അത് കേട്ടതും മനം മടുത്ത അവൻ മനയിലേക്ക് നടന്നു.
അത്തരം ചർച്ചകൾക്ക് ചെവി കൊടുക്കാതെ.
പിറ്റേന്ന് രാവിലെ ഒരു മുണ്ടും ഷർട്ടും അണിഞ്ഞു അവൻ തന്റെ പ്രിയപ്പെട്ട ബുള്ളറ്റുമായി തറവാട്ടിൽ നിന്നുമിറങ്ങി.
കല്യാണിയുടെ വീടായിരുന്നു ലക്ഷ്യം.
അവളുടെ കൈ വിരൽ ഇന്ന് വൈദ്യനെ കാണിക്കേണ്ട സമയമായി.
അതിനാൽ അവൾക്ക് അരികിൽ എത്താൻ തിടുക്കപ്പെട്ട് അവൻ വണ്ടിയോടിച്ചു.
പരന്നു കിടക്കുന്ന പാടത്തിനോട് ചേർന്നുള്ള മൺറോഡിൽ അവൻ ബുള്ളറ്റ് കൊണ്ടു വന്നു നിർത്തി.
അതിനു ശേഷം മിററിൽ നോക്കി മുടിയൊക്കെ ഒന്നു ചീകി വച്ച ശേഷം വരമ്പിലൂടെ നടന്നു തുടങ്ങി.
ഈ സമയം കല്യാണി തന്റെ പ്രിയപ്പെട്ട മണിക്കുട്ടിക്ക് തീറ്റ കൊടുക്കുന്ന പ്രവൃത്തിലായിരുന്നു.
അവളുടെ പൊന്നോമന ആട്ടിൻക്കുട്ടിയായിരുന്നു മണിക്കുട്ടി.
ദൂരെ നിന്നും പാടവരമ്പിലൂടെ നടന്നു വരുന്ന ദേവനെ കണ്ട് കല്യാണിയുടെ അച്ഛനും അമ്മയും ഭവ്യതയോടെ നിന്നു.
ദേവൻ ആ വീട്ടു മുറ്റത്തെത്തിയതും ആ ദമ്പതികൾ അവനെ നോക്കി തൊഴുതു.
അപ്പോഴാണ് ദേവനെ കല്യാണി ശ്രദ്ധിക്കുന്നത്.
അവൾ വേഗം തന്റെ മടിയിലുള്ള മണിക്കുട്ടിയെ നിലത്തു വച്ച ശേഷം അവനെ നോക്കി പുഞ്ചിരിയോടെ തൊഴുതു.
ആ പൂച്ചക്കണ്ണുകൾ ഒരു നിമിഷം വിടർന്നു വന്നു.
ദേവനെ കണ്ട മാത്രയിൽ മുഖം ചുവന്നു തുടുത്തു.
ആ ചെഞ്ചുണ്ടുകളിൽ വിരിഞ്ഞ പുഞ്ചിരി അവനെ കൊല്ലാതെ കൊല്ലുകയായിരുന്നു.
പക്ഷെ അവൾ തൊഴുതു നിൽക്കുന്നത് കണ്ടപ്പോഴേ ദേവന് വിറഞ്ഞു കയറി.
അവൻ കോപത്തോടെ അവളെ നോക്കി.
അതു കണ്ടതും പരിഭ്രമത്തോടെ അവൾ കൈകൾ താഴ്ത്തി പിടിച്ചു.
“അച്ഛാ അമ്മേ ഞാൻ കല്യാണിയെ കൂട്ടി കൊണ്ടു പോകാൻ വന്നതാ വൈദ്യനെ കാണിക്കാൻ”
“അയ്യോ അങ്ങുന്നേ ഞങ്ങള് കൊണ്ടു പൊക്കോളാം…………അങ്ങുന്നിനു അത് ബുദ്ധിമുട്ടാവില്ലേ?”
അവർ വെപ്രാളത്തോടെ തങ്ങളുടെ സന്ദേഹം പങ്കു വച്ചു.