അർജുൻ എന്റെ മുന്നിലിരുന്ന ചായ ഗ്ലാസ് മേശയിൽ ശക്തിയായി അടിച്ചു.
”എടാ… നിന്നോടാ ഞാൻ പറയുന്നത്! നീ ഇങ്ങനെ വായും പൊളിച്ചു നോക്കി നിൽക്കാൻ അവൾ സിനിമ നടി ഒന്നുമല്ല. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ.” അർജുൻ ശബ്ദം താഴ്ത്തി പറഞ്ഞു.
”എന്താടാ നിന്റെ പ്രശ്നം? അവളൊരു പാവം പെണ്ണല്ലേ,”
ഞാൻ നിസ്സാരമായി പറഞ്ഞു.
അർജുൻ എന്റെ അടുത്തേക്ക് ആഞ്ഞു ഇരുന്നു. അവന്റെ കണ്ണുകളിൽ ഭയമായിരുന്നു.
“അല്ലടാ അഖിലേ. അവൾ വേറെ ടൈപ്പാ. നീ ശ്രദ്ധിച്ചോ? അവൾ കോളേജിൽ വന്ന അന്ന് മുതൽ ഇവിടെ എന്തൊക്കെയോ അസ്വഭാവികമായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ലാബിൽ വെച്ച് അവൾ വെറുതെ നോക്കിയപ്പോൾ ആസിഡ് കുപ്പി തനിയെ പൊട്ടിത്തെറിച്ചത് ഞാൻ കണ്ടതാ. പിന്നെ… അവൾ എവിടെയാ താമസിക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമോ?
ആർക്കും അറിയില്ല.
അവൾ ഒരു സാധാരണ മനുഷ്യ സ്ത്രീയെപ്പോലെയല്ല പെരുമാറുന്നത്.”
അർജുൻ പറഞ്ഞത് കേട്ട് എനിക്ക് ചിരിയാണ് വന്നത്.
രാത്രി ഹോസ്റ്റൽ റൂമിൽ ഇരിക്കുമ്പോൾ ജനലിനു പുറത്ത് ആരോ നിൽക്കുന്നത് പോലെ എനിക്ക് തോന്നി.
നാലാം നിലയാണ്!
ഞാൻ ജനൽ തുറന്നു നോക്കി. ആരുമില്ല. പക്ഷേ താഴെ കാറ്റിന് ഒരു ചന്ദനത്തിരിയുടെ ഗന്ധം.
പെട്ടെന്ന് എന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. നമ്പറില്ലാത്ത ഒരു മെസ്സേജ്:
”പുറത്തിറങ്ങൂ… ഞാൻ നിനക്കായി കാത്തിരിക്കുന്നു.”
ഞാൻ പതുക്കെ താഴേക്ക് ഇറങ്ങി. ആരും കാണാതെ കോളേജ് ഗ്രൗണ്ടിന്റെ പുറകിലുള്ള ആ പഴയ കാവിലേക്ക് നടന്നു. കാവിനുള്ളിൽ വല്ലാത്തൊരു ഇരുട്ടായിരുന്നു. ചീവീടുകളുടെ ശബ്ദം പോലും അവിടെ കേൾക്കാനില്ല.