“മാഡം ഇങ്ങനെ കോപിക്കേണ്ട ആവശ്യമൊന്നും ഇല്ല. ഞാൻ ഉദ്ദേശിച്ചത് ആ വൃദ്ധയിൽ നിന്ന് കൂടുതൽ വിവരങ്ങളൊന്നും പ്രതീക്ഷിക്കണ്ടന്നാ.അല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ മറ്റൊന്നും അല്ല.” വാഹിദ് ആതിരയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
“ഞാൻ എന്ത് ഉദ്ദേശിച്ചത് പോലെയെന്നാ പറഞ്ഞു വരുന്നത്..? ശരിക്കങ്ങു മനസ്സിലായില്ല.” ആതിര അൽപ്പം ഈർഷ്യയോടെ ചോദിച്ചു.
“അവർ പറഞ്ഞ മസാല കഥകളൊന്നും ഇനി പ്രതീക്ഷിക്കണ്ട എന്നാവും ഞാൻ അർത്ഥമാക്കിയത് എന്ന ഉദ്ദേശം,അല്ലാതെന്ത്.” വാഹിദ് ശാന്തമായി മറുപടി നൽകി.
“ഹലോ, ഞാനൊരു പോലീസ് ഉദ്യോഗസ്ഥയാണ്. ഇതുപോലെ ചീഞ്ഞ കഥകൾ കേൾക്കുമ്പോ നിയന്ത്രണം വിട്ടുപോകുന്ന നിസ്സാര പെണ്ണല്ല ഞാൻ. നിങ്ങളെന്താണ് എന്നെ കുറിച്ച് കരുതിയത്, ങേ..?” ആതിര നിന്നു കിതച്ചു.
വാഹിദ് നടത്തം നിർത്തി ശാന്തഭാവത്തോടെ ആതിരയുടെ മുഖത്തേക്ക് അൽപനേരം നോക്കികൊണ്ട് നിന്നു. അവനെ എതിർക്കുന്ന ഭാവത്തോടെ രക്തമിരച്ചു കയറി ചുവന്നു തുടുത്ത മുഖത്തോടെ ആതിര വാഹിദിന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കിക്കൊണ്ട് നിന്നു. പക്ഷേ വാഹിദ് അല്പം പോലും പതറാതെ അവളെ കുറച്ചുനേരം കൂടി അതേ നോട്ടം നോക്കി നിന്നതിനു ശേഷം പതുക്കെ പറഞ്ഞു.
“നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെങ്കിൽ കിഷോറിന് വിളിച്ചു എന്നെയൊന്നു ഒഴിവാക്കി തരാൻ പറയാം. എനിക്ക് വേണ്ടി നേർച്ച നേർന്നു വന്നു നിൽക്കുന്നതൊന്നും അല്ല ഞാൻ..” വാഹിദ് അവളെയൊന്ന് ഇരുത്തി നോക്കിയിട്ട് മുന്നോട്ട് നടന്നു നീങ്ങി.