പുലയന്നാർ കോതറാണി [kuttan achari]

Posted by

അങ്ങനെ ഒരുദിവസം,യുദ്ധത്തിന്റെ ഭാഗധേയം മാറ്റിമറിച്ച സംഭവമുണ്ടായി.
പടത്താവളത്തിൽ റോന്തുചുറ്റുകയായിരുന്ന കൊട്ടൂരിലെ രതിത്തമ്പുരാട്ടിയുടെ മകൻ ചന്ദ്രദത്തൻ. ഉച്ച സമയം. യുദ്ധവിരാമമുള്ള സമയമാണ് ഉച്ച. അതിനാൽ മറവരെക്കുറിച്ചു പേടിയില്ലാതെ കുമാരൻ കൊട്ടൂർ താവളത്തിന്റെ ഒരുയർന്ന പ്രദേശത്തേക്കു നടന്നു കയറി.പക്ഷേ കുമാരനെ സാകൂതം വീക്ഷിച്ചുകൊണ്ടൊരാൾ മറവത്താവളത്തിൽ നിൽപുണ്ടായിരുന്നു…..മറവസാമ്രാട്ടായ രേവണ്ണ മുക്കാലത്തോർ.
രേവണ്ണ തന്റെ അമ്പു കൈയിലെടുത്തു.അപൂർവവിഷം പുരട്ടിയ അതു വില്ലിലേക്കൂന്നി.ചന്ദ്രദത്തനെ ലക്ഷ്യമിട്ട് അയാൾ അമ്പെയ്തു. വർഷങ്ങളുടെ യുദ്ധപാരമ്പര്യമുള്ള രേവണ്ണയുടെ ഉന്നം പിഴച്ചില്ല.അമ്പ് ചന്ദ്രദത്തന്റെ മാറു തുളച്ച് കടന്നു.അമ്മമാരേ…എന്നൊരു വിളിയോടെ അവൻ പിന്നോട്ടു മലച്ചു മരിച്ചു.
ചന്ദ്രദത്താ എന്നൊരു നിലവിളിയോടെ രതിത്തമ്പുരാട്ടി ഓടി വന്നു.ചേതനയറ്റ പുത്രന്റെ ശരീരം നെഞ്ചോടടക്കിപ്പിടിച്ച് അവർ കരഞ്ഞു. വിജയത്തമ്പുരാട്ടിയും ഓടിവന്നു.അനുജത്തിയുടെ പുത്രനെങ്കിലും സ്വന്തം പുത്രനിൽ നിന്നു വ്യത്യാസം കാണാതെ അവർ വളർത്തിയതാണു ചന്ദ്രദത്തനെയും.അവരുടെയും മാതൃഹൃദയം തകർന്നു.
സോമദത്തൻ ആ രംഗത്തെത്തി , അനുജൻ മരിച്ച കാഴ്ചകണ്ട് മോഹാലസ്യപ്പെട്ടു വീണു. ഇരുശരീരമെങ്കിലും ഒരേ മനസ്സോടെ ജീവിച്ച സോദരങ്ങളായിരുന്നല്ലോ അവർ.
പടക്കളം ഉണർന്നു.ചന്ദ്രദത്തന്‌റെ പടുമരണം കൊട്ടൂർ പടയെ ഉണർത്തി.
പുത്രമരണത്തിൽ ഉത്തേജിതകളായ രതിയും വിജയയും നേരിട്ടു പടനയിച്ചു.നെയ്യാറിന്‌റെ ഇരു തീരങ്ങളിലും വൻപട അണിനിരന്നു.കുഴൽവിളി മുഴങ്ങി.
കൊട്ടൂർ പട വർധിത വീര്യത്തോടെ നെയ്യാറിനു കുറുകെ കടന്നു. മറവപ്പാളയത്തിലേക്ക് അവർ ഇരച്ചുകയറി.കൊട്ടൂരിലെ യോദ്ധാക്കളുടെ വാളൊലിയിൽ മറവപ്പടയാളികൾ മുറിഞ്ഞുവീണു.
രതിയും വിജയയും വർധിത കോപത്തോടെയായിരുന്നു പടയിൽ. കോപം കൊണ്ട് ആ റാണിമാരുടെ ദേഹത്തു നിന്നും തീജ്വാലകൾ വർഷിക്കുന്നതായി മറവർക്കു തോന്നി. അവരുടെ അടുക്കലേക്കു ചെന്ന മറവരെയെല്ലാം അവർ വാളിനൂണാക്കി. തലകൾ കാൽപ്പന്തുപോലെ അന്തരീക്ഷത്തിലേക്കുയർന്നു.
ഇതിനകം കുതിരകളിൽ നിന്നു താഴെയിറങ്ങിയിരുന്നു റാണിമാർ. രതിയും വിജയയും പടക്കളത്തിൽ പാഞ്ഞു നടന്നു. എത്ര തലകൾ അവർ വെട്ടിയെന്ന് അവർക്കു തന്നെ അറിയില്ല.ഒടുവിൽ നിരന്തരമായ വെട്ടൽ കാരണം അവരുടെ വാളിന്‌റെ മൂർച്ച തീർന്നു.

Leave a Reply

Your email address will not be published. Required fields are marked *