കിച്ചു തിരികെ യാഥാർഥ്യത്തിലേക്ക് വന്നു.
അപ്പോഴും തന്റെ മുഖത്തേക്ക് നോക്കി കണ്ണിൽ വോൾറ്റേജ് ഇല്ലാത്ത ചിരിയും ചുവന്നു അല്പം നീര് വന്ന കവിളുമായി നീരജ നോക്കുന്നത് കണ്ട,
കിച്ചു വീണ്ടും ഐസ് എടുത്തു കവിളിൽ പതിയെ തഴുകി.
“സ്സ്…സ്സ്സ്….”
എരിവ് വലിക്കും പോലെ അവൾ തേങ്ങി.
“ഞാൻ പോയ,പിന്നെ കിച്ചുട്ടന് ആരാ ഇവിടെ കൂട്ടുള്ളെ…അതോണ്ടല്ലേ എത്ര തല്ലിയിട്ടും ഞാൻ പോവാത്തെ…”
കണ്ണിറുക്കി കഷ്ടപ്പെട്ടു നീരജ ചിരിക്കുന്നത് കണ്ട കിച്ചുവിന് നെഞ്ചു കീറും പോലെ സങ്കടമാണ് വന്നത്,
ഏട്ടത്തിക്ക് ഇവിടം വിട്ടിറങ്ങിയാൽ പോവാൻ ഒരിടമില്ലെന്നു അവനു നന്നായി അറിയാമായിരുന്നു,
അനിയന്മാരുടെ കല്യാണത്തിന് അവിടെ പോയപ്പോഴേ ഒരു വേലക്കാരിയെ കണക്കാണ് അവളെ അവിടെ കാണുന്നത് എന്നു അവന് മനസിലായതാണ്,
ഏടത്തിയുടെ അമ്മ മരിച്ച ശേഷം അച്ഛൻ രണ്ടാമത് കെട്ടിയ പെണ്ണിന്റെയും മക്കളുടെയും കയ്യിലാണ് ഇപ്പോൾ വീട് അച്ഛൻ കൂടെ കഴിഞ്ഞ വർഷം മരിച്ചതോടെ ഏട്ടത്തി ഇപ്പോൾ തികച്ചും ഒറ്റയ്ക്കാണെന്നു അവനറിയാം, അവനെക്കാൾ നന്നായി കൃഷ്ണനും.
“ഇന്നലെ എന്തിനാ തല്ലിയേ….”
തന്നെ തന്നെ നോക്കി ഇരിക്കുന്ന തന്റെ ഏട്ടത്തിയുടെ കവിളിൽ തഴുകി അവൻ ചോദിച്ചു.
വാതിൽപ്പടിയിൽ ഇരുന്ന കിച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു കിടന്ന് അവന്റെ കൈ പിടിച്ചു തന്റെ മടിയിൽ വെച്ചു തന്റെ വിരൽ കൊണ്ടു കോർത്തു നീരജ വെറുതെ കിടന്നു.
“എന്നെ തല്ലാൻ ഏട്ടന് കാരണം വല്ലതും വേണോ മോനു….”
“ഏട്ടത്തി ഡിഗ്രി എങ്ങനെലും തീർക്കണം, ഇവിടുന്ന് രക്ഷപെടണം,….”
അവളുടെ കയ്യിൽ തലോടിക്കൊണ്ടു കിച്ചു പറഞ്ഞു.
“ഞാൻ ഇവിടുന്ന് രക്ഷപെട്ടാൽ പിന്നെ എന്റെ കിച്ചു ഇവിടെ ഒറ്റയ്ക്കാവില്ലേ…”
വേദനിക്കുമ്പോഴും തന്നെക്കുറിച്ചു ചിന്തിക്കുന്ന ഏട്ടത്തിയോട് അവനു തോന്നിയത് കറയില്ലാത്ത സ്നേഹം ആയിരുന്നു,
ഏട്ടത്തിയെ ഡിഗ്രി പഠിക്കാൻ ചേർക്കുമ്പോൾ അമ്മയുടെ മനസ്സിലും ഇവിടുന്ന് ഏട്ടത്തിയെ രക്ഷിക്കണം എന്ന തോന്നൽ തന്നെ ആയിരുന്നിരിക്കണം എന്നവന് തോന്നി.
രാത്രി കൃഷ്ണന്റെ ക്രൂരതയും പുലയാട്ടും കഴിഞ്ഞു അവളെ പഠിക്കാൻ സഹായിച്ചിരുന്നത് ക്ലാസ് കഴിഞ്ഞു അവളുടെ ജോലി കൂടി ചെയ്യുന്ന കിച്ചുവും സ്വന്തം മോളെ പോലെ നോക്കിയ അമ്മയും ആയിരുന്നു.