“നമ്മക്ക് ഈ പ്രായത്തില്‍ ഒരിക്കലും ഇമ്മച്ച്വര്‍ ആയ ഒരു ലവ് ഫീല്‍ ചെയ്യില്ല. ഏജ് ട്വന്‍റി ട്വന്‍റി വണ്‍ ഒക്കെയായില്ലേ? അല്ലാതെ പതിനഞ്ചോ പതിന്നാലോ ഒന്നും അല്ലല്ലോ…സോ ട്രസ്റ്റ് മി…ഐം ടോട്ടലി ഫെയിത്ത്ഫുള്‍ റ്റു മൈ ലവ്!”
“എന്‍റെ ഭഗവതീ…! നീയിത്രേം…!”
അവളുടെ സ്വരത്തിലെ ദൃഡത തിരിച്ചറിഞ്ഞ് മീര അദ്ഭുതപ്പെട്ടു.
സോഫിയയുടെ മിഴികള്‍ വീണ്ടും നിറയാന്‍ തുടങ്ങുകയാണ്.
മീരയുടെ ഹൃദയവും വിതുമ്പി.
എനിക്ക് തെറ്റ് പറ്റി മോളെ,”
മീരയും കണ്ണുകളില്‍ നനവ് നിറച്ചുകൊണ്ട് പറഞ്ഞു.
“മൊബൈല്‍ഫോണും ടാബ്ലെറ്റും കമ്പ്യൂട്ടര്‍ ഗെയിമുകളുമൊക്കെ പ്രണയത്തെ വേദനയെ ഒക്കെ ഈ ലോകത്ത് നിന്ന് തന്നെ നീക്കിക്കളഞ്ഞു എന്നാ ഞാന്‍ കരുതിയെ. ഇത് പോലെ കരഞ്ഞ് സ്നേഹിക്കാന്‍ ഇക്കാലത്തും ആളുകളുണ്ടാവും എന്ന് നീയെനിക്ക് കാണിച്ച് തന്നല്ലോ കുട്ടീ,”
“നീതന്നെ പറയണം ഇത്!”
കണ്ണുനീര്‍ തുടച്ച് സോഫിയ പറഞ്ഞു.
“കരഞ്ഞ് സ്നേഹിക്കുന്ന ഒരാള്‍ നിന്‍റെ വീട്ടിലുമുള്ളപ്പോള്‍. നിന്‍റെ അച്ഛന്‍,”
ദൂരെ എവിടെ നിന്നോ പള്ളിമണിയുടെ നാദം അവര്‍ കേട്ടു.
അവര്‍ ഇരുന്നിരുന്നതിന് മുകളില്‍,മരചില്ലയിലൊരു പ്രാവ് കുറുകി.
ശരിയാണ്. മനസ്സിൽ അമ്മയെ മാത്രം ഇപ്പോഴും ഭ്രാന്തമായി സ്നേഹിച്ചുകൊണ്ട് തന്റെ അച്ഛൻ. എത്രയോ വർഷങ്ങൾ! തനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ നഷ്ടപ്പെട്ടതാണ് അമ്മയെ. എന്നിട്ടും എത്രയോ പ്രലോഭനങ്ങളുണ്ടായിട്ടും എത്രയോ പേർ പിന്നാലെ ഭ്രാന്ത് പിടിച്ചു നടന്നിട്ടും അവരുടെ കണ്മുനകളിലെ പ്രണയവും കാമവും കണ്ടില്ലെന്ന് ഭാവിച്ച് അമ്മയെ മാത്രം പൂജിക്കുന്ന അച്ഛൻ!
“എനിക്ക് ഒരു ദിവസം ഒന്ന് കാണണം നിന്റെ അച്ഛനെ എന്റെ മീരേ,”
സോഫിയ പറഞ്ഞു.
“എനിക്ക് തോന്നുന്നു നിന്റെ അച്ഛൻ എന്നെ ഒന്ന് തലയിൽ തൊട്ട് അനുഗ്രഹിച്ചാൽ ചിലപ്പോൾ എന്റെ പ്രേമം സഫലമാകും.”
“നീ പോടീ!”
മീര അവളുടെ തോളിൽ പതിയെ അടിച്ചു.
“എന്റെ അച്ഛൻ എന്താ നിന്റെ ഗീവർഗ്ഗീസ് പുണ്യാളനെപ്പോലെ പ്രേമത്തിന്റെ കുന്തോം ആയി നടക്കുവാണോ?”
സോഫിയയും ചിരിച്ചു.
“എടീ അടുത്ത ഞായറാഴ്ച ടൗൺ ഹാളിൽ അച്ഛന്റെ കവിതാ സമാഹാരത്തിന്റെ പ്രകാശനമുണ്ട്. നീയും വാ..നമുക്ക് അവിടെ വെച്ച് കാണാം. അച്ഛനെ പരിചയപ്പെടൽ അവിടെയാകട്ടെ,”
“കവിതയോ? അതിന് നിന്റെ അച്ഛൻ എഴുത്തുകാരനാണോ? കളക്ട്രേറ്റിൽ എന്തോ ജോലിയല്ലേ?”
“ജോലി ഒക്കെ അവിടെത്തന്നെയാ! പക്ഷെ അച്ഛൻ ആദ്യമായി എഴുതുന്ന പുസ്തകമായ അത്. ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നെ അമ്മയ്ക്കും,”
“ഓ! ഇക്കാലത്ത് സ്വന്തം ഭാര്യക്ക് ഡെഡിക്കേറ്റ് ചെയ്യുന്ന ഭർത്താക്കൻമാർ വളരെ റെയർ ആണ്,”