” നീ എങ്ങോട്ടേയ്ക്കാ ? ഇപ്പൊ വീട്ടിലേക്ക് പോയാൽ അമ്മ ചോദിക്കുമ്പോ എന്ത് പറയും ? ” പാപ്പി ചോദിച്ചു.
” അതിന് ഞാൻ വീട്ടിലേക്ക് പോകുന്നില്ല, എവിടെയെങ്കിലും പോയി വൈകുന്നേരം വീട്ടിലേക്ക് പൊക്കോളാം. പിന്നെ കുറച്ചു ദിവസം ഞാൻ ഇങ്ങോട്ട് വരുന്നില്ല. ടീച്ചർ ഒന്ന് നോർമലായിട്ട് എന്നോട് പറഞ്ഞാ മതി.” അതും പറഞ്ഞവൻ എങ്ങോട്ടോ പോയി.
പിനീടുള്ള ദിവസങ്ങളിൽ വിധു വീട്ടിൽ തന്നെ ഒരേ ഇരിപ്പായി. ആനിയെ മറക്കാൻ അവൻ ഒരുപാട് ശ്രമിച്ചു, പക്ഷെ സാധിക്കുന്നില്ല. ഇച്ചായന് കൊടുത്ത വാക്ക് പാലിച്ചേ പറ്റു. ആനിയെ കുറിച്ചുള്ള ചിന്തകൾ എന്നന്നേക്കമായി ഇല്ലാതാകാൻ അവൻ പാട് പെട്ടു. ഒരാഴ്ച്ച കടന്നു പോയി. പുസ്തകം തുറന്ന് വച്ച് പഠിക്കുകയാണെന്ന വ്യാജേനെ അലസമായി ഇരിക്കുകയാണ് വിധു. പെട്ടന്ന് അമ്മ മുറിയിലേക്ക് കടന്നുവന്നു. ഞെട്ടിക്കൊണ്ട് അവൻ പുസ്തകം നേരെയാക്കി പഠിക്കാൻ തുടങ്ങി.
” എടാ.. ഒന്ന് പീഡിയേൽ പോയിട്ട് വാ…കറിവേപ്പും, മുളക് പൊടിയും തീർന്നു. ” അമ്മ വനജ പറഞ്ഞു.
” വൈകുന്നേരം പോയാ പോരെ.. “
അവൻ അലസതയോടെ പറഞ്ഞു.
” നീ മടി കാണിക്കാതെ വേഗം വാങ്ങിച്ചോണ്ട് വാ…ഉച്ചക്കുള്ള കറി വേണേൽ മതി.. ” അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി.
അലസതയോടെ മുടി വാരി ഒതുക്കിക്കൊണ്ട് അവൻ പീടിക ലക്ഷ്യം വെച്ച് നടന്നു. കവലയിൽ എത്തിയപ്പോഴാണ് പാപ്പിച്ചായന്റെ ജീപ്പ് അവിടെ കണ്ടത്. പക്ഷേ അടുത്തെങ്ങും ഇച്ചായനെ കണ്ടില്ല. അവൻ ചുറ്റും ഒന്ന് വീക്ഷിച്ചു. ജീപ്പ് ഇവിടെ വച്ചിട്ട് ഇങ്ങേര് എവിടെ പോയിരിക്കുകയാ, അവൻ സംശയിച്ചു.
ആളെ കാണാത്ത സ്ഥിതിക്ക് അവൻ പീടികയിൽ ചെന്ന് സാധനം വാങ്ങി തിരികെ നടന്നു. ദേ മുന്നിൽ നിൽക്കുന്നു ഇച്ചായൻ.
പെട്ടെന്ന് പാപ്പിയെ കണ്ട് അവൻ ചെറുതായി ഒന്ന് വിരണ്ടു.