ആ ബെഞ്ചിൽ നിന്നുമെണീറ്റ് കടൽക്കരയിലൂടെ നടക്കൂ… അഭ്യർത്ഥനയായിരുന്നെങ്കിലും മുങ്ങിത്താഴുന്നവനെറിഞ്ഞു കിട്ടിയ ലൈഫ്ബെൽറ്റുപോലെ ഞാൻ അതിൽ പിടിച്ചു തൂങ്ങി.
ഇട്ടിരുന്നത് നനഞ്ഞാൽ കുഴപ്പമില്ലാത്ത ചെരുപ്പുകളായിരുന്നു. അല്ലെങ്കിൽ ആ തിരകളുമ്മവെയ്ക്കുന്ന പൂഴിയുറച്ച ഇടത്തിലൂടെ നടന്നപ്പോൾ ചെരുപ്പ് പോയേനേ..
കാറ്റിൽ കണ്ണീർച്ചാലുകൾ ഉണങ്ങി.. മെല്ലെ നടന്നു. ചെവിയിൽ അമർത്തിയ ഫോണിൽ നിന്നും അപ്പുറത്ത് ശ്വാസമെടുക്കുന്ന താളം തിരകളുടെ തമ്പുരുവിനു മീതെ നേർത്ത തബലയായി..
അതേയ്… കുട്ടീ… കേൾക്കാമോ?
ആ… ടീച്ചർ പറഞ്ഞോളൂ…
ഈ കുട്ടീന്നുള്ള വിളി ഇനി വേണോ? നമ്മള് തമ്മില് ഇപ്പോ ഇത്തിരിക്കൂടി പരിചയമായില്ലേ?
ശരി. ടീച്ചർക്കെന്താണോ ഇഷ്ടമുള്ള പേര് അതു വിളിച്ചോളൂ…
എനിക്ക് കിച്ചൂന്നുള്ള പേരിഷ്ട്ടാണ്!
അയ്യോ! അതെന്റെയും പേരാണ്! ആദ്യത്തെ എന്റെ ഡയലോഗിൽത്തന്നെ ഈ പേരു പറഞ്ഞ കാര്യം ഞാൻ മറന്നിരുന്നു!
ഹഹഹ… പൊട്ടാ! അപ്പോ നിയ്യ് ഞാൻ കിച്ചുവാണേന്ന് വിളിച്ചു കൂവിയത് മറന്നോ? കിലു കിലാന്നുള്ള ചിരി…
ഓഹ്! സോറി ടീച്ചർ… ഒന്നാമത് ഞാനൊരു മണ്ടനാണ്… പല കാര്യങ്ങളിലും… പിന്നെ ഇപ്പോഴൊന്നും ഓർക്കാനുള്ള മൂഡിലുമല്ല..
ഒരു നിമിഷം നിശ്ശബ്ദത. പിന്നെയൊരു നിശ്വാസം. അതേയ്… സോറി… ഞാൻ കിച്ചൂനെ നിയ്യ് ന്നു വിളിക്കാൻ പാടില്ലായിരുന്നു. പിന്നെ കളിയാക്കിയതല്ലട്ടോ! ഒരു തമാശയ്ക്ക്…
ഓ.. അതു സാരമില്ല ടീച്ചർ. ഞാൻ ടീച്ചറിനോട് നല്ല വാക്കു പറയണത് പൊട്ടൻ കുരുടനെ നയിക്കുന്നപോലാണ്…
ഹഹഹ…അപ്പോൾ തമാശ പറയാനറിയാം കിച്ചൂന്!
ജീവിതമേ ഒരു കറുത്ത തമാശയായി ടീച്ചർ.. ആ പിന്നെ ഞാൻ കിച്ചുവാണെന്നറിയാമല്ലോ. അപ്പുറത്താരാണാവോ?
എന്റെ പേര് മൃണാളിനി.
മൃണാളിനീ… പഴയ പാട്ടോർമ്മ വന്നു…
ആഹാ… കിച്ചു നന്നായി പാടുന്നുണ്ടല്ലോ… സ്വരത്തിൽ മന്ദഹാസം?
ഓ…അറിയാതെ മൂളിപ്പോയതാണ്… നല്ല പേര്.
നീണ്ട പേരല്ലേ.. എന്നെയെല്ലാരും വിളിക്കണത് മീനാന്നാണ്…
ഞാനും അങ്ങനെ വിളിച്ചോട്ടേ!
ആഹാ! ഞാൻ നിന്നെക്കാളും എന്തോരം മൂത്തതാ? പേരാ വിളിക്കാ?
എന്തു വിളിക്കണം?