“ചന്ദ്രൻ ഏതേലും കടയിൽ കയറി ആ മഹേഷിൻ്റെ ഫാക്ടറി എവിടെയാണെന്ന്”
“ഹ .. അത് അന്വേഷിക്കേണ്ട കാര്യമില്ല സാറേ .. കാഞ്ഞിരപ്പുഴ ജംഗ്ഷനിൽ നിന്നും നേരെ വലത്തോട്ട് പോയാൽ ഇടതു ഭാഗത്ത് ആദ്യം കാണുന്ന ബിൽഡിംഗ് ആണ് ”
“അപ്പോൾ താൻ ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ ?”
“ടെമ്പററി കണക്ഷൻ കൊടുക്കുവാൻ ഞാനാണ് വന്നത് ”
ചന്ദ്രൻ മറുപടി പറഞ്ഞു.
ഫാക്ടറിക്ക് അടുത്ത് എത്താറായപ്പോഴേക്കും വെളുത്ത അംബാസഡർ കാറിൽ ചാരി നിന്ന് ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന മഹേഷിനെ ഞങ്ങൾ കണ്ടു. ഞങ്ങളെ കണ്ടതും ഭയഭക്തി ബഹുമാനത്തോടെ അയാൾ ഓടി വന്നിട്ട് ഫാക്ടറിയിലേക്ക് സ്വീകരിച്ചു കൊണ്ടു പോയി.
പക്ഷേ ഇൻസ്പെക്ഷന് ചെന്ന എന്നെ നിരാശപ്പെടുത്തുന്നതായിരുന്നു അവിടെ കണ്ട കാഴ്ചകൾ. യാതൊരു വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയുള്ള വയറിംഗും ഗുണ നിലവാരമില്ലാത്ത സ്വിച്ചുകളും കണ്ടിട്ട് സാങ്ക്ഷൻ നൽകുവാൻ എനിക്ക് സാധിക്കില്ല എന്ന കാര്യം മഹേഷിനോട് പറഞ്ഞു. മാത്രവുമല്ല അധികം ദൂരത്തിൽ അല്ലാതെ മറ്റു രണ്ടു ഫാക്ടറികൾ കൂടി പ്രവർത്തിക്കുന്നതുകൊണ്ട് ഉപഭോക്താവിൻ്റെ ചെലവിൽ ഒരു ട്രാൻസ്ഫോർമർ പുതുതായി വെക്കേണ്ടി വരും എന്ന കാര്യവും അറിയിച്ചു.
താണ് കേണപേക്ഷിച്ചു കാര്യം നേടിയെടുക്കുക എന്ന പഴയ അടവ് തന്നെ മഹേഷ് വീണ്ടും പുറത്തെടുത്തു ,
“മഹേഷ് .. നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല ഞാൻ നിസ്സഹായനാണ്. നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ എൻ്റെ പണി ആയിരിക്കും ആദ്യം തെറിക്കുന്നത് .. ഫയർ അലാറം പോലും നിങ്ങൾ നേരെ ചൊവ്വെ സെറ്റ് ചെയ്തിട്ടില്ല ”
അത്രയും പറഞ്ഞിട്ട് തിരികെ കാറിൻ്റെ അടുത്തേക്ക് നടന്ന എൻ്റെ പിറകെ ഓടിയെത്തി ലൈൻമാൻ ചന്ദ്രൻ പറഞ്ഞു,
“സാറേ .. പുള്ളി പറയുന്നത് നിങ്ങള് പറയുന്ന എന്ത് മോഡിഫിക്കേഷൻസും നടത്താൻ അയാൾ തയ്യാറാണെന്നാണ് .. ഇവിടെ തൊട്ട് അടുത്ത് തന്നെയാണ് പുള്ളിയുടെ വീട് , നമുക്ക് അവിടെ പോയി ഇരുന്നു സംസാരിക്കാം. എന്തൊക്കെ മാറ്റങ്ങളാണ് ഇവിടെ നടത്തേണ്ടത് എന്ന് സാറ് ഒന്ന് പറഞ്ഞു കൊടുത്താൽ മാത്രം മതി ”
ചന്ദ്രൻ്റെ റെക്കമെൻ്റേഷനും മഹേഷിൻ്റെ അപേക്ഷാ ഭാവവും കൂടെ ആയപ്പോൾ അയാളുടെ വീട്ടിലേക്ക് ഒന്നു പോകാൻ ഞാൻ തീരുമാനിച്ചു. റോഡിൽ നിന്നും ഏകദേശം അര കിലോമീറ്ററോളം ഉള്ളിലേക്ക് പോയിട്ട് വിശാലമായ പാടത്തിൻ്റെ ഏറ്റവും പിന്നിലായി അധികം വലുപ്പമില്ലാത്ത ഒരു ഇരുനില വീട് ആയിരുന്നു മഹേഷിൻ്റേത്.
കാര്യങ്ങൾ എല്ലാം വിശദമായി അയാൾക്ക് പറഞ്ഞു കൊടുത്തപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി , ഈ കാണുന്ന വെള്ളയും വെള്ളയും ധരിച്ചുള്ള നടപ്പ് മാത്രമേയുള്ളൂ .. അയാളുടെ കയ്യിൽ അധികം കാശ് ഒന്നും ഇല്ല. അയാൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പിന്നിട്ട വഴികളും കഷ്ടപ്പാടുകളും എല്ലാം എന്നോട് പറഞ്ഞു. സത്യത്തിൽ സ്റ്റീൽ കമ്പനിയുടെ പ്രവർത്തനം ഉടൻ തുടങ്ങിയില്ല എങ്കിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരും എന്ന