ശിവനും മാളവികയും
Shivanum Malavikayum | Author : Smitha
നൂറ്റാണ്ടുകളുടെ പഴക്കം തോന്നിച്ച ആൽമരത്തിന്റെ കീഴെ, സഖാവ് കൃഷ്ണപിള്ളയുടെ പൂർണ്ണകായ പ്രതിമയ്ക്ക് പിമ്പിൽ, കടൽത്തീരത്തേക്ക് നോക്കിയിരിക്കുകയായിരുന്നു റിട്ടയേഡ് ഫിനാൻസ് കമ്മീഷണർ പ്രശാന്ത് പൗലോസും “ദേശാടനത്തുമ്പി” എന്ന് സ്വയം വിശേഷിപ്പിക്കുന്ന മീഡിയാ പ്രവർത്തക മാളവികയും.
“എങ്ങനെ ജീവിക്കാനാണ് റിട്ടയേഡ് ജീവിതം?”
കാറ്റുകൊണ്ടുവന്ന ഉണക്കിലകൾ ചുറ്റും വീഴവേ മാളവിക പ്രശാന്തിനോട് ചോദിച്ചു.
“ജീവിതത്തിൽ നിന്ന് റിട്ടയേഡ് ആകുന്നത് വരെ?”
അയാൾ അവളോട് ചോദിച്ചു.
സഹതപിക്കാനോ വേണ്ടയോ എന്ന് അവൾ ഒരു നിമിഷം ശങ്കിച്ച് അവൾ അയാളെ നോക്കി.
“ആസ് യൂഷ്വൽ…ബില്ലിയാഡ്സ് ക്ലബ്…പിന്നെ റിട്ടയേഡ് ബ്യൂറോക്രാറ്റ്സുകളോടൊപ്പം കള്ളുകുടീം പഴയ കാലത്തെ വീരകൃത്യങ്ങൾ, പെണ്ണുപിടുത്തമടക്കം, പറയൽ. പിന്നെ സാധാരണ വെടി വട്ടത്തിലെ യൂഷ്വൽ സംഭവങ്ങൾ, അവസാനം കാശി രാമേശ്വരം, പ്രയാഗ്, ബദരീനാഥ് അവസാനം ഗംഗോത്രി വരെ നീളുന്ന ഭക്തി മാർഗ്ഗം…അല്ലേ?”
ഇത്തവണ പ്രശാന്ത് ചിരിക്കണോ വേണ്ടയോ എന്ന് സന്ദേഹിച്ചു.
“ഓ! നിങ്ങള് ക്രിസ്ത്യാനികള് അത്ര സെക്കുലർ അല്ലാത്തതുകൊണ്ട് ഇപ്പറഞ്ഞ സ്ഥലങ്ങൾ ഒന്നും സന്ദർശിക്കാൻ ചാൻസ് ഇല്ല…”
മാളവിക ചിരിച്ചു.
“പിന്നെ ലോക ആർക്കീസുകളല്ലേ ക്രിസ്ത്യൻസ്? അതുകൊണ്ട് പണം മുടക്കിയുള്ള ഭക്തിക്കൊന്നും അവരെ കിട്ടില്ല. മാക്സിമം ഇടവക പള്ളീലെ ധ്യാനം അഥവാ ത്യാനം..അവിടെ അങ്ങ് സെറ്റിൽ ആകും അല്ല്യോ?”
“ഒരാഗ്രമുണ്ട്,”
അപ്രതീക്ഷിതമായി വന്ന ചിരിയമർത്തി ഗൗരവത്തിലേക്ക് പിൻവാങ്ങി പ്രശാന്ത് പറഞ്ഞു.
മാളവിക അയാളെ ആകാംക്ഷയോടെ നോക്കി.
“ഒരാളെ കാണണമെന്നുണ്ട്…?”
മാളവികയുടെ മുഖത്ത് നിന്നും ചിരിമാഞ്ഞു.
“ഈ നരയും പീളകെട്ടിയ കണ്ണുകളിലെ അവസാന കാഴ്ചയും കുഴമ്പും കഷായവും കൊണ്ട് പുളിച്ചു പഴകിയ ഈ ദേഹവും അജീർണം ബാധിച്ചവന്റെ വളിയുടെ മണമുള്ള സാരോപദേശങ്ങളും പുകഞ്ഞൊടുങ്ങി മണ്ണിൽ കാത്തിരിക്കുന്ന പുഴുക്കൾക്ക് ഈ ദേഹം അവസാനമായി വിട്ടുകൊടുക്കുന്നതിന് മുമ്പ് ….”