ഇഡ്ഡലി പിച്ചി സാമ്പാറിൽ മുക്കി വായിലേക്ക് വെക്കുമ്പോഴും എന്റെ കണ്ണുകൾ ആ കസേരയിലിരിക്കുന്ന മാനസയിലായിരുന്നു.
എന്റെ ഉള്ളിലെ ചോദ്യങ്ങൾ തിളച്ചുമറിയുകയായിരുന്നു.
ഈ നിഗൂഢതകളുടെ ചുരുളഴിക്കാനും, കഴുത്തിൽ നിന്നും മാഞ്ഞ ടാറ്റൂവിന്റെ കാര്യം തിരക്കാനും, ശരിക്കും ഞങളുടെ ശത്രുക്കൾ ആരാണെന്ന് കണ്ടെത്താൻ മാനസയോട് എന്തെങ്കിലും സംസാരിക്കണമെന്ന് മനസ്സ് വല്ലാതെ ആവശ്യപ്പെടുന്നുണ്ടായിരുന്നു.
പക്ഷേ, തലച്ചോറ് എന്നോട് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നത് മറ്റൊന്നായിരുന്നു…
‘മിണ്ടാതിരുന്ന് തിന്നിട്ട് എണീറ്റ് പോ മൈരേ… ‘
ഒരു വശത്ത് പേടിയും ബുദ്ധിയും, മറുവശത്ത് ആകാംക്ഷയും. കുറച്ചുനേരം ആ ഇഡ്ഡലി പ്ലേറ്റിലേക്ക് നോക്കി ഞാൻ ഈ യുദ്ധം തുടർന്നു. പക്ഷേ അവസാനം തലച്ചോറിനെ തോൽപ്പിച്ച് മനസ്സ് തന്നെ ജയിച്ചു. ഇനിയും ഇതൊന്നും അറിയാതെ എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല.
ഞാൻ ഒരു ദീർഘനിശ്വാസത്തോടെ മെല്ലെ തലയുയർത്തി. മാനസയെ നോക്കി എന്തോ ചോദിക്കാനായി ഞാൻ വായ തുറന്നതും… എന്റെ ചുണ്ടുകൾ അനങ്ങുന്നതിന് മുമ്പ് തന്നെ അവൾ സംസാരിച്ചു തുടങ്ങി.
ഭക്ഷണം കഴിക്കുന്നത് നിർത്തി, ആ കാന്തക്കണ്ണുകൾ കൊണ്ട് എന്നെയും എന്റെ കൂടെയുള്ളവരെയും ഒന്നുകൂടി നോക്കിയിട്ട്, തികച്ചും ശാന്തവും എന്നാൽ ഗാംഭീര്യവുമുള്ള സ്വരത്തിൽ അവൾ പറഞ്ഞു:
“ദേവാ… നിന്റെയും നിന്റെ കൂടെയുള്ളവരുടെയും മനസ്സിലെ ചോദ്യങ്ങൾക്കുള്ള ഉത്തരം എന്നാൽ ആവും വിധം ഞാൻ നൽകാം…”