ചായയും കുടിച്ചു കൊണ്ട് ബൈക്കിൽ ചാരി നിന്ന് ഉദയം കഴിഞ്ഞിട്ടും മാഞ്ഞു പോയിട്ടില്ലാത്ത ചുവപ്പ് ചെമ്മുകിലുകളുടെ അവശിഷ്ടം പരന്നു കിടക്കുന്ന ചക്രവാളത്തിൽ മുട്ടിയിരുമ്മി നിൽക്കുന്ന മലകളിൽ തങ്കവെയിൽ വീഴുന്നത് നോക്കി നിൽക്കുമ്പോൾ അവിചാരിതമായി തന്നെ ശ്രദ്ധിക്കുന്ന ഒരു യുവാവിനെ കണ്ണിൽ പെട്ടു. മെലിഞ്ഞു നീണ്ട ഉറച്ച ശരീരമുള്ള ഒരു പയ്യൻ. പത്തിരുപതു വയസ്സ് പ്രായം തോന്നിക്കും. വടിക്കാതെ, വെട്ടിയൊതുക്കാതെ അങ്ങിങ്ങു വളർന്നു നിൽക്കുന്ന താടിയും അധികം കട്ടിയില്ലാത്ത മീശയും. അവൻ തന്നെയാണ് നോക്കിക്കൊണ്ടിരുന്നത്, താൻ കണ്ടു എന്ന് മനസ്സിലായത് കൊണ്ടാവണം ശ്രദ്ധ പത്രത്തിലേക്ക് തിരിച്ചു. വാഹിദ് ചായ കുടിച്ചു ഗ്ലാസ് മേശയിൽ വച്ചു വണ്ടിയിൽ കയറി യാത്ര തുടർന്നു.
എലിസബത്തിന് തന്നെ കാണണം. തനിച്ച് തന്നോടൊപ്പം അവളുടെ സന്തോഷ നിമിഷങ്ങൾ ചിലവഴിക്കണം. അവളുടേതായ പ്രണയ നിമിഷങ്ങളിൽ തന്റെ കൂടെ കളിച്ചു ചിരിച്ചു സംസാരിച്ച് കൈകോർത്തു നടക്കണം. തനിക്ക് അറിയാം, അവൾക്ക് തന്നോട് പ്രണയമാണെന്ന്. ആദ്യമായി അവളെ കണ്ട ദിവസം വാഹിദ് ഓർത്തു. അന്ന് ബിസിനസ് ഡീൽ സംസാരിക്കാൻ വന്ന ദിവസം തന്റെ അടുത്തേക്ക് വന്നതായിരുന്നു. മുട്ടിനു മീതെ നിൽക്കുന്ന കറുത്ത സ്കെർട്ടും കോട്ടും. വെളുത്ത വണ്ണമുള്ള കാലിനു മീതെ ആ കറുത്ത വസ്ത്രം ശരീരത്തിന്റെ വെണ്മ എടുത്ത് കാണിക്കുന്നതായിരുന്നു. അടുത്തു വന്നു നേരെ കേറി സ്വയം പരിചയപ്പെടുത്തി എളുപ്പം സൗഹൃദം സ്ഥാപിച്ചപ്പോൾ പെണ്ണ് നല്ല ഇളക്കമുള്ള കൂട്ടത്തിൽ പെട്ടതാണ് എന്ന് മനസ്സിലായിരുന്നു. പക്ഷേ അവൾക്ക് തന്നോട് പ്രണയം തോന്നുമെന്ന് ഒരിക്കലും ചിന്തിരുന്നില്ല. അവളെ കുറിച്ച് ശാരി രാജൻ ചേട്ടനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞതും അത്ര നല്ല കാര്യങ്ങൾ ആയിരുന്നില്ല. സ്വന്തം സഹോദരന്റെ കൂടെ പോലും..