യക്ഷി [Arrow]

Posted by

” മനസ്സിലായില്ല ” ഞാൻ അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ ചോദിച്ചു.

” അന്ന്, മരണത്തിന് വിട്ടു കൊടുത്തിരുന്നേൽ എനിക്ക് ഇങ്ങനെ, താടി ഒക്കെ വന്നു ഒത്ത ഒരാണായി എന്റെ തമ്പുരാൻ കുട്ടിയുടെ മുഖം വീണ്ടും കാണാൻ പറ്റില്ലായിരുന്നല്ലോ ” ഒരു പുഞ്ചിരിയോടെ ആണ് അവൾ അത് പറഞ്ഞത്. ഞാൻ പൊട്ടൻ ആട്ടം കാണുന്നത് പോലെ അവളെ നോക്കി ഇരുന്നു.

” പണ്ട്, പണ്ട് എന്ന് പറഞ്ഞാൽ കുറച്ചതികം കാലം മുമ്പ് ഈ തറവാട്ടിൽ ഒരു വാല്യക്കാരി ഉണ്ടായിരുന്നു. ഒരു പതിനെട്ടു വയസ്സുകാരി, പ്രായത്തിന്റെ അവിവേകം ആവും അവൾക്ക് ഇവിടത്തെ ഇളം തലമുറക്കാരനോട് ഒരു ചെറിയ ഇഷ്ടം തോന്നി, ഒരിക്കിലും അർഹിക്കുന്നത് അല്ല, അതിന് ഉള്ള യോഗ്യത ഇല്ല എന്ന് അറിഞ്ഞിട്ടും അവൾക് തന്റെ വികാരം അടക്കാൻ ആയില്ല, അയാൾ അറിയാതെ അവൾ അയാളെ പ്രണയിച്ചു, ഒളിച്ചും പാത്തും കണ്ണ് നിറയെ അദ്ദേഹത്തെ കണ്ടു, ഇഷ്ടാനിഷ്ടങ്ങൾ അറിഞ്ഞു.

ഇതേ പോലെ ഒരു രാത്രി ഈ പടവിൽ ഓരോന്ന് ആലോചിച്ച് അങ്ങനെ ഇരിക്കുകയായിരുന്ന അവളെ ഞെട്ടിച്ചു കൊണ്ട് ഒരു രൂപം അവളുടെ പിറകിൽ പ്രത്യക്ഷപ്പെട്ടു, അദ്ദേഹം ആയിരുന്നു അത്.

“തമ്പുരാൻകുട്ടി എന്താ ഈ സമയത്ത് ഇവിടെ?? “എന്ന അവളുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവളെ അദ്ദേഹം ചേർത്ത് പിടിച്ചു.

“എന്താ ഈ കാട്ടണേ, വിടൂ ” എന്നൊക്കെ പറഞ്ഞ് അവൾ കുതറി. പക്ഷെ കരുത്തുറ്റ ആ കരങ്ങൾ വിടീക്കാൻ അവൾക്ക് ആയില്ല.

” എനിക്ക് തന്നെ ഇഷ്ടം ആണ് എന്റെ നല്ല പാതി ആവാൻ തനിക്ക് സമ്മതം ആണോ ” അദ്ദേഹം അവളെ ഒന്നൂടെ ചേർത്ത് നിർത്തി  അവളുടെ ചെവിയിൽ ചോദിച്ചിട്ട് പിടിച്ചു വിട്ടു. അവൾക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല.

” എന്താ ഈ പറയുന്നേ, എന്നെ മംഗലം കഴിക്കണം എന്നോ, നല്ല പുകിൽ ആയി, തമ്പുരാൻ കുട്ടി നടക്കുന്ന കാര്യം വല്ലതും പറ, ഞാൻ ആരാ ഇവിടെത്തെ വെറും ദാസി ” അവൾ കേൾക്കാൻ കൊതിച്ചത് ആണ് അദ്ദേഹം പറഞ്ഞത് എങ്കിലും അവൾ പേടി മൂലം എതിർത്തു.

” അതൊന്നും എനിക്ക് അറിയണ്ട, തനിക്ക് എന്നെ ഇഷ്ടം ആണോ?? ആണേൽ നാളെ ഈ സമയം ഇവിടെ ഈ കുളക്കടവിൽ വരണം ഞാൻ കാത്തിരിക്കും ” ഇതും പറഞ്ഞു അദ്ദേഹം പോയി അവൾ ഇതെല്ലാം സ്വപ്നം ആണോ എന്ന് ശങ്കിച്ച് അങ്ങനെ ഇരുന്നു.

പിറ്റേന്ന് അവിടെ പോവാതിരിക്കാൻ അവൾക്ക് ആയില്ല അവൾ ചെന്നു. തന്റെ ഇഷ്ടം പറയാതെ പറഞ്ഞു. പിന്നെ മിക്ക രാത്രികളിലും അവർ അവിടെ വെച്ച് കണ്ട് മുട്ടി, ഒരുപാട് നേരം സംസാരിച്ചിരുന്നു, അവരുടെ പ്രണയം ആരും അംഗീകരിച്ചു കൊടുക്കില്ലന്ന് രണ്ടുപേർക്കും അറിയാമായിരുന്നു. അത് കൊണ്ട് തന്നെ ഈ കെട്ടുപാടുകൾ എല്ലാം പൊട്ടിച്ചു ദൂരെ ഏതേലും ദേശത്ത് കൂടു കൂട്ടാൻ, ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാൻ അവർ തീരുമാനിച്ചു. അതിന് മുന്നോടിയായി അദ്ദേഹം ഒരു ദൂര യാത്ര പോയി.

Leave a Reply

Your email address will not be published. Required fields are marked *