ഷഹലയും ചന്ദ്രേച്ചിയും ഇപ്പോൾ ഈ പുതുതായി തുടങ്ങിയ തയ്യൽ കടയുടെ പാർട്നെർസ് ആണ്, ആർക്കും വേണ്ടാതെ താൻ പെരുവഴിയിൽ ഉപേക്ഷിക്കപ്പെട്ടപ്പോൾ അന്ന് ദൈവത്തിൻറെ കരങ്ങൾ പോലെ തനിക്കു താങ്ങായത് ചന്ദ്രേച്ചി മാത്രമാണ്, അല്ലെങ്കിൽ ചിലപ്പോൾ താൻ ഇന്ന് ഈ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടാവില്ലായിരുന്നു.അന്ന് ചന്ദ്രേച്ചിയുടെ വീട്ടിൽ എത്തിയ ഷഹലയുടെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഒരു സ്വർണ നെക്‌ളേസ് മാത്രമാണ്, അതും മുനീബ് തന്ന സമ്മാനം ആയതു കൊണ്ട് മറ്റാരും കാണാതിരിക്കാൻ തൻ്റെ ബാഗിൽ ഒളിപ്പിച്ചു വെച്ചത് കൊണ്ട് മാത്രം തൻ്റെ കയ്യിൽ ബാക്കി വന്ന സമ്പാദ്യം. അത് ഞാൻ ചന്ദ്രേച്ചിക്കു വെച്ച് നീട്ടിയപ്പോൾ ആദ്യമൊന്നും അവർ സ്വീകരിച്ചില്ല പിന്നെ അവസാനം തുല്യ അവകാശത്തിലുള്ള ഒരു തയ്യൽ കട എന്ന എൻറെ നിർബന്ധിത വ്യവസ്ഥയിലാണ് ചന്ദ്രേച്ചി അതിനു സമ്മതിച്ചത്.
ബ്ലൗസും വാങ്ങി തിരിച്ചു പോകുന്നതിനു മുമ്പ്, നിഷ തൻ്റെകയ്യിൽ കരുതിയിരുന്ന കവർ “എൻറെ കുറച്ചു പഴയ ഡ്രെസ്സുകളാ നിനക്ക് പാകമാകും” എന്ന് പറഞ്ഞു കൊണ്ട് ഷഹലക്ക് നേരെ നീട്ടി, ഷഹല അത് നന്ദി പൂർവം സ്വീകരിച്ചു.
തൻ്റെ നിറ വയറിലേക്ക് നോക്കി “എടി ഇതിപ്പോ എത്രാമത്തെ മാസം”? എന്ന് ചോദിച്ച നിഷയ്ക്ക് എട്ടു മാസം എന്ന് മറുപടി കൊടുത്തുകൊണ്ട് ഷഹല കടയുടെ തൊട്ടടുത്തുള്ള ചന്ദ്രേചിയുടെ വീട്ടിലേക്കു നടന്നു.
ഇപ്പോഴുള്ള ഷഹലയുടെ കോലം കണ്ടാൽ മുമ്പ് അവളെ പരിചയമുള്ള ആർക്കും തന്നെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല, കരഞ്ഞു കരഞ്ഞു കണ്ണുനീർ വറ്റിയ അവളുടെ കണ്ണുകൾ, ഉറക്കമില്ലായ്മ ബോധ്യപ്പെടുത്തുന്ന മിഴികൾക്കു ചുറ്റിലുമുള്ള കറുപ്പ് നിറം ,മെലിഞ്ഞൊട്ടിയ ദേഹത്തിൽ തള്ളി നിൽക്കുന്ന വയറു കണ്ടാൽ ശരിക്കും സഹതാപം തോന്നും.
ചന്ദ്രേച്ചി തനിക്കായി ഉണ്ടാക്കിയ കട്ടൻ ചായയും നുകർന്നു, വീടിൻറെ മതിലിനോട് ചേർന്നു വിദൂരത്തേക്കു നോക്കി നിന്ന ഷഹലയുടെ ശ്രദ്ധയെ ആകർഷിച്ചത്, തൻ്റെ മുന്നിൽ നീണ്ടു കിടക്കുന്ന റെയിൽ പാളത്തിനുമീതെ ചീറിപ്പാഞ്ഞു പോകുന്ന തീവണ്ടിയിലേക്കായിരുന്നു, ആ തീവണ്ടിയോടൊപ്പം ഷഹലയുടെ മനസ്സും സഞ്ചരിച്ചു , തീവണ്ടി അതിവേഗം കുതിക്കുന്നത് മുമ്പോട്ടേക്കാണെങ്കിൽ ഷഹലയുടെ മനസ്സ് സഞ്ചരിച്ചത് പിന്നിലേക്കാണ് ! പത്തു മാസം പിന്നിലേക്കു !!