ജിൻസി എന്റെ മുന്നിൽ കതക് വലിച്ചടച്ചു. അവളോട് എന്റെയിഷ്ടം പറയാനായിരുന്നു ഇന്ന് നേരത്തെ വരാമോ എന്ന് ചോദിച്ചിരുന്നത്. പക്ഷേ…!
അതൊക്കെ ആലോചിക്കുമ്പോൾ തലവെട്ടിപ്പൊളിക്കണപോലെ തോന്നുന്നു.
താടകയുടെ കള്ളക്കരച്ചിൽ അപ്പോഴും അവസാനിച്ചിരുന്നില്ല.
ഫ്ലാറ്റിലേക്ക് കയറിയതും അമ്മ നേരെ റൂമിലേക്ക് കയറിപ്പോയി.
അല്ലി നിറകണ്ണുകളോടെ ഞങ്ങളെ നോക്കി നില്ക്കുന്നുണ്ട്. എന്റെ കണ്ണ് വീണ്ടും നിറഞ്ഞു തുടങ്ങി.
തെല്ലൊന്ന് കഴിഞ്ഞപ്പോൾ അമ്മ രണ്ട് ബാഗുമായി പുറത്തേക്ക് വന്നു.
” നിന്നെ… നിന്നെയെനിക്കിനി കാണണമെന്നില്ല… വെറുത്തുപോയി നിന്നെ… എനിക്കിനിയിങ്ങനെ ഒരുമകനില്ല… ഇവിടെവാടി… ”
എന്നോട് പറഞ്ഞ് അല്ലിയുടെ കയ്യും പിടിച്ച് അമ്മ ഫ്ലാറ്റിന് പുറത്തേക്കിറങ്ങി.
അച്ഛൻ ഒരുനിമിഷം എന്നെത്തന്നെ നോക്കി നിന്നു. പിന്നേ എന്റെ നെറ്റിയിലെ മുറിവിലേക്കും. അച്ഛന് എന്തോ സംശയം ഉള്ളത് പോലെ തോന്നി.
എല്ലാം പറയണമെന്ന് കരുതി നിന്നതാണ്. പക്ഷേ അമ്മയുടെ ആ വാക്കുകൾ… അതെന്നെ വല്ലാതെ നോവിക്കുന്നു .
ചങ്കിൽ ചോരപൊടിഞ്ഞുകൊണ്ടിരുന്നു.
” വരണുണ്ടോ ഒന്നിങ്ങട്… ”
പുറത്ത് നിന്ന് അമ്മ അച്ഛനോടായി അലറി. അതോടെ അച്ഛനും പടിയിറങ്ങി.
കരുതിയത് പോലെ താടകകാരണം എനിക്കെന്റെ കുടുംബം നഷ്ടമായി.
അവളെ കൊല്ലണം എന്ന് തോന്നി എനിക്ക്.
എന്റെ ശരീരം ചൂട് പിടിച്ചു. കണ്ണ് തുറിച്ചു. ഞരമ്പിലേക്ക് രക്തമിരച്ചു. ക്രോധം മാലോകരെ അന്ധരാക്കും എന്നത് സത്യമാണ്. ഞാൻ അവൾക്ക് നേരെ നടന്നു.
എന്റെ ഭാവം കണ്ട് വിറച്ച അവൾ കരഞ്ഞുകൊണ്ട് ഓടി ഒരു റൂമിൽക്കയറി വാതിലടച്ചു. കതകിൽ ശക്തിയിൽ അടിച്ചു ഞാൻ. അവളുടെ അടക്കിപ്പിടിച്ച കരച്ചിൽ എനിക്ക് കേൾക്കാമായിരുന്നു.
ഞാൻ ചെന്ന് മുൻവശത്തെ കതക് അടച്ച് ലോക്ക് ചെയ്തു. നേരെ മുറിയിലേക്ക് ചെന്ന് കട്ടിലിലേക്ക് വീണു.
മുഖത്തിനിരുവശത്തേക്കും കണ്ണുനീർ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.
അമ്മയുടെ വാക്കുകൾ എന്റെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
“നിന്നെ… നിന്നെയെനിക്കിനി കാണണമെന്നില്ല… വെറുത്തുപോയി നിന്നെ… എനിക്കിനിയിങ്ങനെ ഒരുമകനില്ല…”
” നിന്നെയെനിക്കിനി കാണണമെന്നില്ല…”
അതെന്നിൽ കൊളുത്തി.
ആർക്ക് വേണ്ടിയാണ് ഇനി ജീവിക്കേണ്ടത്.
ആ അമ്മ വളർത്തിയ മകൻ എങ്ങനെ പിഴച്ചുപോകാനാണ് എന്നൊരുവട്ടം പോലും ആലോചിച്ചില്ലല്ലോ…. ഇനിയാർക്കുവേണ്ടി.
ആർക്കും വേണ്ടാത്ത പാഴ്ജന്മമായി എന്തിന് ഇനിയും…