ഇറങ്ങിയ ഉടനെ വീണയുടെ വിളി വന്നുവെങ്കിലും അവൻ കാൾ കട്ട് ചെയ്തു ഫോൺ സ്വിച്ചോഫ് ചെയ്തു.
പിന്നീടവൻ അത് ഓണാക്കിയതുമില്ല.
അവന്റെ പോക്ക് ചെന്ന് നിന്നത്
റപ്പായി മാപ്പിളയുടെ മുന്നിൽ.അടിച്ചു സെറ്റ് ആയിട്ടാണ് വരവ് എങ്കിലും പതിവ് തെറ്റിയുള്ള അവന്റെ വരവിൽ പന്തികേട് തോന്നിയ റപ്പായി അവനെയും കുടിയിലേക്ക് കൂട്ടി.
മകള് കൊച്ചിയിലായതിനാൽ വെപ്പും കുടിയും ഒന്നുമില്ലാത്തതുകൊണ്ട് തന്നെ അവനന്ന് പട്ടിണി കിടക്കേണ്ട സ്ഥിതിയിലെത്തി.എങ്കിലും മനസ്സ് കലുഷിതമായതുകൊണ്ട് റപ്പായി വാറ്റിവച്ചിരുന്ന വെട്ടിരുമ്പിൽ രണ്ടെണ്ണം നിന്ന നിൽപ്പിൽ കീറിയിട്ട് അവൻ ഒരു മൂലക്കങ്ങു കൂടി.
അങ്ങനെ ഒറ്റക്ക് താമസിച്ചിരുന്ന റപ്പായിക്ക് രണ്ടു ദിവസം കൊണ്ട് ശംഭു കൂട്ടിനുണ്ട്.കിടക്കാൻ ഒരിടം കിട്ടിയത് തത്കാലം അവനൊരു ആശ്വാസമായിരുന്നു.അവന്റെ മുഖം കണ്ട് ആദ്യമൊന്നും റപ്പായി കാര്യം തിരക്കിയില്ലെങ്കിലും അവസാനം റപ്പായി അത് ചോദിച്ചു.അവന്റെ അടക്കി വച്ചിരുന്ന സങ്കടം മുഴുവൻ ആ നിമിഷം പുറത്തുവന്നു.
തന്റെ തോളിൽ ചാഞ്ഞുകിടന്ന് വിങ്ങിപ്പൊട്ടുന്ന ശംഭുവിനെ എന്തു പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ അയാൾ കുഴങ്ങി.
ഒരു പക്ഷെ ഉള്ളിലെ വിഷമങ്ങൾ അവൻ കരഞ്ഞുതീർക്കട്ടെ എന്ന് അയാൾ കരുതിക്കാണും.
അന്നുവരെ പാചകം ഇല്ലാതിരുന്ന വീട്ടിൽ ശംഭു ചെറിയ രീതിയിൽ വച്ചുണ്ടാക്കാൻ തുടങ്ങിയിരുന്നു.
അവന്റെ വക നാടൻ ഭക്ഷണവും റപ്പായിയുടെ വക കശുവിൻമാങ്ങ വാറ്റിയതും കൂടിയായപ്പോൾ അവരുടെ ദിനരാത്രങ്ങൾ കൊഴുത്തു തുടങ്ങി.തോട്ടിലും ചേറിലും നിന്ന് ലഭിക്കുന്ന മൽസ്യങ്ങൾ അവരുടെ സഭക്ക് കൊഴുപ്പ് കൂട്ടി.അങ്ങനെ മദ്യത്തിന്റെ ലഹരിയിൽ തനിക്ക് നേരിട്ട അവഗണനയും അപമാനവും ശംഭു മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
ഇറങ്ങിപ്പോകാനുള്ള സാവിത്രിയുടെ കല്പനയെക്കാൾ വീണയുടെ മൗനം ആയിരുന്നു അവനെ വേദനിപ്പിച്ചത്.
“അങ്ങനെ അവളും തള്ളിപ്പറഞ്ഞു അല്ലേടാ?”രാത്രിയിൽ നിലാവെളിച്ചത്തിൽ റപ്പായിയുടെ
വീടിനോടു ചേർന്നുള്ള തോട്ടിറമ്പിൽ വാറ്റു നുണഞ്ഞിറക്കുമ്പോൾ അയാൾ ശംഭുവിനോട് ചോദിച്ചു.
“മനസിലായില്ല”
“അവള്…..മാധവന്റെ മരുമോള്……
ഛെ…….തെറ്റി….. നീ താലി കെട്ടിയ പെണ്ണ്,അവളുപോലും കൂടെ നിന്നില്ല അല്ലെ?”
“ഈ റപ്പായിചേട്ടൻ ഇതെന്തൊക്കെയ പറയുന്നേ.വല്ല വെളിവും ഉണ്ടോ?”
“മോനെ ശംഭു……റപ്പായി കുടിച്ചു വെളിവില്ലാതെ നടക്കുന്നവനാ.
കാരണം നിനക്കുമറിയാം.നിന്റെ പ്രായേ ഉണ്ടാരുന്നുള്ളു.വഴങ്ങാതെ വന്നപ്പോ അവൻ…….നീയും അനുഭവിച്ചു ഒരുപാട്.അന്ന് എന്റെ മോനെ കാണാഞ്ഞിട്ട് തിരക്കാത്ത സ്ഥലം ഇല്ല.ഒടുക്കം ആരോ പറഞ്ഞു മാധവന്റെ തെങ്ങും പറമ്പിൽ ചെക്കനെ കണ്ടെന്ന്. അവിടെയും തിരക്കി.പക്ഷെ കിട്ടിയത് തെക്കേ പാടത്തു നിന്ന് ചത്തു മലച്ച എന്റെ കുഞ്ഞിന്റെ ശരീരം.അന്ന് വീണതാ എന്റെ ഭാര്യ.കുറെ നാൾ കിടന്ന് അവളും പോയി.അവശേഷിച്ചത് ഞാനും എന്റെ മേരിപ്പെണ്ണും മാത്രം.