“തല്ലിക്കൊല്ലാൻ അത്ര കൈതരിക്കുവാണെങ്കിൽ ഞങ്ങളെ കൊല്ല്! ശവത്തിൽ അല്ല സൂക്കേട് തീർക്കേണ്ടത്!”
യൂസുഫ് അദിനാൻ ഒരു സ്ത്രീശബ്ദം കേട്ടു. കോപം കൊണ്ട് ഭ്രാന്ത് കയറി അയാൾ അത് പറഞ്ഞയാളെ നോക്കി. സ്‌കാർഫ് കൊണ്ട് മുഖം മറച്ച ഒരു സ്ത്രീയാണ് അത് പറഞ്ഞത്.
അയാൾ ആ സ്ത്രീയുടെ നേരെ ചുവടുകൾ വെച്ചു.
അടുത്ത നിമിഷം അയാളുടെ ചടുലമായ വിരലുകൾ അവളുടെ മുഖത്തു നിന്ന് കറുത്ത സ്കാർഫ് വലിച്ചൂരിയടുത്തു.
“പടച്ചോനെ!”
അവളുടെ മുഖത്തേക്ക് നോക്കി അയാൾ കണ്ണുകൾ വിടർത്തി വായ് പൊളിച്ചു.
“എനിക്ക് തെറ്റി! എനിക്ക് ഫുള്ളായി തെറ്റി!”
അയാൾ അവളുടെ കയ്യിൽ നിന്ന് നോട്ടം മാറ്റാതെ തലയിൽ കൈവെച്ചു.
“ആളുകള് മാവോയിസ്റ്റ് ആകുന്നതിനെ ഞാനിനി കുറ്റം പറയില്ല! ഇതുപോലത്തെ നല്ല ആറ്റൻ സുന്ദരിപ്പീസുകൾ ഉണ്ടെങ്കിൽ ആരാ മാവോയിസ്റ്റ് ആകാത്തത്?”
പിന്നെ അയാളുടെ വലത് കൈ അവളുടെ മുഖത്തിന് നേരെ വന്നു. വിരലുകൾ അവളുടെ ചുണ്ടുകളെ തൊട്ടു. അവൾ വെറുപ്പോടെ മുഖം തിരിച്ചു. അപ്പോൾ ഒരു സബ്ബ് ഇൻസ്പെക്റ്റർ മറ്റൊരു സ്ത്രീയുടെ മുഖത്ത് നിന്ന് സ്കാർഫ് മാറ്റി.
“ങ്ഹേ!”
യൂസുഫ് അദിനാൻ വീണ്ടും അദ്‌ഭുതപ്പെട്ടു.
“ഇതിപ്പോൾ ആരെയാ ആദ്യം!”
അയാൾ രണ്ടു പെൺകുട്ടികളെയും മാറി മാറി നോക്കി.
“നിങ്ങള് ചരക്കുകള് ഇവിടെ നിക്ക്”
യൂസുഫ് അദിനാൻ പെൺകുട്ടികളെ നോക്കിപറഞ്ഞു.
“എന്നതാന്നു വെച്ചാ രാത്രിയാകുമ്പം ഞങ്ങക്ക് ഭയങ്കര വിശപ്പ് വരും. കാടല്ലേ? നാട്ടിലാരുന്നേൽ കഞ്ഞീം കപ്പേം വെച്ച് അഡ്ജസ്റ്റ് ചെയ്യാരുന്നു. കാട്ടിലാകുമ്പം പറ്റത്തില്ല. നല്ല എറച്ചി വേണം! നല്ല നെയ് മുറ്റിയ എറച്ചി…”