സൂര്യനെ പ്രണയിച്ചവൾ 7 [Smitha]

Posted by

“അയാളുടെ തനി നിറം അറിഞ്ഞിട്ടും നീ എന്തിനാ ഞങ്ങളെ എതിര്‍ത്ത് അയാളെ ക്യാമ്പസ്സില്‍ കയറ്റിയത്?”

“നമ്മള്‍ ക്ഷണിച്ച് വരുത്തിയതാണ് അദ്ധേഹത്തെ. അല്ലേ? നിന്‍റെയും എന്‍റെയും വീട്ടിലേക്ക് വരുന്നവര്‍ മാത്രമല്ല അതിഥി. യൂണിവേഴ്സിറ്റി നമ്മുടെ വീടാണ്. നമ്മള്‍ ക്ഷണിച്ചിട്ട്‌ വന്ന അതിതിയെ അപമാനിക്കാന്‍ മാത്രം എന്‍റെ സംസ്ക്കാരം പുരോഗമിച്ചിട്ടില്ല. അദ്ധേഹത്തിനെതിരെയുള്ള അഴിമതി കോടതിയില്‍ തെളിയട്ടെ. നിന്‍റെ കൂടെ മുമ്പില്‍ തന്നെ ഞാനുമുണ്ടാവും അയാള്‍ക്കെതിരെ!”

അവനോട് കൂടുതല്‍ തര്‍ക്കിക്കാന്‍ നില്‍ക്കാതെ അവര്‍ പോയി.
ഡിപ്പാര്‍ട്ട്മെന്‍റ്റിലേക്ക് പോയതിനു ശേഷം തന്‍റെ ലക്ചര്‍ ഹാളിലേക്കാണ് ജോയല്‍ പോയത്.
അവിടെ ക്ലാസ് റൂമില്‍ സഹപാഠികള്‍ ചെറിയ ഒരു ഗേറ്റ്‌ടുഗെതര്‍ സംഘടിപ്പിച്ചിരുന്നു, സ്വാതന്ത്ര്യം ദിനം പ്രമാണിച്ച്.
ക്ലാസ്സിലെത്തിക്കഴിഞ്ഞ് ജോയല്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്നു.
അവരുടെ ആഘോഷത്തില്‍ പങ്കെടുക്കവേ തന്‍റെ ഡെസ്ക്കില്‍ ഒരു ചുവന്ന കവര്‍ അവന്‍ കണ്ടു.
അതവന്‍ സംശയത്തോടെ എടുത്തു.

ആലിംഗന ബദ്ധരായ കമിതാക്കളുടെ ചിത്രവും അതിന് താഴെ ചുവന്ന മഷിയില്‍ ഒരു വാക്യം…

“ഐം യുവര്‍ ഗേള്‍. ഗസ്സ് ഹൂ!”

നിന്‍റെ പെണ്ണാണ് ഞാന്‍. ഊഹിക്കാമോ ഞാന്‍ ആരാണ് എന്ന്?

ജോയലിന്റെ ചങ്കിടിച്ചു പോയി.
ജീസസ്!
ആരാണ് ഇങ്ങനെ ഒരു കവര്‍ തന്‍റെ ഡെസ്ക്കില്‍ വെച്ചത്?
പലരും പ്രണയം പറഞ്ഞിട്ടുണ്ട്.
താല്‍പ്പര്യം തോന്നിയിരുന്നില്ല ആരോടും.
അവരോടൊക്കെ നല്ല സൌഹൃദത്തില്‍ ആണ് ഇപ്പോള്‍.
അവര്‍ക്കും പ്രശ്നങ്ങള്‍ ഇല്ല.
പക്ഷെ ഈ ഗ്രീറ്റിംഗ് കാര്‍ഡിലെ അക്ഷരങ്ങള്‍ തന്നെ ത്രസിപ്പിക്കുന്നു!
അതെന്താ അങ്ങനെ?
നേരിട്ട് പ്രണയമറിയിച്ചപ്പോള്‍ കുലുങ്ങാത്ത ആളാണ്‌!

“ഗായത്രിയല്ലേ ആ കാര്‍ഡ് അവിടെ കൊണ്ടുപോയി വെച്ചത്, റിയേ?”

ഷബ്നം ചോദിച്ചു.

“അല്ലാതെ മറ്റാര്?”

റിയ ചിരിച്ചു.

“അവള്‍ തീര്‍ച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു, ജോയലാണ് തന്‍റെ ഹൃദയത്തിന്റെ ഉടമ എന്ന്. തന്‍റെ ജീവിതത്തിന്റെ സൂക്ഷിപ്പ്കാരനെന്ന്‍. എങ്കിലും അവനോട് ഹൃദയ രഹസ്യം നേരിട്ടറിയിക്കാന്‍ അവള്‍ക്ക് സ്ത്രീസഹജമായ ലജ്ജതോന്നി. താന്‍ പറയാനാഗ്രഹിക്കുന്ന കാര്യങ്ങളാണ് അവള്‍ കാര്‍ഡിലൂടെ അവനെ അറിയിച്ചത്…”

ഷബ്നം പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *