മാത്യു: (അവളുടെ അടുത്തേക്ക് ചെന്ന് കൈകളിൽ പിടിച്ചുകൊണ്ട്)
“പ്രത്യേകതയുണ്ടല്ലോ നതാഷാ… നമ്മുടെ ബന്ധത്തിൽ നഷ്ടപ്പെട്ടുപോയ ആ പഴയ സ്പാർക്ക് തിരിച്ചുപിടിക്കാൻ ഞാൻ തീരുമാനിച്ചു.
നീയും ഞാനും…
ഇന്ന് രാത്രി നമുക്ക് പഴയ കാര്യങ്ങൾ സംസാരിക്കാം. ബാക്കിയെല്ലാം മറക്കാം..ആ സാം എന്ന പേഷ്യന്റ് നേ കുറിച്ചും ഹോസ്പിറ്റലിനെ കുറിച്ചും എല്ലാം മറക്കാം..”
മാത്യുവിന്റെ ആ അവസാനത്തെ വാചകം നതാഷയുടെ ഉള്ളിൽ ഒരു മിന്നൽ പോലെ തറച്ചു.
അയാൾ ആ പേര് പറഞ്ഞപ്പോൾ മുഖത്തുണ്ടായ ആ നിഗൂഢമായ പുഞ്ചിരി അവൾക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
അയാൾ അവൾക്ക് നേരെ മരുന്നുകൾ കലർത്തിയ വൈൻ ഗ്ലാസ് നീട്ടി.
“ഇതൊന്ന് കുടിക്കൂ നതാഷാ… നിന്റെ എല്ലാ ടെൻഷനും മാറും.”
നതാഷ വിറയ്ക്കുന്ന കൈകളോടെ ആ ഗ്ലാസ് വാങ്ങി.
മാത്യു നീട്ടിയ വൈൻ ഗ്ലാസിന് നേരെ കൈ നീട്ടാതെ നതാഷ ഒരു നിമിഷം ശങ്കിച്ചു നിന്നു.
അവളുടെ ഉള്ളിലെ പരിഭ്രമം വാക്കുകളിലൂടെ പുറത്തു വന്നു.
നതാഷ: “ഇപ്പൊ വേണ്ട മാത്യു… എനിക്ക് റേഡിയോ ഷോയ്ക്ക് പോകേണ്ടതാ.
പിന്നെ ഡ്രൈവ് ചെയ്യുമ്പോൾ പോലീസ് പിടിച്ചാൽ അത് നമ്മളെപ്പോലെയുള്ള ഡോക്ടർമാർക്ക് വലിയ നാണക്കേടാവും.
ഷോ കഴിഞ്ഞ് വന്നിട്ടാവാം ബാക്കി വിശേഷങ്ങൾ.വന്നിട്ട് കുടിക്കാം..”
മാത്യുവിന്റെ ഉള്ളിൽ ദേഷ്യം ഇരച്ചുകയറി.
‘നിന്റെ റേഡിയോ ഷോയും നിന്റെ കാമുകനും…’
എന്ന് ഉറക്കെ വിളിച്ചു ചോദിക്കാൻ അയാൾക്ക് തോന്നി.
പക്ഷേ തന്റെ പ്രതികാരം ഇത്ര പെട്ടെന്ന് വെളിപ്പെടുത്താൻ അയാൾ തയ്യാറായിരുന്നില്ല.