പിന്നെ പതുക്കെ ശബ്ദം ഉണ്ടാക്കാതെ പുറത്തേക്ക് പോയി. മാഡത്തിന്റെ തൊള്ളയിൽ അടിച്ചു കൊണ്ടിരുന്നപ്പോഴും വെള്ളം കുടിപ്പിച്ചു പതുങ്ങിപ്പതുങ്ങി പുറത്തേക്ക് നടക്കുമ്പോഴും അവൻ ചിന്തിച്ചത് താൻ വിരലിട്ടു തടവിയപ്പോൾ അവൾ മന്ത്രിച്ചു കൊണ്ടിരുന്ന വാഹിദ് ആരാണ് എന്നാണ്. ആദ്യമായിട്ടാണ് മാഡത്തെ ഈ പരുവത്തിൽ കാണുന്നത്. മാഡത്തെ ഇത്രയേറെ വിഷമിപ്പിച്ച ആ മനുഷ്യൻ ആരാണോ..!
ഭാഗം 25
അപകടം പറ്റിയതിനു ശേഷം ആദ്യമായി പുറത്തേക്കിറങ്ങിയ തുഷാർ ആദ്യം പോയത് റോബിന്റെ അടുത്തേക്ക് ആയിരുന്നു. കഞ്ചാവ് തോട്ടത്തിൽ നിന്ന് കുറച്ചകലെ അവർക്കൊരു കൂരയുണ്ട്. കണ്ടാൽ ആദിവാസിക്കുടിൽ പോലെ തോന്നിക്കുന്ന ഒരു പുൽകുടിൽ. മേൽക്കൂര ഓലയ്ക്ക് പകരം കാട്ടിൽ നിന്ന് വെട്ടി ഉണക്കിയ നീണ്ട പുല്ലു മേഞ്ഞ ഒരു കൂടാരം. പലപ്പോഴും രഹസ്യ കൂടിക്കാഴ്ചകൾക്ക് അവർ അവിടെയാണ് സന്ധിക്കാറുള്ളത്.
നട്ടുച്ചയുടെ സൂര്യൻ ഭൂമിയോട് പകതീർക്കുന്നുണ്ടെങ്കിലും കാറ്റിൽ നല്ല തണുപ്പാണ്. മലകളുടെയും കാട്ട് മരങ്ങളുടെയും ഹരിതാഭയും പശ്ചിമ ഘട്ടത്തിന്റെ കാവൽ മതിലുകളും കൊണ്ട് മനോഹരമാക്കിയ ആ ഭൂപ്രദേശത്തെ എപ്പോഴും മൂടൽമഞ്ഞും കുളിർക്കാറ്റും പൊതിഞ്ഞു പിടിച്ചിരുന്നു. റോബിൻ തന്റെ കുറ്റിത്തലമുടിയിൽ ചൊറിഞ്ഞു കൊണ്ട് കഞ്ചാവ് വലിച്ചു പുക നീട്ടിയൂതുന്ന തുഷാറിന്റെ മുന്നിൽ അപകർശതയോടെ നിന്നു.
“താനൊക്കെ ഇവിടത്തെ കൊട്ടേഷൻ ലീഡർ ആണെടോ. ഒരുത്തനെ പൂളിയിട്ടു വരാൻ കഴിയാത്ത അഞ്ചാറു മുലകുടി മാറാത്ത കുഞ്ഞുങ്ങളെ പറഞ്ഞു വിട്ട് എല്ലൊടിഞ്ഞു വന്നേക്കുന്നു.” തുഷാർ രോഷം കൊണ്ടു.