ഭാഗം 33
ആരായിരിക്കും.?
രാവ് അധികം വളർന്നിട്ടില്ലെങ്കിലും, ഈ ഒറ്റപ്പെട്ട വീടും ശാന്തതയും നിശബ്ദതയും ഒരു വല്ലാത്ത ഏകാന്തതയും ഭയവും നൽകുന്നുണ്ട്. നിഷീഥിനിയുടെ ആ മൂക വിജനതയിൽ വാതിലിൽ തട്ടുന്ന ശബ്ദം ഇടിമുഴക്കം പോലെ അവൾക്ക് തോന്നി. പെട്ടന്ന് വാതിലിൽ മുട്ടുന്നത് കേട്ടപ്പോൾ രാധ ഞെട്ടി,വല്ലാതെ ഭയന്നു. ആരായിരിക്കും, വാഹിദ്ഇക്ക ആയിരിക്കുമോ? പറഞ്ഞ പ്രകാരം തട്ടിന്റെ സിഗ്നൽ കൃത്യമാണ്. ആദ്യം രണ്ട് തട്ട് അടുപ്പിച്ചു രണ്ട് തവണയും അത് കഴിഞ്ഞു ഒരു തവണയും. മൊത്തം അഞ്ചു തട്ടുകൾ. അതാണ് ആളെ തിരിച്ചറിയാനുള്ള സിഗ്നൽ. അല്ലാതെ ആര് വന്നു വാതിലിൽ തട്ടിയാലും തുറക്കരുത് എന്നാണ് കല്പന. അവൾ വേഗം ഡ്രസ്സ് എടുത്ത് ധരിച്ചു ആ പ്ലാസ്റ്റിക് പിടി ഒളിപ്പിച്ചു വച്ചു. പിന്നെ പതുക്കെ വാതിൽക്കലേക്ക് നടന്ന് കാതോർത്തു. ആരെങ്കിലും സംസാരിക്കുന്നുണ്ടോ എന്ന് ചെവിയോർത്തു. ശബ്ദമൊന്നും കേൾക്കുന്നില്ല. അവളിൽ വിറയൽ പടർന്നു, കാൽമുട്ടുകൾക്ക് ഭാരം കുറഞ്ഞു താൻ വേണുപോകുമെന്ന് രാധ ഭയന്നു. തുഷാർ കാര്യങ്ങൾ അറിഞ്ഞു കാണുമോ? താൻ എല്ലാ സത്യങ്ങളും രഹസ്യങ്ങളും രായ്ക്കുരാമാനം വാഹിദ് ഇക്കയെ വിളിച്ചു പറഞ്ഞതും പുലരുന്നതിനു മുമ്പേ ഇക്ക തന്നെ ഇങ്ങോട്ട് മാറ്റിയതും അവൻ അറിഞ്ഞിട്ടുണ്ടെങ്കിൽ ഈ രാത്രിയോടെ തന്റെ പ്രാണൻ ഈ ശരീരം വിടുമെന്ന് അവൾക്ക് തോന്നി. അവൾ കുറച്ചുകൂടി വാതിലിനോട് ചേർന്നു നിന്നു ചെവിയോർത്തു. എത്ര പേരുണ്ടാവും? അവൻ തനിച്ചായിരിക്കുമോ? അവളെ ഞെട്ടിച്ചു കൊണ്ട് വീണ്ടും വാതിലിൽ തട്ട് കേട്ടു. അതെ സിഗ്നൽ, അടുപ്പിച്ചു രണ്ട് തട്ട് രണ്ട് തവണ, പിന്നെ ഒരിടവേളയിട്ട് ഒറ്റത്തട്ട്.