“എനിക്ക് എന്തോ ധൈര്യം ചോർന്നു പോകുന്നത് പോലെ. ആദ്യമായിട്ടാണ് ഇങ്ങനെ ഒരിടത്തു താമസിച്ചു കേസ് അന്വേഷിക്കുന്നത്. ഇവിടെയാണെങ്കിൽ എല്ലാം ദുരൂഹവും അബ്നോർമലും.” അവൾ നിസ്സഹായതയോടെ പറഞ്ഞു.
“സാരമില്ല, നമുക്കിപ്പോ കാര്യങ്ങളുടെ റിയാലിറ്റി മനസ്സിലായില്ലേ. ഇവിടെ നടന്ന മിസ്സിംഗ് കേസുകൾ ഫേക്ക് അല്ല, സംതിങ് റോങ്ങ് ഹാപ്പെനിംഗ് എന്ന് ഉറപ്പായില്ലേ. അതൊരു നല്ല തുടക്കമല്ലേ.” വാഹിദ് അവളെ ഉത്സാഹപെടുത്താൻ ശ്രമിച്ചു.
അവൾ മറുപടി പറയാതെ അവനെ നോക്കിയിരുന്നിട്ട് അവൻ പറഞ്ഞത് ശരിവെക്കുന്നതുപോലെ, എന്തോ ആലോചിച്ചുകൊണ്ട് തലയിളക്കികൊണ്ടിരുന്നു.
“ആദ്യം മാഡം പോയി ഉറങ്ങാൻ നോക്ക്. ബാക്കിയൊക്കെ നാളെ നേരം വെളുത്തിട്ട്.” അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു. എന്നിട്ടും എഴുന്നേറ്റ് പോകാതെ അതേ ഇരിപ്പ് തുടർന്ന ആതിരയെ അവൻ ഉന്തിത്തള്ളി എഴുന്നേൽപ്പിച്ചു റൂമിലേക്ക് തള്ളിവിട്ടു.
അവൻ മൊബൈൽ എടുത്ത് കിഷോറിനു നടന്ന സംഭവങ്ങൾ വിശദമാക്കി ഒരു മെസ്സേജ് അയച്ചിട്ട് കിടക്കയിലേക്ക് വലിഞ്ഞുകയറി നെറ്റിയിൽ കൈവച്ചു മലർന്നു കിടന്നു. പെട്ടന്ന് ഫോണിൽ മെസ്സേജ് വരുന്ന ടോൺ കേട്ടപ്പോൾ കിഷോറിന്റെ റിപ്ലൈ ആയിരിക്കുമെന്ന് കരുതി എടുത്ത് നോക്കിയപ്പോൾ കണ്ടത് രമ്യയുടെ വോയിസ് മെസ്സേജ്.
ദുബായ് നഗരത്തിന്റെ സൗണ്ട്പ്രൂഫ് ഫ്ലാറ്റിൽ മേഘപ്പാളിപോലെ പൂണ്ടുപോകുന്ന കിടക്കയിൽ അവളുടെ ചൂടുള്ള യുവത്വത്തിൽ തളർന്നു കിടന്നിരുന്നത് അവന്റെ ഓർമ്മയിൽ തെളിഞ്ഞു. തന്നോട് ഒട്ടും പ്രണയമില്ലാതെ, എന്നാൽ എത്ര പെൺകുട്ടികൾ പ്രണയിച്ചാലും അവർക്ക് കൊടുക്കുന്ന അതേ സുഖം തനിക്കും കിട്ടണമെന്ന് പിടിവാശിയുള്ള കൂട്ടുകാരി.