മാമലക്കണ്ടത്തെ മാസ്മരിക നിബിഡ വനത്തിലൂടെ ഞാനും എൻ്റെ പാത്തുവും

Posted by

കോതമംഗലവും തട്ടേക്കാടും കഴിഞ്ഞ്, വൃക്ഷങ്ങൾ നിഴലുകളെകൊണ്ട് തണലൊരുക്കിയ റോഡിലൂടെ മുന്നോട്ട് പോകുന്ന നമ്മളെ വരവേൽക്കുന്നത് നിരവധി പ്രദേശങ്ങളുടെ ജീവനാഡിയായ കുട്ടമ്പുഴയാണ്. ഏതൊക്കെയോ മലനിരകൾക്കിടയിലൂടെ അനേകം വനാന്തരങ്ങൾക്കിടയിലൂടെ നീർച്ചാലുകളായി… അരുവികളായി… തോടുകളായി… ഒടുവിൽ… ഒരു പുഴയായ് പിന്നെ, കുട്ടിക്കൽ എന്ന സ്ഥലത്തെത്തി കുട്ടമ്പുഴ പെരിയാറുമായി പ്രണയിച്ച്, ശേഷം അവർ ഒന്നായി ഒഴുകുന്നു.

കുട്ടമ്പുഴയിൽ നിന്നും നേരെ പോയാൽ ‘പൂയം കുട്ടി വനം’. പുലിമുരുകനെന്ന ചരിത്ര സിനിമയിലൂടെ നാം കണ്ടതും അറിഞ്ഞതുമാണ് പൂയംകുട്ടി വനം. വർഷങ്ങൾക്ക് മുൻപ് ഐ.വി ശശിയുടെ ‘ഈറ്റ’ എന്ന സിനിമയും ഈ വനത്തിലാണ് ചിത്രീകരിച്ചത്. പക്ഷേ, നമുക്ക് കാട് കണ്ട് മനം നിറഞ്ഞതും നാം അതിശയിച്ചതും പുലിമുരുകനിലൂടെയാണ്.

എനിക്ക് പോകേണ്ടത് പക്ഷേ കുട്ടമ്പുഴയിൽ നിന്നും വലത്തേക്കാണ്, ഉയരങ്ങളിലേക്ക്. 11 ഇഞ്ചുള്ള വെസ്പ സ്‌കൂട്ടറിന്റെ അലോയ് വീലുകൾ അതിന്റെ ട്യൂബ് ലെസ്സ് ടയറുകളുമായി, ഉരുളൻ തണ്ണിയിലേക്കും ആ വഴി മാമലക്കണ്ടമെന്ന മലകളാൽ ചുറ്റപ്പെട്ട പറുദീസയിലേക്കുമുള്ള പാത കയറാൻ തുടങ്ങി. 9 കിലോമീറ്റർ – ഉരുളൻ തണ്ണിയിൽ നിന്നും പന്തപ്ര വഴി മാമലക്കണ്ടത്തേക്കുള്ള റൂട്ട്. ഒരിക്കൽ പോയാൽ പിന്നീടൊരിക്കലും മറക്കാത്ത ആ അരമണിക്കൂർ യാത്ര.

തുടക്കത്തിൽ അങ്ങിങ്ങായി ആദിവാസി ഊരുകൾ കാണാം. പിന്നെ വിജനമാണ്, കാടിന്റെ ഭംഗിയുടെ തുടക്കമാണ്. ഒരു നാല് വീൽ വാഹനത്തിന് കടന്ന് പോകാൻ കഴിയുന്ന വിധത്തിൽ കോൺക്രീറ്റ് ചെയ്ത വൃത്തിയുള്ള വഴി. ഇടക്കിടെ ആനപ്പിണ്ടങ്ങൾ, ഉണങ്ങിയതും ഉണങ്ങാത്തതും…. അവിടെവിടെയായി ഏതൊക്കെയോ കിളികളുടെ കലപില ശബ്ദങ്ങൾ… ഇടക്ക് ഒരിലയനങ്ങാത്ത നിശബ്ദത, നിഗൂഢത. ഒരു നിമിഷം അരുവികൾ പോലും ഉറങ്ങുകയാണെന്ന് തോന്നും. ആ ഭയത്തിനിടയിലും ഒരു ത്രില്ലിംഗ്, ഒരാവേശം. അതിലൂടെ കിട്ടുന്ന ഒരു സുഖം. വിവരിക്കാൻ എന്റെ വിരലുകളിൽ പിറവിയെടുക്കുന്ന വാക്കുകൾ മതിയാവില്ല.

‘അങ്ങിനെ,, അങ്ങിനെ കാട്ടിലൂടെ കുറേ കയറ്റങ്ങളും വളവുകളും ഇറക്കങ്ങളുമൊക്കെ പിന്നിട്ട് മാമലക്കണ്ടം. ഇന്നും “മുനിയറ”കളെ ആരാധിക്കുന്ന ഒരു കൂട്ടം ജനങ്ങൾ അധിവസിക്കുന്ന മാമലക്കണ്ടം. മഴയില്ലാത്ത കാലത്ത്, ജനങ്ങൾ കൂട്ടമായി നിന്ന് മുനിയറകളിൽ കാട്ടു തേനൊഴിച്ച് പായസം വെച്ചാൽ മഴ പെയ്യുമെന്ന് വിശ്വസിക്കുന്ന ഒരു ജനത ജീവിക്കുന്നിടം. നാല് വശവും കാട്. ഏത് പൊസിഷനിൽ നിന്ന് നോക്കിയാലും ചുറ്റിനും മലനിരകൾ. അതിന് മുകളിൽ അങ്ങിങ്ങായി വെള്ളിനൂൽപോലെ ഒഴുകുന്ന നീർച്ചാലുകൾ. “അവ എവിടെ നിന്ന് ഉത്ഭവിക്കുന്നുവെന്നോ എവിടേക്ക് വീഴുന്നുവെന്നോ എന്നത് മിഴികൾക്ക് ഒരത്ഭുതമായി മാറുന്നു.”

Leave a Reply

Your email address will not be published. Required fields are marked *