിയപ്പോഴും ഇന്ന് രാവിലെയും നീയൊന്ന് കാണണമായിരുന്നു…”
റോസിന്റെ ആ മറുപടി കേട്ടതും, കൃതികയുടെ മുഖം ജാള്യത കൊണ്ട് ഒന്നുകൂടി ചുവന്നു.
ബാക്കിയുള്ളവർ ചിരി കടിച്ചുപിടിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവൾ എന്നെ നോക്കി പല്ലുകടിച്ചു….