പ്രണയത്തെക്കുറിച്ചും വിരഹത്തെക്കുറിച്ചും അവൾ മൈക്രോഫോണിലൂടെ മൊഴിയുന്ന ആ മാസ്മരിക ശബ്ദം.തന്റെ ജീവിതത്തിൽ ആദ്യമായാണ് മാത്യു നാതാഷാ യുടെ റേഡിയോ ഷോ കേൾക്കാൻ പോകുന്നത്..
മറ്റുള്ളവർ പുകഴ്ത്തിപ്പറയാറുള്ള ആ ഡോക്ടർ ആയ റേഡിയോ ജോക്കിയെ ഇന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെടണം.
അയാൾ ഫോണെടുത്ത് റേഡിയോ ആപ്പ് ഓൺ ചെയ്തു.
എയർഫോൺ ചെവിയിൽ തിരുകി കൃത്യമായ ആ ചാനലിലേക്ക് ട്യൂൺ ചെയ്തു.
എന്നാൽ നതാഷയുടെ കുസൃതി നിറഞ്ഞ സംസാരമോ കോളുകളോ അല്ല അയാൾ കേട്ടത്.
പകരം ഹൃദയത്തെ കീറിമുറിക്കുന്ന ഒരു പാട്ടിന്റെ ഈണമായിരുന്നു അത്.
”കാത്തിരുന്നു കാത്തിരുന്ന് പുഴമെലിഞ്ഞു… കടവൊഴിഞ്ഞു… കാലവും കടന്നുപോയി… വേനലിൽ…”
മാത്യു ഒന്ന് ഞെട്ടി.
അയാൾ ചാനൽ മാറിയോ എന്ന് സംശയിച്ച് ഫോണിലെ സ്ക്രീനിലേക്ക് നോക്കി.
ഇല്ല അത് കൃത്യം അവളുടെ ഷോ നടക്കേണ്ട സമയം തന്നെയാണ്.
പക്ഷേ അവൾ അവിടെയില്ല.
ഒരുപക്ഷേ പാട്ടിന് ശേഷം അവൾ വരുമായിരിക്കും എന്ന് കരുതി അയാൾ കുറച്ചു നേരം കൂടി കാത്തുനിന്നു.
എന്നാൽ ആ പാട്ടിന് പിന്നാലെ വന്ന അനൗൺസ്മെന്റ് അയാളുടെ തലയിലേക്ക് വീണ ഇടിയായിരുന്നു.
”പ്രിയപ്പെട്ട ശ്രോതാക്കളെ, അനിവാര്യമായ ചില കാരണങ്ങളാൽ ഇന്നത്തെ ഷോയിൽ മാറ്റം വരുത്തിയിരിക്കുന്നു. പകരം മനോഹരമായ ചില മെലഡികൾ നമുക്ക് കേൾക്കാം…”
ആ വാക്കുകൾ കേട്ടതും മാത്യുവിന്റെ ശരീരത്തിലാകെ ഒരു തളർച്ചയും പിന്നാലെ വന്യമായ ദേഷ്യവും ഇരച്ചുകയറി.
അവളുടെ ആ അനിവാര്യമായ കാരണം തന്റെ വീട്ടിൽ ഇന്നലെ വന്ന ആ വിരഹവേദനക്കാരൻ സാമാണെന്ന് അയാൾക്ക് ഉറപ്പായി.