എന്താണ് സംഭവിച്ചത് എന്ന് ഞാൻ അവർക്ക് വിശദീകരിച്ചു. കൊലപാതകിയെ നേരിട്ടതും അവൻ രക്ഷപെട്ടതും മുറിയിൽ പെരിയവർ മരിച്ചു കിടക്കുന്നത് കണ്ടതുമെല്ലാം.. കൂട്ടത്തിൽ അവിടെ നിന്നും ഓടി പോയ പെണ്ണിനെ പറ്റിയും
‘അത് ആരായിരിക്കും..? റാണി ലക്ഷ്മി ആയിരുന്നോ..?
അവരെ രാത്രി കണ്ട ഓർമയിൽ സുനി എന്നോട് ചോദിച്ചു
‘അറിയില്ല.. ഞാൻ ശരിക്ക് കണ്ടില്ല..’
ഞാൻ പറഞ്ഞു
പിന്നെ ഞങ്ങൾ ആരും ഉറങ്ങി ഇല്ല. സനൂപേട്ടൻ കോട്ടയത്തിനു പോകാതെ ഞങ്ങൾക്ക് ഒപ്പം നിൽക്കാമെന്ന് പറഞ്ഞെങ്കിലും ഞാൻ പുള്ളിയോട് പൊക്കോളാൻ പറഞ്ഞു. ഇവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ ഇത് വരെ. സനൂപേട്ടൻ പോയി കഴിഞ്ഞു ഞാനും സുനിയും ഞങ്ങളുടെ മുറിയിൽ വന്നിരുന്നു..
എനിക്ക് അപ്പോളും ഞെട്ടൽ വിട്ടു മാറിയിരുന്നില്ല.. ഞാൻ കണ്ട കാഴ്‌ചയുടെ ഭീകരത എന്റെ ഉറക്കം നഷ്‍ടപ്പെടുത്തി.. ഇനി അതിന് പിന്നാലെ എന്തെങ്കിലും വള്ളി വരുമോ എന്നൊരു ഭയം എനിക്ക് ഉണ്ടായിരുന്നു.. ഞാൻ ആണല്ലോ അവിടുത്തെ ഏക സാക്ഷി. സ്‌ഥലത്തു നിന്നും മാറി എങ്കിലും ഞാൻ അവിടെ വന്നിരുന്നു എന്ന് പോലീസ് മനസ്സിലാക്കുമോ…?
അതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോ തന്നെ ലോഡ്ജിനു താഴെ ഒരു ജീപ്പ് വന്നു നിന്നു. എന്റെ ഊഹം തെറ്റിയില്ല. അത് ഞങ്ങളെ ആനയിച്ചു കൊണ്ട് പോകാനുള്ള വാഹനം ആയിരുന്നു.. അധികം ചോദ്യവും പറച്ചിലും ഒന്നും ഉണ്ടായില്ല. നേരെ വന്നു പേര് ചോദിച്ചു, കയറ്റി കൊണ്ട് പോയി.. ഫോൺ വാങ്ങി വച്ചത് കൊണ്ട് എനിക്കും സുനിക്കും ആരെയും വിളിച്ചു ഒന്ന് പറയാനും സാധിച്ചില്ല..