അവൻ ബൈക്ക് മെയിൻ റോഡിലേക്ക് ഓടിച്ചു. പെരുമഴയിൽ ബൈക്കിൽ പോയപ്പോൾ അവർക്കു രണ്ടു പേർക്കും നന്നായി തണുത്തു. ചുണ്ടുകൾ കൂട്ടി മുട്ടാൻ തുടങ്ങിയപ്പോൾ അവൾ അവന്റെ വയറ്റിൽ ചുറ്റിപിടിച്ചു അവനോടു ചേർന്ന് ഇരുന്നു.
അവളുടെ ശരീരം മുതുകിൽ ചേർന്ന് ഇരുന്നപ്പോൾ അവനു ഒരു ആശ്വാസം തോന്നി, ചെറിയൊരു ചൂട് ശരീരത്തിന് കിട്ടിയപോലെ. അവന്റെ തോളിൽ തല ചേർത്ത് വച്ചുകൊണ്ടു അവൾ ഉറക്കെ പറഞ്ഞു.
“വേലക്കാരെ കൂട്ട് കിടക്കാൻ ഉണ്ടായിരുന്നു. അവൾ ഉണരാതിരിക്കാൻ ചെരുപ്പും കൈയിൽ എടുത്ത ഞാൻ ഇറങ്ങിയേ, ഇവിടുള്ള ന്യൂസുകൾ അപ്പോൾ അപ്പോൾ അമ്മയെ വിളിച്ചറിയിക്കല അവളുടെ പണി.”
“നിനക്ക് ഇപ്പോൾ എവിടാ പോകേണ്ടത്?”
“നിനക്കു ഇഷ്ടമുള്ളിടത്തേക്കു പൊയ്ക്കോ.”
“നിനക്ക് വട്ടാണോ കൊച്ചേ?”
“ഇച്ചിരി വട്ടുണ്ടെന്നു കൂട്ടിക്കോ.”
അവൻ പിന്നൊന്നും മിണ്ടിയില്ല. അവൾ വളരെ അധികം സന്തോഷത്തിൽ ആണെന്ന് മാത്രം അവനു മനസിലായി.
സ്ട്രീറ്റ് ലൈറ്റുകൾ പിന്നിലാക്കി അവന്റെ ബൈക്ക് പാഞ്ഞു കൊണ്ടിരുന്നു. അവർ ഒറ്റക്കല്ലെന്നു അറിയിക്കുവാനായി ഇടയ്ക്ക് മിന്നലുകൾ അവരെ പിന്തുടർന്ന്. അവൻ അവളെയും കൊണ്ട് നേരെ പോയത് പൊഴിത്താര റോഡിൽ ആണ്. ആ റോഡിന്റെ ഒരു വശത്തു കടലും മറുവശത്തു കായലും ആണെന്നുള്ളതാണ് അവിടത്തെ പ്രതേകത.