വാഹിദും ആതിരയും പരസ്പരം നോക്കി. തങ്ങൾ അന്വേഷിക്കുന്ന യഥാർഥ്യങ്ങളിലേക്ക് വഴിതുറക്കുന്നതിൽ ഒരാളാണ് തങ്ങളുടെ മുന്നിലിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായി. ഒപ്പം വലിയൊരു നഷ്ടം നേരിട്ട് ദുഃഖം മനസ്സിലൊതുക്കി ജീവിക്കുന്ന ഒരു ബലിയാടായ വ്യക്തിയാണെന്നും. അയാളോട് അവർക്ക് സഹതാപം തോന്നി.
“ഇക്കയുടെ പേരെന്താ? ഇവിടെ തന്നാണോ താമസം.?” ആതിര സഹതാപത്തോടെ ചോദിച്ചു.
“എന്റെ പേര് മമ്മദ്. മമ്മാജി എന്നോ മമ്മാക്ക എന്നോ എല്ലാരും വിളിക്കും. താമസിക്കുന്നത് നിങ്ങൾ താമസിക്കുന്ന സ്ഥലത്തേക്ക് പോകുന്ന ഭാഗത്തു തന്നെ. എന്റെ വീട് കഴിഞ്ഞാണ് കാഞ്ഞിരമുക്ക്. അതുവഴിയാകും നിങ്ങൾ വന്നിട്ടുണ്ടാവുക.”
അയാൾ കൗണ്ടറിൽനിന്ന് ക്യാഷ് എടുത്ത് ട്രൗസർ പോക്കറ്റിലിട്ട് ലൈറ്റ് ഓഫാക്കി പുറത്തേക്കിറങ്ങി. പിന്നാലെ ആതിരയും വാഹിദും അയാളെ അനുഗമിച്ചു കടയിൽ നിന്നിറങ്ങിയപ്പോൾ മമ്മാജി ഷട്ടർ താഴ്ത്തി ലോക്ക് ചെയ്തു. പിന്നെ കടയുടെ മുന്നിൽ നിർത്തിയിരുന്ന സ്‌കൂട്ടറിൽ കയറി.
“രാത്രി വൈകാൻ നിൽക്കണ്ട. വേഗം വീട്ടിലേക്ക് പൊയ്ക്കോളൂ. ഈ നാടിന് എന്തോ കുഴപ്പമുണ്ട്, ശരിയാണ്. കഥയാണെങ്കിലും കാര്യമാണെങ്കിലും സൂക്ഷിച്ചാൽ നല്ലത്.” അയാൾ വണ്ടി സ്റ്റാർട്ട് ചെയ്തു ആളൊഴിഞ്ഞു കഴിഞ്ഞിരുന്ന നിരത്തിലൂടെ ഓടിച്ചുപോയി.
ബുള്ളറ്റിലേക്ക് കയറി അയാളുടെ പിന്നാലെ അവരും. മമ്മാജിയുടെ സ്‌കൂട്ടർ ഹൈവെയിൽ നിന്ന് ഇടതു വശത്തേക്ക് തിരിഞ്ഞു കാഞ്ഞിരമുക്ക് റോഡിലേക്ക് കയറുന്നത് വാഹിദ് കണ്ടു. കുറച്ച് പിന്നിലായി അവന്റെ വാഹനവും ആ റോഡിലേക്ക് കയറി അയാൾക്ക് പിന്നിലായി യാത്ര തുടർന്നു.