ക്ഷുബ്ധ യൗവ്വനത്തിന്റെ എഴുപത് എൺപതുകളിലെ നൊസ്റ്റാൾജിക് ഭൂപടമാണ് പ്രശാന്തിന്റെ മനസ്സ്. കുന്നിക്കൽ നാരായണൻ മുതൽ കെ വേണുവരെയുള്ള നക്സലൈറ്റ് ഗ്രാഫിലെ പിന്നീട് തിരശ്ചീനമായിപ്പോയ ലംബരേഖകളെ കണ്ണുനീരുകൊണ്ട് നനച്ച് അയാൾ പുതിക്കിക്കൊണ്ടിരിക്കും.
“തൃശ്ശിലേരി – തിരുനെല്ലികാലം”
പ്രശാന്ത് വീണ്ടും പറഞ്ഞു.
“അന്ന് എന്റെ ചോരയുടെ നിറം ചുവപ്പല്ലായിരുന്നു. കൃഷ്ണവേണിയുടെ കണ്ണുകളിലെ പ്രണയത്തിന്റെ നീലയായിരുന്നു. വയസ്സന്നു പത്തൊൻപത്. കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് പ്രീ ഡിഗ്രി കഴിഞ്ഞ് നിൽക്കുന്ന സമയം. കൃഷ്ണവേണിയുടെ ചുവന്ന ചുണ്ടുകൾ ഞെക്കിപ്പൊതിഞ്ഞ് നൽകിയ ചൂടുള്ള ചുംബനത്തിന്റെ പ്രണയകുളിരും ആത്മാവിൽ സൂക്ഷിച്ചുകൊണ്ടാണ് ഞാൻ സഖാവ് വർഗ്ഗീസ് രക്തസാക്ഷിയാകുന്നതിന് മുമ്പുള്ള അവസാനത്തെ ഓപ്പറേഷനിൽ പങ്കെടുക്കുന്നത്….”
“അടിയൊരുടെ പെരുമൻ എന്ന് കുറിച്യരും മലമ്പണ്ടാരങ്ങളും കരിംപാലനും ഓമനിച്ച് വിളിച്ചിരുന്ന സാക്ഷാൽ സഖാവ് വർഗ്ഗീസ്, എന്നെ വിലക്കി. വീട്ടിൽ പൊക്കോണം! പഠിച്ച് വലിയ കലക്റ്റർ ആകേണ്ട ആളാ നീ. അതിനുള്ള വിവരം ആവശ്യത്തിൽ കൂടുതൽ ഉണ്ട് എന്നൊക്കെ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇപ്പോൾ ഫിനാൻസ് കമ്മീഷണറായി റിട്ടയർ ചെയ്ത്, മക്കളും മക്കളുടെ മക്കളുമൊക്കെയായി, കൃഷ്ണവേണിയെ ഓർത്ത് ഉറങ്ങിയും ഉറങ്ങാതെയും ജീവിതം കഴിക്കുന്ന ഞാൻ….!”
പ്രശാന്ത് എഴുന്നേൽക്കാൻ ശ്രമിച്ചു.
“സാർ,”
മാളവിക വിളിച്ചു.
അയാൾ അവളെ നോക്കി.
“ശ്രീലത മാഡത്തിനറിയോ സാറിന്റെ അഫയർ?”
“അറിയാമോയെന്ന് അറിയില്ല. ഞാൻ പറഞ്ഞിട്ടില്ല…”
“കൃഷ്ണവേണി മാഡം സ്റ്റേറ്റ്സിൽ നിന്ന് ഇടയ്ക്കൊക്കെ നാട്ടിൽ വരാറുണ്ട് എന്നല്ലേ സാർ പറഞ്ഞത്? സാർ മാഡത്തെയോ മാഡം സാറിനെയോ കാണാൻ ശ്രമിക്കാറുണ്ടോ?”
“ഇല്ല…”
ഒരു നിമിഷം അയാൾ മാളവികയെ നോക്കി.
“ഞാൻ ശ്രമിക്കാറുണ്ട്. അവളെ അറിയിക്കാറില്ല. അവൾ അത് ആഗ്രഹിക്കുന്നുണ്ടോ അത് അവൾ ഇഷ്ട്ടപ്പെടുന്നുണ്ടോ എന്ന് എനിക്കറിയില്ലല്ലോ…”
കോഴിക്കോട്ടെ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിനടുത്ത്, എഫ് സി ഐ ഗോടൗണിനോട് ചേർന്ന ബില്യാർഡ്‌സ് ക്ലബ്ബിൽ വെച്ചാണ് മാളവിക പ്രശാന്ത് എന്ന റിട്ടയേഡ് ഫിനാൻസ് കമ്മീഷണറെ പരിചയപ്പെടുന്നത്. അതിൽപ്പിന്നെ അവർ രണ്ടുപേരും ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഒരു ബില്യാർഡ് മേശക്ക് ചുറ്റും ഒരുമിച്ച് വിഹരിക്കുന്നത് മറ്റുള്ളവരെ ചിലപ്പോൾ ആശ്ചര്യപ്പെടുത്തിയിരുന്നു. കേരളീയർക്ക് ലൈംഗികമായ സാക്ഷരത ബിലോ ആവറേജ് ആയതിനാൽ ഒരു യങ് വുമൺ – ഓൾഡ് മാൻ അഫയറായിപ്പോലും അതിനെ പലരും വ്യാഖ്യാനിച്ചു. കളിക്കുമ്പോൾ അവർക്കിടയിൽ സംഭാഷണങ്ങൾ പതിവില്ലെങ്കിലും. അപരിചിതർക്കുപോലും തിരിച്ചറിയാൻ കഴിയുന്നത്ര സുതാര്യമായിരുന്നു അവരുടെ പെരുമാറ്റമെങ്കിലും. ഭാര്യക്കും ഭർത്താവിനും മാത്രമേ അല്ലെങ്കിൽ കാമുകനും കാമുകിക്കും മാത്രമേ അത്ര അടുത്ത് ഇടപഴകാൻ പാടുള്ളൂ എന്നുള്ള വികൃത സമൂഹത്തിന്റെ ശാഠ്യങ്ങളെ പക്ഷെ ഇരുവരും തീരെ വകവെച്ചില്ല.
“ശ്രമിക്കാറുണ്ട് എന്ന് പറഞ്ഞാൽ?”