ആദ്യമായിട്ടാണ് ഞാൻപൂജയെ അങ്ങിനെ സീരിയസ്സ് ഭാവത്തിൽ കണ്ടത്. എൻറ്റെ പോഴത്തരങ്ങൾക്ക് ഞാൻ എന്നെതന്നെ പഴിച്ചു. ഞാനിത്രയും പ്രതീക്ഷിച്ചതല്ല. കാര്യങ്ങൾ കൈവിട്ടു പോയെന്ന് എനിക്ക് മനസ്സിലായി.
മൂർത്തി ഉറക്കമുണർന്ന് വരുന്നതും കണ്ട് അവൾ അടുക്കളയിലേക്ക് നടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ സൈറ്റിലേക്കും ..
വൈകീട്ട് വന്നതിനു ശേഷം എനിക്കെന്തോ അവളെ ഫേസ് ചെയ്യാൻ ഒരു മടി തോന്നി. അവൾ തന്ന ചായയും കുടിച്ച് ഞാൻ മുറിയിൽ കയറി കിടന്നു.
“ടക് ടക് ടക്” തുറന്ന് കിടന്നിരുന്ന വാതിലിൽ തവി’കൊണ്ടുളള പൂജയുടെ കൊട്ട് കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.
“അതേ, ഇവിടെ വേലക്കാരെയൊന്നും നിർത്തിയിട്ടില്ലല്ലോ.. വന്ന് കറിക്കെന്തെങ്കിലും അരിഞ്ഞ് തന്നാൽ കറിയും കൂട്ടി ചോറ് തിന്നാം.. പറഞ്ഞില്ലെന്ന് വേണ്ട..”
എന്ന് പറഞ്ഞ് പൂജ അടുക്കളയിലേക്ക് പോയി. അപ്പോളാണ് എനിക്ക് ആശ്വാസമായത്.. ഭാഗ്യം പൂജയ്ക്ക് ദേഷ്യമൊന്നുമില്ല.. ഞാൻ വേഗം ഡ്രെസ്സ് ചെയ്ഞ്ജ് ചെയ്ത് അടുക്കളയിലേക്ക് ഓടി.
അപ്പോൾ മൂർത്തി, തൻറ്റെ മുറിയിൽ സ്കെച്ച് തയ്യാറാക്കുന്ന തിരക്കിൽ മുഴുകിയിരിക്കുന്നത് ഞാൻ കണ്ടിരുന്നു.
ചിരിച്ച മുഖത്തോടെ അടുക്കളയിലേക്ക് കയറിചെന്ന എന്നെ നോക്കിയിട്ട് പൂജ “ഹും” എന്നൊരു നിശ്വാസമിട്ടു.
പപ്പടം വറുത്ത് ടിന്നിലാക്കികൊണ്ടിരുന്ന അവൾ, പപ്പടം’കുത്തി’ നീട്ടി കൊണ്ട് മുഖത്ത് ഒരു കളള ശുണ്ഠിയോടെ പറഞ്ഞു
“ദേ ഇത് കണ്ടല്ലോ.. കണ്ണ് കുത്തി പൊട്ടിക്കും ഞാൻ.. മ് ഓർമ്മയിരിക്കട്ടേ…”
“മ് ഞാൻ ഓർത്തോളാം.. ഞാൻ തല താഴ്ത്തികൊണ്ട് പറഞ്ഞു.
പപ്പടംകുത്തി കൊണ്ട് എൻറ്റെ കൈയിലൊരു കുത്തുതന്ന പൂജ ചിരിപൊട്ടുന്നതടക്കികൊണ്ട് പറഞ്ഞു, “നിന്നു ചിണുങ്ങാതെ ആ പച്ചകറി അരിയെടോ മനുഷ്യാ..”
“ഹൂ….” എന്നൊരു നിശ്വാസം വിട്ടുകൊണ്ട് ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പച്ചക്കറികളിൽ പിടുത്തമിട്ടു. അവളും എന്നെ നോക്കി ഒന്നു ചിരിച്ചു.
“എനിക്കൊരു പപ്പടം തരുവോ പൂച്ചക്കുട്ടീ…” ഞാൻ കൊച്ചുകുട്ടികളെപ്പോലെ കൊഞ്ജിക്കൊണ്ട് ചോദിച്ചു.
അതു പറയാൻ ഞാൻ മറന്നു ഈയിടെയായിട്ട് അവൾക്ക് ഞാനിട്ട പേരാണ് ‘പൂച്ചക്കുട്ടി’.