“അറിയില്ല…എത്രേം ഉണ്ടെന്ന് ഒക്കെ ചോദിച്ചാ എന്റെ മോളെ എനിക്ക് അത് പറയാനൊന്നുമറിയില്ല…പക്ഷെ ഒരു രാത്രി…ഒരു രാത്രിയെങ്കിലും അവനെ ഒന്ന് കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോകും…”
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“എന്റെ റബ്ബേ!”
റിയയുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഷബ്നം പറഞ്ഞു.
“വാ! നിന്നാൽ നമ്മള് ഒരുപാട് പിമ്പിലായിപ്പോകും. അവർക്കൊക്കെ സംശയമുണ്ടാവും…”
റിയയുടെ കൈപിടിച്ചുകൊണ്ട് ഷബ്നം മുമ്പോട്ട് നടന്നു.
മുമ്പിൽ ഒരു കാട്ടുചോല പ്രത്യക്ഷമായി. നിലാവിൽ അതിൻറെ ഉപരിതലം സ്വർണ്ണവർണ്ണമായികിടന്നു. അതിന്റെ കരയിൽ നിദ്രയിലാണ്ട മഹാ ഉരഗങ്ങൾ പോലെ ഉത്തുംഗമായ ശിലകൾ നിന്നിരുന്നു. അപ്പുറത്ത് മഹാകാനനത്തിന്റെ ഇരുൾ.
“ഇതുപോലെ ഭംഗിയുള്ള ഇടങ്ങൾ കാണുമ്പോൾ എന്റെ ഉള്ള് അവനു വേണ്ടി കൂടുതൽ പൊള്ളാൻ തുടങ്ങും എന്റെ പെണ്ണെ. നിന്റെ ഉള്ള് അവനു വേണ്ടി പൊള്ളിപ്പനിക്കുന്നില്ലേ? അതിനേക്കാൾ ചൂടിൽ!”
കാട്ടുചോലയുടെ വിമോഹന ഭംഗിയിലേക്ക് നോക്കി റിയ പറഞ്ഞു.
“ഇതിലൂടെ …. ഈ പുഴയിലൂടെ ചിലരൊക്കെ ആദ്യമല്ലേ?”
മുമ്പിൽ നിന്ന് തിരിഞ്ഞ് നിന്ന് ജോയൽ പറഞ്ഞു.
“സൂക്ഷിക്കണം! മുതലകളുണ്ട് ഈ പുഴയിൽ!”
ഷബ്നം ചിരിച്ചു.
“എന്താടീ?”
അതുകണ്ട് റിയ ചോദിച്ചു.