“അങ്കിൾ മിണ്ടുന്നത് മോൾക്കിഷ്ടാണോ?”
“പിന്നല്ലാതെ…” അവൾ മുഖം വീർപ്പിച്ചു…….
“സാധാരണ ആരും അങ്കിൾ മിണ്ടുന്നത്
ഇഷ്ടപ്പെടാറില്ല…”
“അതെന്താ?” അവളുടെ ജിജ്ഞാസ കൂടി….
“അത്…അങ്കിൾ എന്തിനെപ്പറ്റിയാ
സംസാരിക്കേണ്ടതെന്ന് അങ്കിളിനറിഞ്ഞൂടാ…”
അതിനു പരിഹാരം പറഞ്ഞതും ആ മിടുക്കിക്കുട്ടി
തന്നെയായിരുന്നു….
“റോസ്മോള് അങ്കിളിനോട് വിശേഷങ്ങൾ
പറയാറില്ലേ?”
“ഉവ്വ്…”
“അതുപോലെതന്നെ അങ്കിൾ തിരിച്ചും പറയണം.”
അയാൾ നിശബ്ദനായി… പതിവുപോലൊരു
നിഷ്കളങ്കമായ മന്ദഹാസത്തോടെ അവൾ
അയാൾക്കു മുമ്പിൽ നിന്നു യാത്രയായി….
ആ രാത്രി മുഴുവൻ അയാൾ സ്വയം
ചോദിക്കുകയായിരുന്നു……
ആ കുഞ്ഞിനോട്, ഞാനെന്താണു പറയുക..?
ഇവിടുത്തെ എന്തു വിശേഷങ്ങളാണ് ആ കുട്ടിയെ
അറിയിക്കുക…?
അന്നുമുതൽ അയാളുടെ കാഴ്ച്ചയും ,
കേൾവിയും തെളിയുകയായിരുന്നു….
ചോരയും കൊലപാതകവും മാത്രം നിറഞ്ഞിരുന്ന മാർട്ടിന്റെ മനസ്സ് നൻമയുടെ സ്പന്ദനങ്ങൾ തേടി പുതിയ മേച്ചിൽപ്പുറങ്ങളിലൂടെ അലയാൻ തുടങ്ങി….
ഇടവിട്ടുപെയ്യുന്ന മഴ, സെല്ലിനുള്ളിലേയ്ക്ക്
വെയിലലകളടിക്കുന്ന സൂര്യൻ, വിടരുന്ന
നറുമലരുകൾ, വെളിച്ചമുള്ളിടത്തു
പാറിക്കളിക്കുന്ന ചെറുപ്രാണികൾ, കൂടെ ജയിലിൽ കഴിയുന്നവരുടെ ശാരീരികഭാഷ, രാത്രിയായാൽ “മ്യാവ് മ്യാവ്’ എന്നും പറഞ്ഞു വിരുന്നെത്തുന്ന ഒരു പതിവുകാരൻ കണ്ടൻപൂച്ച എന്നിങ്ങനെ ഇതുവരെ അയാളുടെ കണ്ണിൽ പതിയാത്ത കാഴ്ച്ചകൾ പലതും അയാൾ കണ്ടു….
എല്ലാം ആ കുഞ്ഞിനോടു പറഞ്ഞപ്പോൾ അവൾ
ചിണുങ്ങിച്ചിരിച്ചു… തന്നിലൂടെ അവളുടെ വദനം
ഒരു മൃദുസ്മേരത്താൽ പ്രകാശപൂരിതമാകുന്നതു
കണ്ട മാർട്ടിന്റെ ഹൃദയം അത്യധികം ആനന്ദിച്ചു..
ഭൂമിയിലിന്നോളം ഇത്രയും സന്തോഷം അയാളുടെ
മനസ്സിൽ നിറഞ്ഞിരുന്നില്ല..
“ഇവൾ ശരിക്കും മാലാഖയാണ്…” മാർട്ടിൻ മന്ത്രിച്ചു….
അങ്ങനെയിരിക്കെയാണ്, ഒരുനാൾ അവളുടെ
മുഖം വാടിയിരിക്കുന്നതായി മാർട്ടിന്റെ
ശ്രദ്ധയിൽപ്പെട്ടത്…
“എന്തു പറ്റി മോളേ?”
അവളുടെ കുഞ്ഞുമുഖത്ത് പതിവായി
ദൃശ്യമാകുന്ന പ്രകാശം നഷ്ടപ്പെടുന്നതു പോലെ
അയാൾക്കു തോന്നി…