ക്രിസ്മസ് രാവിൽ ഒരു പഴയ ഗോഡൗണിന് മുകളിലെ ടെറസ്സിലായിരുന്നു പാർട്ടിയും മദ്യപാനവും.
ചുറ്റും വലിയ സ്പീക്കറിൽ പാട്ടുകൾ മുഴങ്ങുന്നുണ്ടായിരുന്നു. ബിയർ ബോട്ടിലുകളും വിസ്കിയും മേശപ്പുറത്ത് നിരന്നു. മനസ്സിന്റെ വിഷമം മാറ്റാൻ ഞാനും ഗ്ലാസുകൾ എടുത്തുയർത്തി. ലഹരി തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോൾ സംസാരം പല വഴിക്കായി.
എന്റെ അടുത്ത സുഹൃത്തായ ഷൈൻ അല്പം കൂടുതൽ കഴിച്ചിരുന്നു. അവൻ ഇടയ്ക്കിടെ എന്നെ കളിയാക്കിക്കൊണ്ടിരുന്നു.
“എന്താടാ ബിജോ… പള്ളിയിൽ ഇന്ന് ഭയങ്കര സീൻ ആയിരുന്നല്ലോ? നിന്റെ അമ്മ എല്ലാവരുടെയും മുന്നിൽ വെച്ച് നിന്നെ പഞ്ഞിക്കിട്ടല്ലോ,” ഷൈൻ പരിഹാസത്തോടെ ചിരിച്ചു.
ഞാൻ ഒന്നും മിണ്ടാതെ ഗ്ലാസ് കാലിയാക്കി. പക്ഷേ അവൻ വിട്ടില്ല.
ഷൈൻ തന്റെ ഗ്ലാസിലെ ബാക്കി കൂടി ഒറ്റവലിക്ക് അകത്താക്കി മേശപ്പുറത്ത് ആഞ്ഞടിച്ചു വച്ചു. അവന്റെ കണ്ണുകളിൽ പരിഹാസത്തിന്റെ ഒരു വല്ലാത്ത തിളക്കമുണ്ടായിരുന്നു.
“നീ എന്തിനാടാ ഇങ്ങനെ മിണ്ടാതിരിക്കുന്നത്? അവൻ ചിരിച്ചു. ചുറ്റുമുള്ളവർ ഞങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു.
“ഷൈൻ, നീ നിർത്തുന്നുണ്ടോ? വെറുതെ ഓരോന്ന് പറഞ്ഞു എന്നെക്കൊണ്ട് പറയിപ്പിക്കരുത്,” ഞാൻ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു. കൈയ്യിലിരുന്ന ഗ്ലാസ് ഞാൻ മുറുക്കിപ്പിടിച്ചു.
“ഓ… ഇപ്പോ വലിയ ആളായല്ലോ! എല്ലാവരുടെയും മുന്നിൽ വെച്ച് നിന്റെ അമ്മ നിന്നെ ചീത്ത വിളിച്ചപ്പോൾ ഈ വീറൊന്നും കണ്ടില്ലല്ലോ ബിജോ.!” അവൻ എന്റെ തോളിൽ തട്ടി ആഞ്ഞാഞ്ഞു ചിരിച്ചു.
എന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി. “ഷൈൻ… അതിരു കടക്കുന്നുണ്ട് നീ. കുടിച്ചത് തലയ്ക്ക് പിടിച്ചെങ്കിൽ പോയി കിടന്നുറങ്ങാൻ നോക്ക്.”