ഇന്നത്തെ കാലഘട്ടത്തിനറിയാത്ത ഈ കാട്ടുപാതയിലേക്ക് എത്തുന്നതിന് മുൻപ്, നിങ്ങൾ ‘മാമലക്കണ്ട’ത്തെ കുറിച്ചറിയണം. അതിനോട് ചേർന്ന് കിടക്കുന്ന ‘പൂയംകുട്ടി’ വനമെന്തെന്ന് കാണണം. ഇവകൾക്കെല്ലാം ഇടയിലൂടെ തെന്നിയും തെറിച്ചും ഒഴുകി നീങ്ങുന്ന കുട്ടമ്പുഴ’ യോരത്ത് വല്ലപ്പോഴും ഒന്നിറങ്ങി നടക്കണം.
“ശനിയാഴ്‍ച്ച വൈകീട്ടാണ് ബുക്ക് ചെയ്തിരുന്ന #വെസ്പ സ്‌കൂട്ടർ കിട്ടുന്നത്. എങ്കിൽ പിന്നെ വീക്കെൻഡ് ട്രിപ്പ് അതിൽ തന്നെ എന്ന് തീരുമാനിച്ചു” “കാടറിയാൻ,, ആസ്വദിക്കാൻ,, അനുഭവിക്കാൻ ‘ബൈക്ക് യാത്ര’ പോലെ മനോഹരം മറ്റെന്തുണ്ട്. പെരുമ്പാവൂർ റൂട്ടിലെ ചെമ്പറക്കി പെട്രോൾ പമ്പിൽ സ്‌കൂട്ടർ നിർത്തി, ഫുൾ ടാങ്ക് അടിക്കാൻ പറഞ്ഞു. 430 രൂപക്ക് ടാങ്ക് നിറഞ്ഞു. 500 രൂപ കൊടുത്ത് ബാക്കി ഫാത്തിമയോട് മേടിക്കാൻ പറഞ്ഞു ഞാൻ ബൈക്ക് കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി. ബാക്കി പൈസയുമായി വന്ന പാത്തു ചിരിച്ചു കൊണ്ട് പറഞ്ഞു : ”ആ പയ്യൻ ബാക്കി 70 രൂപ തരേണ്ടതിന് പകരം 170 രൂപ തന്നിരിക്കുന്നു. വാ, പോകാം.. വണ്ടി വിട്ടോ”
‘അടിക്കടി പെട്രോൾ വില കൂടുന്നതും പമ്പിന്റെ മുതലാളിയുടെ 100 രൂപ പോണെങ്കിൽ പോട്ടെ’ എന്നതുമായിരിക്കാം അവളെ അത്തരത്തിൽ ചിന്തിപ്പിച്ചത്. നമ്മളിൽ പലരും അങ്ങിനെയാണ് ധരിച്ചിരിക്കുന്നതും. എന്നാൽ തെറ്റാണത്, ഓരോ ദിവസവും ക്ളോസിങ് ടൈമിൽ കാശിന്റെ ഷോർട്ടേജുണ്ടെങ്കിൽ അതവിടത്തെ സ്റ്റാഫിന്റെ ശമ്പളത്തിൽ നിന്നും പിടിക്കുന്നതാണ് പമ്പിലെ ഒരു രീതി. അയ്യായിരമോ ആറായിരമോ ഒക്കെ മാസം കിട്ടുന്ന ഇതുപോലുള്ള പാവം ബംഗാളികളുടെ ശമ്പളത്തിൽ നിന്നും പോയാൽ പിന്നെ എന്തുണ്ടാകും അവർക്ക്, ആരും മറന്ന് പോകരുത്.
ബൈക്ക് സ്റ്റാൻഡിലിട്ട് ഞാൻ, പെട്രോളടിച്ച ബംഗാളി പയ്യന്റെ അടുക്കലേക്ക് പോയി ഒന്ന് കൂടി ചോദിച്ച് ഉറപ്പ് വരുത്തി. എത്ര രൂപക്കാണ് അടിച്ചതെന്ന്. ‘430 രൂപ’ – മനസ്സിലാകുന്ന മലയാളത്തിൽ അവൻ പറഞ്ഞു. “എങ്കിൽ ഇതില് 100 രൂപ കൂടുതലുണ്ട്, പിടിച്ചോ” എന്ന് പറഞ്ഞു തിരിച്ചു കൊടുത്തു. കാഴ്ച്ചയിൽ തന്നെ പാവത്താനായ അവന് പരിഭ്രമവും സന്തോഷവും ഒരുമിച്ച്. ആ സമയം അകത്ത് നിന്നും മാനേജർ വന്നു ചോദിച്ചു,,, ‘എന്താ പ്രശ്നം,,? അല്ല, അയാള് 100 രൂപ കൂടുതല് തന്നു, തിരിച്ചു കൊടുത്തതാ. കേട്ടതും അയാൾ ദേഷ്യത്തോടെ ആ പയ്യനെ ഒരു നോട്ടം. എന്നിട്ട് എന്തോ പറയാൻ വേണ്ടി വാ തുറന്നതും,,, ഞാൻ പറഞ്ഞു : പോട്ടെ, ചേട്ടാ,, അറിയാതെയല്ലേ,, അയാളെ വഴക്ക് പറയേണ്ട”. അയാളുടെ ഭാവവും ശരീരഭാഷയും എനിക്കൊട്ടും പിടിച്ചില്ല. അതുകൊണ്ട് ഞാൻ ഇത്തിരി പരുഷമായിട്ട് തന്നെയാണ് പറഞ്ഞത്. അതുകൊണ്ടാവണം, ഓക്കേ സർ,, ഓക്കേ സർ,, പറഞ്ഞുകൊണ്ട് ഒരു ഇളിഞ്ഞ ചിരി ചിരിച്ചു മധ്യവയസ്കനായ ആ മാനേജർ.
ഞായറാഴ്ച്ച ആയതുകൊണ്ടാകണം പെരുമ്പാവൂർ ടൗണിൽ വലിയ തിരക്കില്ല. മിക്ക കടകളും അടഞ്ഞു കിടക്കുന്നു. സിഗ്നലിൽ ഞങ്ങളുടെ ബൈക്കിനോട് ചേർന്ന് വന്ന് നിർത്തിയ കാറിനുള്ളിലെ പെൺകുട്ടി ഇടക്കിടെ നോക്കിയിരുന്നത് എന്നെയാണോ പുതിയ ബൈക്കിനെയാണോ, അറിയില്ല.