“ഓക്കേ…ഓക്കേ…”
അയാള്‍ പറഞ്ഞു.
“എല്ലാ ഒന്നാം തീയതികളിലും ഉറക്കമുണര്‍ന്ന് കണ്ണുകളച്ച് തപ്പിത്തടഞ്ഞ് അച്ഛന്‍ എന്‍റെ ബെഡ് റൂമില്‍ വന്ന് കഷ്ടപ്പെട്ട് എന്നെ കണികാണണ്ട എന്ന് വെച്ചാണ് ഈ ഒന്നാം തീയതി ഞാന്‍ അച്ഛന്‍റെ ബെഡ് റൂമിലേക്ക് വന്നെ,”
അയാള്‍ വീണ്ടും പുഞ്ചിരിച്ചു.
അച്ഛനും മകളും ജനാലയിലൂടെ പുറത്തേക്ക് നോക്കി.
പുറത്ത് കുന്നിന്‍ പുറങ്ങളില്‍ വെയില്‍ പരന്നുകിടന്നു. മരച്ചുവട്ടിലെ തണല്‍ വൃത്തങ്ങളില്‍ ഇടയന്മാര്‍ പശുക്കളെയും ആടുകളെയും നോക്കിയിരിക്കുന്നു.
“വാ,”
കിടക്കയില്‍ നിന്ന് എഴുന്നേറ്റിട്ട് ജയകൃഷ്ണന്‍ പറഞ്ഞു.
“പുറത്ത് മാവിന്‍ ചുവട്ടില്‍ പോയി അല്‍പ്പ സമയം ഇരിക്കാം,”
അവളും എഴുന്നേറ്റു.
“അച്ഛന്‍ പൊയ്ക്കോളൂ”
അടുക്കളയിലേക്ക് നടന്നുകൊണ്ട് മീര പറഞ്ഞു.
“ഞാന്‍ അച്ഛന് കോഫിയുമായി വരാം,”
ജയകൃഷ്ണന്‍ വാഷ്ബേസിനിലേക്ക് പോയി. കയ്യും മുഖവും കഴുകി. ഈറന്‍ കൈത്തലം കൊണ്ട് നീണ്ട മുടിയിഴകള്‍ മാടിയൊതുക്കി.
മാവിന്‍ ചുവട്ടിലേക്ക് നടന്നപ്പോഴേക്കും രണ്ടു കപ്പുകളില്‍ കാപ്പിയുമായി മീര അവിടേയ്ക്ക് വന്നുകഴിഞ്ഞിരുന്നു.
“ഇന്ന് സണ്‍ഡേ അല്ലെ?”
കാപ്പി കപ്പ് അയാള്‍ക്ക് നല്‍കിക്കൊണ്ട് അവള്‍ പറഞ്ഞു. ജയകൃഷ്ണന്‍ കസേരയില്‍ ഇരുന്ന് കാപ്പി കപ്പ് ടീപ്പോയില്‍ വെച്ചു. എന്നിട്ട് അവളെ ചോദ്യരൂപത്തില്‍ നോക്കി.
“ഇന്ന് ഒന്ന് പുറത്ത് പോകാം,”
അവള്‍ അയാളുടെ നോട്ടത്തിനുള്ള ഉത്തരമായി പറഞ്ഞു.
“ഷോപ്പിംഗ്?”
“ഷോപ്പിംഗ് ഒന്നുമല്ല,”
ശബ്ദമുയർത്തി മീര പറഞ്ഞു.
“ഇടയ്ക്കൊക്കെ അച്ഛൻ ശരിക്കും ഒന്ന് പുറത്തൊക്കെ വരണം. ഇങ്ങനെ ഇങ്ങനെ എപ്പഴും വായനയും എഴുത്തും ഒക്കെ മാത്രം പോരാ,”
“ഞാൻ എന്നും ഓഫീസിൽ പോകുന്നില്ലേ? ഓഫീസ് വീടിനകത്താണോ മോളെ!”
“അതൊക്കെ എനിക്കറിയാം. ആരുടേയും മുഖത്തും നോക്കാതെ കമ്പ്യൂട്ടർ പ്രോഗ്രാം ചെയ്ത് വെച്ചപോലെ ഒരു പോക്കും വരവും അല്ലെ അച്ഛന്റെ രീതി. ഇത് അങ്ങനത്തെയല്ല. എന്റെ ഫ്രണ്ട് സോഫിയ പറയുന്നപോലെ ഞെരിപ്പൻ ഔട്ടിങ്!”