യക്ഷയാമം 25
YakshaYamam Part 25 bY വിനു വിനീഷ്
Previous Parts
മരണവേദനകൊണ്ട് അയാൾ കൈകാലുകൾ നിലത്തിട്ടടിച്ചു.
കൊക്കിൽ രക്തത്തിന്റെ കറകളുള്ള ശവംതീനികഴുകന്മാർ അനിക്ക് ചുറ്റും വട്ടംചുറ്റിനിന്നു.
“ഓം ചാമുണ്ഡായേ നമഃ
ഓം ചണ്ടിയായേ നമഃ
ഓം ചണ്ടമുണ്ഡനിശൂദിന്യേ നമഃ “
കൃഷ്ണമൂർത്തിയദ്ദേഹവും സഹായികളുംകൂടെ മന്ത്രങ്ങൾ ജപിച്ച് ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചു.
ആരോ തന്നെ പിന്നിൽനിന്നും വലിക്കുന്നപോലെ തോന്നിയ സീത വളരെ ശക്തിയിൽ മുന്നോട്ടാഞ്ഞു.
മഹായാമം കഴിയുമ്പോഴേക്കും അനിയുടെ ശരീരത്തിൽനിന്നും ആത്മാവിനെ വേർത്തിരിക്കണമെന്ന ഒറ്റ ചിന്തയിൽ അവൾ അനിയെയും എടുത്ത് അന്തരീക്ഷത്തിലേക്കുയർന്നു.
അനി നിലവിളിച്ചെങ്കിലും ശബ്ദം പുറത്തേക്കുവന്നില്ല.
അരളിപ്പൂക്കളും തെച്ചിപ്പൂകളും ഉപയോഗിച്ച് ദേവിക്ക് അർച്ചനനടത്തി.
ശുക്രൻ, രാഹു, കേതു , ബുധൻ, ശനി, വ്യാഴം, സൂര്യൻ, ചന്ദ്രൻ, ചൊവ്വ എന്നീഗ്രഹങ്ങൾക്ക് പീഠം വച്ച് നിലവിളക്കും കർപ്പൂരവും കത്തിച്ച് പ്രത്യേക പൂജയും കഴിപ്പിച്ചു.
ശേഷം സുദർശന മന്ത്രം പതിനായിരത്തിയെട്ടു തവണ ജപിക്കാൻ തുടങ്ങി.
മന്ത്രം ജപിച്ചു കഴിയുമ്പോഴേക്കും ഇര മുന്നിൽ കീഴടങ്ങുമെന്ന് തിരുമേനിക്ക് അറിയാമായിരുന്നു
നേരത്തെകൊണ്ടുവന്ന സച്ചിദാനന്ദന്റെ ആത്മാവിനെ ബന്ധിച്ച ഇരുമ്പാണിയെ നോക്കി ഗൗരി മിഴിനീർക്കണങ്ങൾ പൊഴിച്ചു.
“അമ്മൂ, അവസാനമായി നിക്കൊന്ന് കാണണം മാഷിനെ.”
ഒഴുകിവരുന്ന മിഴിനീർക്കണങ്ങളെ ഗൗരി കവിൾതടത്തിൽവച്ചുകൊണ്ട് തന്റെ വിരലുകളാൽ തുടച്ചുനീക്കി.
സച്ചിദാനന്ദന്റെ വേർപാടിൽ നൊന്ത് അമ്മ നിലത്തിരുന്നുകൊണ്ട് നാക്കിലയിൽവച്ച തന്റെ മകന്റെ ആത്മാവിനെനോക്കി ഗദ്ഗദത്തോടെയിരുന്നു.
ഘോരമായ ശബ്ദത്തോടെ വിണ്ണിൽനിന്നും ഇടിയും മിന്നലും ഒരുമിച്ച് ഭൂമിയിലേക്കിറങ്ങിവന്നു.
തിരുമേനി ഹോമകുണ്ഡത്തിലേക്ക് എള്ളും നെയ്യും ഒരുമിച്ച് അർപ്പിച്ചപ്പോൾ അന്തരീക്ഷത്തിൽ നിൽക്കുകയായിരുന്ന സീതയും അനിയും ഉടനെ താഴേക്കുവീണു.
നിലത്തുവീണ അനിയുടെ ശിരസിന്റെ പിൻഭാഗം ഒരു ശിലയിൽ ചെന്നടിച്ച്
രക്തം വായിൽകൂടെ പുറത്തേക്കുതള്ളി.
“സീതേ..മതി, ഇവിടെ വരൂ,” ഹോമാഗ്നിയിലേക്കുനോക്കിക്കൊണ്ട് കൃഷ്ണമൂർത്തിയദ്ദേഹം സീതയോട് കൽപ്പിച്ചു.