മാളവിക കടന്നുവരുമ്പോൾ പ്രശാന്ത് രണ്ടാമത്തെ റൗണ്ടിലേക്ക് ഐസ്ക്യൂബുകളിടുകയായിരുന്നു.
അവളെ കണ്ട് അയാൾ അമ്പരന്നു.
“അത്കൊള്ളാം!”
അവൾ പറഞ്ഞു.
“ഒറ്റയ്ക്കിരുന്ന് തട്ടുവാണ് അല്ലേ?”
അയാൾ എഴുന്നേറ്റു.
“എഴുന്നേറ്റ് ബഹുമാനിക്കുവൊന്നും വേണ്ട. ഇരിക്ക്!”
“ഈ സ്ഥലം എങ്ങനെ കണ്ടുപിടിച്ചു?”
അയാൾ ചോദിച്ചു.
“അത് പോട്ടെ!”
മാളവിക ഉത്തരം പറയാൻ തുടങ്ങിയപ്പോൾ അയാൾ പെട്ടെന്ന് വേറെ ഒരു ചോദ്യം ചോദിച്ചു.
“നീയീ രണ്ടാഴ്ച്ച എവിടെ ആയിരുന്നു?”
“ചുമ്മാ തറവാട് വരെ ഒന്ന് പോയി”
“പാലക്കാടോ?”
“അതെ,”
“ആരാ ഇപ്പം അവിടെ ഉള്ളത്?”
“ഇപ്പം അവിടെ…”
മാളവിക ഒന്ന് സംശയിച്ച് അയാളെ നോക്കി. പിന്നെ അവൾ വാതിൽക്കലേക്ക് നോക്കി. അവളുടെ നോട്ടം പിന്തുടർന്ന് അയാളും. അപ്പോൾ പുറത്തെ ഉദ്യാനത്തിന് മുമ്പിൽ നിന്ന് വെളുത്ത് മെലിഞ്ഞ, കണ്ണട വെച്ച മധ്യവയസ്ക്കയായ, സുന്ദരിയായ ഒരു സ്ത്രീ അങ്ങോട്ട് വന്നു.
പ്രശാന്തിന്റെ ശ്വാസം നിലച്ചു.
“കൃഷ്ണവേണി!”
അയാൾക്ക് വാക്കുകൾ വിക്കി.
അവരുടെ കണ്ണുകൾ അയാളെയും അളക്കുന്നത് മാളവിക കണ്ടു.
“നിനക്കെങ്ങനെ….?”
പ്രശാന്ത് മാളവികയെ നോക്കി.
“ഞങ്ങൾ തമ്മിൽ ചെറിയ ഒരു പരിചയമുണ്ട്…”
പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മാളവിക പറഞ്ഞു.
“പരിചയമോ?”
വിശ്വാസം വരാതെ പ്രശാന്ത് വീണ്ടും ചോദിച്ചു.
“ങ്ഹാ,”
“സ്റ്റേറ്റ്സിൽ?”
“അതെ..പിന്നെ കേരളത്തിലും,”
പ്രശാന്ത് അവളുടെ അടുത്തവാക്കുകൾക്ക് കാതോർത്തു.
“എന്റെ അമ്മയാണ്!”
[രണ്ടാം ഭാഗം ഇല്ല]