കുളി കഴിഞ്ഞു ടൗവൽ പിഴിഞ്ഞ് ഹോൾഡറിൽ വിരിച്ചിട്ട് പുറത്തേക്കിറങ്ങിയപ്പോൾ കട്ടിലിൽ ഭക്ഷണപ്പൊതി കണ്ടില്ല. വരാന്തയിലേക്ക് വന്നു നോക്കിയപ്പോൾ കാലിൽ കാല് കയറ്റിവച്ചു കസേരയിൽ ചാരിയിരുന്നു പാർസൽ കണ്ടെയ്നർ കൈയിൽ പിടിച്ച് അതിലുള്ള ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുയാണ് ആതിര.
“എന്തായിത്, മിനിമം ഒന്ന് ചോദിക്കാനുള്ള മര്യാദയെങ്കിലും വേണ്ടേ.?” അവൻ അവളുടെ അടുത്തേക്ക് വന്ന് മുഖം കനപ്പിച്ചു ചോദിച്ചു. അവൾ മുഖം തിരിച്ചു വാഹിദിനെ നോക്കി വായിലുള്ളത് മുഴുവൻ ചവച്ചിറക്കി. അതുവരെ നോട്ടം മാറ്റിയതേയില്ല.
“ചോദിക്കാൻ തോന്നിയില്ല, നല്ല വിശപ്പുണ്ടായിരുന്നു. ഇയാൾ അപ്പൊ ഇത് എനിക്ക് കൊണ്ടുവന്നത് ആയിരുന്നില്ലേ.?” അവൾ അങ്കലാപ്പിൽ അവനെ തന്നെ നോക്കിക്കൊണ്ടിരുന്നു.
“കെട്ട്യോൾ ഒന്നും അല്ലല്ലോ കെട്ടിവലിച്ചു കൊണ്ടുവന്നു തീറ്റിക്കാൻ.” അവൻ പുച്ഛത്തോടെ അവൾ മുമ്പ് പറഞ്ഞ അതേ കാര്യം ആവർത്തിച്ചു മറുപടി പറഞ്ഞു.
“അതെന്തേ, ഇയാൾക്ക് കെട്ട്യോൾ മാത്രേ പെണ്ണാവുകയുള്ളൂ, മറ്റുള്ളവരൊക്കെ വേറെ വല്ലതുമാണോ.?” അവൾ പുച്ഛത്തോടെ ചുണ്ട് കോട്ടി. അവൻ നിർന്നിമേഷം അവളെത്തന്നെ നോക്കിനിന്നതേയുള്ളൂ.
“ഓഹ് അങ്ങനെ വരാൻ വഴിയില്ല ല്ലോ. കെട്ട്യോൾ മാത്രം പെണ്ണായിട്ട് തോന്നുന്നവർ ഉറങ്ങിക്കിടക്കുന്ന പെണ്ണിനെ ഒളിഞ്ഞു നോക്കില്ല ല്ലോ.” അവൾ ഭക്ഷണം കഴിക്കൽ തുടർന്നു കൊണ്ട് അർത്ഥം വച്ചു പറഞ്ഞു. അതുകേട്ടപ്പോൾ വാഹിദ് ഒന്ന് പരുങ്ങി. അത് കണ്ടപ്പോൾ ആതിരയുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞെങ്കിലും അവളത് വിദഗ്ദമായി ഒളിപ്പിച്ചു.