നീലത്താമര
Neelathamara Author : Hudha
Disclaimer: ഓം ശാന്തി ഓശാനയും ഹരവും സ്വീകരിച്ച എല്ലാ പ്രിയ വായനക്കാർക്കുംഎന്റെ വിനീതകുലീനമായ നന്ദി .. കേട്ടു മറന്ന പല പ്രമേയങ്ങളും (ചിലപ്പോൾ പുതിയത് ആയിരിക്കും.. ഞാൻ ഒന്ന് സ്വയം വിനീതനായതാണു) ചേർത്തു ഒരു പുതിയ സംരംഭവുമായി ഞാൻ ഇതാ വീണ്ടും നിങ്ങളുടെ തെറി കേൾക്കാൻ വരുകയാണ്.. വായിക്കുക അഭിപ്രായങ്ങൾ അറിയികുക ?
സ്നേഹത്തോടെ ഹുദ
അവൾക്കും എനിക്കും ഇടയിൽ പെയ്തിരുന്ന മൗനം പോലും എന്നെ അഗാധമായി വെറുത്തു കാണണം . അല്ലെങ്കിൽ അവളാൽ വെറുക്കപ്പെടാനുള്ള അർഹത പോലും എനിക്കില്ലായിരുന്നൊ? ആര്യമാവിനെ സ്നേഹിച്ച കുറ്റത്തിന് സൂര്യകാന്തിയെ പുച്ഛിച്ച ലോകം ഒരിക്കലും പറഞ്ഞു മോഹിപ്പിച്ച ആര്യനു നേരെ വിരൽ ചൂണ്ടിയിട്ടില്ല. ആര്യദേവനോ തന്റെ തീക്ഷ്ണതയാൽ വാടി വീണ പൂവിൽ ചവിട്ടി നിന്ന് അടുത്തതിനു നേരെ കൈ നീട്ടി. പക്ഷെ സൂര്യകാന്തികൾക്കു പകരം പൂർണാചന്ദ്രന് വിധിച്ച നീലതാമരയെ മോഹിച്ച ദിവസം ,വാനിൽ ചുവപ്പു പടർത്തി പുതിയ പകലും പുതിയ പുഷ്പവും തേടി മറ്റൊരു കോണിലേക്കു പോകാൻ തുനിഞ്ഞ പകൽ ഭൂമിദേവി ഭ്രമണം അവസാനിപ്പിക്കുകയായിരുന്നു. മോഹനപ്രകാശത്തിൻ ചൂടിൽ ആത്മാവ് ദഹിച്ച പൂവിനെ തേടി അലയാൻ വിധിക്കപ്പെട്ട സൂര്യനെ അറിയും മുമ്പേ അവളെ അറിയണം, ജീർണിച്ച മണ്ണിനിടയിൽ വേരു പടർത്തി വിടരും മുന്നേ, അറുത്തു എടുക്കപ്പെട്ട
നീലതതാമര
“ആദി നിന്നോടാ പറഞ്ഞേ നിൽക്കാൻ..എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ പെണ്ണേ”
മുറ്റത്തെ ബഹളങ്ങൾ വക വെക്കാതെ ആതിര പൂമുഖതേക്ക് ഓടിക്കയറി
ഇടതു കയ്യിൽ പട്ടു പാവാട വാരിപിടിച്ചിരുന്ന അവളുടെ വലതു കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു
അവളുടെ വേഗത്തിനൊപ്പം എത്താൻ പാഞ്ഞു വന്ന കല്യാണി പൂമുഖത്തേക്ക് ഇറങ്ങിയ സുചിത്രയെ ആണ് വന്നു തട്ടിയത്
അവരുടെ മുഖത്തു പടർന്ന രൗദ്രഭാവത്തിൽ പകച്ച അവൾ പെട്ടെന്ന് നിന്നു
” എങ്ങടെ കുട്ട്യോളെ ഈ പാച്ചില്?സർവതും തട്ടി മറികുല്ലോ”
കല്യാണി മറുപടി പറയാതെ താഴേക്കു നോക്കി നിന്നതെ ഉള്ളു
“എവിടേലും പോയാച്ച സന്ധ്യ നേരത്തതാണോ തിരിച്ചു വരണേ?”
“അതു …വല്യമ്മേ ..ഞാൻ…”
” കുട്ടിയെ ഇവിടെ എത്ര നേരായി അന്വേഷിക്കുണു.. എന്താ ഇവിടെ നടക്കാൻ പോണെന്നു നിശ്ചയല്ല്യന്ന ഉണ്ടോ ..ചെല്ലാ ..പോയി തയാറായി പൂജയ്ക്ക് വന്നോളൂ” കല്യാണിയുടെ കയ്യിലെ താലം വാങ്ങി സുചിത്ര മുറ്റത്തേക്ക് ഇറങ്ങി
ഏതു നേരത്തതാണോ ആ പെണ്ണിനേയും കൊണ്ട് അമ്പലത്തിൽ പോവാൻ തോന്നിയത് .
ഹരിയേട്ടനെ കണ്ട കാര്യം ഇപ്പൊ തറവാട് മുഴുവൻ പറഞ്ഞു കാണും
എത്ര തവണ പറഞ്ഞത് ആണ് ഹരിയേട്ടനോട് വല്യമ്മ അറിഞ്ഞാൽ പ്രശ്നം ആവും എന്നു