നാണി മുത്തശ്ശിയുടെ വീട്ടിൽ നിന്നിറങ്ങി നേരെ നടന്ന് ഇടത്തോട്ട് വളവു തിരിഞ്ഞാൽ റോഡ് നീണ്ടുപോകുന്നു. പിന്നീട് വീണ്ടും ഒരു വളവു തിരിഞ്ഞാൽ സ്‌കൂളാണ്. അതിന്റെ ഇടതു ഭാഗത്താണ് അവർ താമസിക്കുന്ന വീട്.
കുറച്ച് കൂടി മുന്നോട്ട് നടന്ന് വളവിലെത്തിയപ്പോൾ എതിരെ ഒരു കറുത്ത ബൊലേറോ വാഹനം കടന്നു വന്നു. രണ്ടുപേരും റോഡിന്റെ ഇടതു വശത്തേക് പരമാവധി ഒതുങ്ങി നിന്നു. പഞ്ചായത്ത് റോഡ് ആയതിനാൽ, അത്യാവശ്യം വീതിയുള്ള വാഹനം ആയതിനാൽ, അധികം വീതിയില്ലാത്തത് കൊണ്ട് രണ്ടുപേരും പറമ്പിനോട് ചേർന്ന് ഒതുങ്ങി നിന്നു.
റോഡിന്റെ രണ്ടു വശവും ഉയർന്ന പറമ്പുകളാണ്. വാഹനം വേഗത കുറച്ച് വളവിലേക്ക് പ്രവേശിച്ചു കടന്നു പോയി. പരസ്പരം തൊട്ട് തൊട്ടില്ല എന്ന മട്ടിൽ ഒതുങ്ങി നിന്ന വാഹിദും ആതിരയും റോഡിലേക്ക് പഴയ പടി മാറാൻ ശ്രമിക്കുന്നതിനിടയിൽ ആതിരയുടെ കൈയിൽ ഏതോ ചെടിയുടെ മുള്ള് ചെറുതായൊന്നു കോറിവരഞ്ഞു. അവൾ വേദനകൊണ്ട് ഒന്ന് ഞരങ്ങിപ്പോയി.
“എന്താ, എന്ത് പറ്റി.”? ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ വാഹിദ് കണ്ടത് ഇടതു കൈത്തണ്ടയിൽ ചെറുതായി ചോരപൊടിഞ്ഞു നിൽക്കുന്ന ഒരു വരയിൽ പരിശോധിക്കുന്ന ആതിരയെയാണ്.
“മുള്ളു തട്ടിയോ..”? അവൻ അവളുടെ അടുത്തേക്ക് ചെന്ന് മുറിവിലേക്ക് നോക്കി,പക്ഷേ കൈ പിടിക്കാനോ പരിശോധിക്കാനോ മുതിർന്നില്ല.
“ഊം.. ” അവൾ മൂളുക മാത്രം ചെയ്തു.
“റൂമിൽ ചെന്നിട്ട് മരുന്ന് വെക്കാം. ഒന്ന് പൊരിയതേയുള്ളൂ ന്ന് തോന്നുന്നു.” വാഹിദ് അഭിപ്രായപ്പെട്ടു. അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല, പക്ഷേ മുറിവ് പരിശോധന നിർത്തി നടത്തം ആരംഭിച്ചു. ചെറിയൊരു മൗനത്തിനോടുവിൽ വാഹിദ് സംസാരിക്കാൻ തുടങ്ങി.