വണ്ടി പാർക്ക് ചെയ്ത് പുറത്തിറങ്ങിയപ്പോൾ തണുത്ത കാറ്റ് അയാളെ പൊതിഞ്ഞു.
പക്ഷേ ആ തണുപ്പിലും അയാളുടെ ഉള്ളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ ഓപ്പറേഷൻ തീയേറ്ററിലെ ചൂടായിരുന്നു.
റിസപ്ഷനിൽ ചെന്ന് ഒരു മുറി ബുക്ക് ചെയ്യുമ്പോഴും അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
മുറിയിൽ കയറി വാതിൽ അടച്ചതും അയാൾ ആ ബെഡിലേക്ക് തളർന്നു വീണു.
ലൈറ്റുകൾ അണച്ചിട്ടും കണ്ണുകൾ അടയ്ക്കാൻ അയാൾക്ക് ധൈര്യം വന്നില്ല.
ഇരുട്ടിൽ അമലയുടെ രൂപം എവിടെയെങ്കിലും തെളിയുമോ എന്ന ഭയം.
സാം എന്നെ വേട്ടയാടുന്നത് നേരിട്ടല്ല, മറിച്ച് എന്റെ ഉള്ളിലെ ഈ പാപബോധത്തിലൂടെയാണെന്ന് അയാൾ തിരിച്ചറിഞ്ഞു.
അമല..!!
അവൾ തന്റെ ജീവിതത്തിലേക്ക് വീണ്ടും ഇരച്ചുകയറുകയാണ്.
ആ ആഡംബര മുറിയിലെ തണുപ്പിലും മാത്യു വിയർത്തു കൊണ്ടിരുന്നു.
നാളെ രാവിലെ ആ ഹൈറേഞ്ചിൽ എത്തിയേ പറ്റൂ. ഷാജിയേട്ടനെ കണ്ടെത്തണം.
പക്ഷേ, ആ രാത്രി അയാളെ കാത്തിരുന്നത് ഭയാനകമായ ഓർമ്മകളുടെ ഒരു നീണ്ട തടവറയായിരുന്നു.
അതേസമയം അങ്ങ് ദൂരെ പുറത്ത് മലഞ്ചെരുവിൽ രാത്രിമഴ പെയ്തു തുടങ്ങിയിരുന്നു.
സാമിന്റെ വീട്ടിലെ ചെറിയ അടുക്കളയിൽ മഞ്ഞവെളിച്ചം നിറഞ്ഞു നിന്നു.
കഴിഞ്ഞ രാത്രി മാത്യുവിൽ നിന്നും ഏറ്റ ശാരീരികവും മാനസികവുമായ ആ കടുത്ത വേദന നതാഷയുടെ ശരീരത്തിൽ ഇപ്പോഴുമുണ്ട്.
ഓരോ ചലനത്തിലും ആ വേദന ഒരു വിങ്ങലായി അവൾ അറിയുന്നുണ്ടായിരുന്നു.