അതല്ല രസം, ഇന്നാള് രാജു മോർണിംഗ് ഷോയ്ക്കിടയിൽ എന്നത്തെയും പോലെ കുതിരച്ചാട്ടം നടത്തിയപ്പോൾ ബൈക്ക് പിടുത്തം വിട്ട് വട്ടംകറങ്ങിയുയർന്ന് പള്ളിമതിലിൽ മരണച്ചാർത്തായിരുന്നു. ആ വീഴ്ച്ചയുടെ പരിഭ്രമത്തിൽ അവൾ “രാജ്വേട്ടാാാ…”എന്ന് നീട്ടിവിളിച്ചെന്നും പറഞ്ഞ് കൊല്ലാക്കൊല ചെയ്യുന്നു പയ്യന്മാർ.
എട്ടായി വീണ നീർക്കോലിയുടെ അന്ത്യകൂദാശ അന്നേ നടക്കേണ്ടതായിരുന്നു. എന്തായാലും അന്നുമുതൽ ആലോചിക്കുന്നതാണ്. ഇവനൊന്ന് നന്നായിക്കൂടെ?
മനുഷ്യന്റെ പോലെ നടന്നുകൂടെ ഇവന്?
അതുമാത്രം മതിയവൾക്ക്, ഇഷ്ടം തുറന്നുപറയാൻ.
വലിയ സ്വപ്നമൊന്നുമില്ല. ചെറിയ വീടും നിറയെ കുഞ്ഞുങ്ങളും പിന്നെയൊരു ബൈക്കും, അത്രയും മതി. അതിന് ഇവൻ വഴിക്ക് വരണ്ടേ.
ആയിടയ്ക്ക് അടുത്ത വീട്ടിലെ കല്യാണത്തിന് മണവാട്ടിയ്ക്കൊപ്പം വിരുന്ന് പോയപ്പോഴാണ് മണ്ഡപത്തിനടുത്ത് വീട്ടിനു മുൻപിൽ നീർക്കോലിയുടെ വസ്ത്രം ഉണക്കാനിട്ടിരിക്കുന്നത് കണ്ടത്. ങേ, ഒന്ന് കറുപ്പും മറ്റൊന്ന് നീലയും പിന്നൊരു ചുവപ്പും.അത്രയുമേ ഉള്ളൂ അതവൾക്കുമറിയാം. അകത്തൊരു മുത്തശ്ശിയെ കാണുന്നുണ്ട്
എന്തും വരട്ടെ
” ടീ ഷമീനാ ദാ നീർക്കോലിടെ വീടാന്ന് തോന്ന്ണ്. വാ നമ്മക്കൊന്ന് പോയോക്കാം” ഷമീന പിന്നെ എല്ലാത്തിനും എന്നും റെഡിയായിരുന്നു.
അങ്ങനെ അവരവന്റെ മുറ്റത്തേയ്ക്ക് കടന്നു. നല്ല രസമായിരുന്നു. ചെക്കന്റെ പോലല്ല വീട്ടുകാര്. അവിടെയാകെ വളരെ മനോഹരമായിരുന്നു. കുഞ്ഞുമുറ്റമാണെങ്കിലും കാലെടുത്ത് വെക്കുമ്പോൾ തന്നെ മനസ്സിലൊരു കുളിരായിരുന്നു അവർക്ക്.
അവരെ വരവേൽക്കാനെന്നോണം എങ്ങുനിന്നോ ഒരു കുഞ്ഞിക്കാറ്റ് കാതിൽ കുസൃതിയോതി കടന്ന് പോയത് ഓർക്കുമ്പോളിന്നൊരു വിങ്ങലാണ് മനസ്സിൽ.
വീട്ടിൽ രാജു ഇല്ലാതിരിക്കണേ. ഒന്നുമല്ല, ആ മോന്ത കണ്ടാൽ ആ സുഖവും കുളിരുമൊക്കെയങ്ങ് പോയിക്കിട്ടും.
ഇറയത്ത് ചാരിനിർത്തിയ കുതിരവണ്ടിയിലേയ്ക്ക് ദ്രവിച്ച ഓലത്തുറുമ്പ് പൊടിഞ്ഞുവീണത് ഷമീനയറിയാതെ ചുരിദാറിന്റെ ഷാളെടുത്ത് ഒന്ന് തട്ടിക്കളയാൻ തോന്നി. എന്തോ ആ ബൈക്ക് സ്വന്തമാണെന്നോ, ആവുമെന്നോ ഉള്ളിലെവിടെയോ എഴുതിച്ചേർത്തതു പോലൊരു തോന്നൽ.