പ്രണയഭദ്രം 3
Pranayabhadram Part 3 | Author : Bhadra
Previous Part
ഒരു ദിവസം മുഴുവൻ സ്വപ്നത്തിനും യാഥാർഥ്യത്തിനും ഇടയിലെ നൂൽപ്പാലത്തിലൂടെയുള്ള യാത്ര എന്നെ വല്ലാതെ തളർത്തിയിരുന്നു. അവിടെ അവർ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യ കഴിച്ചെന്നു വരുത്തി, അവനോടൊപ്പം എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോഴേക്കും വീട്ടിൽ നിന്നും പലതവണയായി വന്ന missed calls എനിക്ക് തൽക്കാലത്തേക്ക് എങ്കിലും അവനെ പിരിയാനുള്ള സമയമായെന്ന് ഓർമ്മിപ്പിച്ചു. എനിക്ക് പോവെണ്ടായിരുന്നു. അവനെ വിട്ടു ഒരു നിമിഷം പോലും പിരിയുന്നത് എനിക്ക് അസ്സഹ്യ മായിരുന്നു. ഒരാൾക്ക് മറ്റൊരാളെ ഇത്രമേൽ സ്നേഹിക്കാനാവുമോ?
ഒരുതവണ പോലും പരസ്പരം കാണാതെ മനസ്സും ആത്മാവും പരസ്പരം സ്വന്തമാക്കിയവർ. ആദ്യമായി കാണുന്ന ദിവസം തന്നെ സ്വന്തമാക്കുമെന്ന വാക്കുപോലും തെറ്റിക്കാതെ ഒരു താലിയുടെ പവിത്രതയിൽ എന്നെ അവന്റെ ജീവനിലേക്കു ചേർത്തിരിക്കുന്നു. ഇന്നാണ് ആദ്യമായ് തമ്മിൽ കണ്ടതെന്ന് പോലും വിശ്വാസം വരുന്നില്ല.
” വിശ്വാസം ഇല്ലേ…. ആരെ…. എന്നെയോ….. “
ശബ്ദം കേട്ടു നോക്കുമ്പോ ആൾ എന്നെ തന്നെ നോക്കിയിരിക്കുവാ.
” അതേയ് അങ്ങനല്ല…. ഇന്നാണ് നമ്മൾ കണ്ടതെന്ന് വിശ്വാസം വരുന്നില്ലെന്ന് പറഞ്ഞതാ… മനസ്സിലാ പറഞ്ഞേ…. ഉറക്കെ ആയിപ്പോയതാണെന്നേ….. ” ഒരു ചമ്മിയ ചിരിയൊക്കെ ചിരിച്ചു പറഞ്ഞു ഞാൻ ഒപ്പിച്ചു.
“ഭദ്രക്കുട്ടി ഒരുപാട് ചിന്തിച്ചു കൂട്ടുന്നുണ്ടല്ലോ….പോവെണ്ടേ മോളേ നിനക്ക്. … “
“വേണ്ട…. നിക്ക് പോവേണ്ട അച്ചു.. “
“ആഹാ… അപ്പോ വീട്ടിൽ എന്തു പറയും…. കട്ടോണ്ടു പോവട്ടെ പെണ്ണേ നിന്നെ… “
“എനിക്കു നിന്നെ വിട്ടു പോവാൻ വയ്യെന്ന്…. ” അവന്റെ കയ്യിൽ നുള്ളി വേദനിപ്പിച്ചു കൊണ്ടു ഞാൻ ചിണുങ്ങി…
” നിന്നെ വിടാൻ എനിക്ക് മനസ്സുണ്ടായിട്ടാണോ….. ഇപ്പോൾ നീ പറഞ്ഞാൽ നിന്നെയും കൊണ്ടു ഞാൻ പോവും… പക്ഷേ അതൊരു പരിഹാരം അല്ലല്ലോ മോളേ… നീ സങ്കടപ്പെട്ടാൽ പിന്നെ ഞാൻ എങ്ങനാടോ ഇന്നത്തെ ദിവസ്സം ഉറങ്ങുന്നേ…. നോക്ക്… ന്റെ മോളു nte മുഖത്തേക്ക് നോക്ക്… എന്റെ ഭദ്രക്കുട്ടി വീട്ടിൽപോയി അവിടുത്തെ സിറ്റുവേഷൻ ഒക്കെ ഒന്നു തണുത്തിട്ട് എന്നെ വിളിക്ക്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതല്ലേ… ഇനി ഒരുപാട് ദിവസം നമ്മൾ ഒരുമിച്ചല്ലേ… നാളെ രാവിലെ ഓടി എന്റെ അടുത്തേക്ക് വന്നാൽ മതി. രാത്രി എന്റെ കുട്ടി ഉറങ്ങും വരെ ഞാൻ കൂടെ ഫോണിൽ ഉണ്ടാവുമല്ലോ….. അവിടെ വീട്ടിൽ വെറുതേ ഒരു പ്രശ്നം ഉണ്ടാക്കേണ്ട. നാളെ നീ യൂണിവേഴ്സിറ്റിയിൽ വരുമ്പോ അവിടുന്ന് നിന്നെ ഞാൻ വന്നു കൊണ്ടു പൊക്കോളാം…. സന്തോഷമായിട്ട് എന്റെ ഭദ്രക്കുട്ടി വീട്ടിൽ പോ “..