പെട്ടെന്നാണ് അവളുടെ ബാഗിലിരുന്ന് ഫോൺ ശബ്ദിച്ചത്.
സ്ക്രീനിൽ ‘മാത്യു’ എന്ന് കണ്ടതും അവളുടെ ഹൃദയം ഒരു നിമിഷം നിലച്ചു.
പരിഭ്രമത്തോടെ അവൾ ഫോൺ എടുത്തു.
നതാഷ: “ആ… മാത്യു… ഞാൻ ഷോയിലാണ്. ഇപ്പോൾ ചെറിയൊരു ബ്രേക്ക് കിട്ടിയതാ. എന്താ ഈ സമയത്ത് വിളിച്ചത്?”
മറുതലയ്ക്കൽ മാത്യുവിന്റെ പല്ലുകൾ ദേഷ്യം കൊണ്ട് കടിച്ചുപിടിച്ചിരുന്നു.
റേഡിയോയിൽ പാട്ട് നടക്കുമ്പോൾ അവൾ തന്നോട് നുണ പറയുകയാണ്. പക്ഷേ മാത്യുവിന്റെ ശബ്ദത്തിൽ ആ മാറ്റം നിഴലിച്ചില്ല.
മാത്യു: “ആ നതാഷാ… അത് ഞാൻ വിളിച്ചത്…..നീ വരുമ്പോൾ കുറച്ച് തണുത്ത ചോക്ലേറ്റ്‌സ് കൂടി വാങ്ങണം എന്ന് പറയാൻ വിളിച്ചതാ. എനിക്ക് പെട്ടെന്ന് കഴിക്കാൻ തോന്നി.”
നതാഷ ഒന്ന് അമ്പരന്നു.
‘എന്തിനാ ഇപ്പോൾ ചോക്ലേറ്റ്?’
എന്ന് ചോദിക്കണം എന്ന് കരുതിയെങ്കിലും സംസാരം നീട്ടുന്നത് അപകടമാണെന്ന് അവൾക്ക് തോന്നി.
നതാഷ: “ആ… വാങ്ങാം മാത്യു. വരുമ്പോൾ ഞാൻ തീർച്ചയായും വാങ്ങാം. ഇപ്പോൾ എനിക്ക് സ്റ്റുഡിയോയിൽ കയറണം. ഓക്കെ… ബൈ.”
അവൾ വേഗം കോൾ കട്ട് ചെയ്തു.
മാത്യു ഫോൺ താഴേക്ക് വെച്ചു.
അയാളുടെ ശരീരം വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. നതാഷ ഇത്ര നിസ്സാരമായി നുണ പറയുമെന്ന് അയാൾ കരുതിയിരുന്നില്ല.
പക്ഷേ ആ ഫോൺ കോളിലൂടെ പുറത്ത് വന്ന ആ ബാക്ക്ഗ്രൗണ്ട് പരസ്യ ശബ്ദം…
അത് മാത്യുവിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.
ഷോപ്പിംഗ് മാളുകളിൽ സാധാരണ കേൾക്കാറുള്ള വിളംബരങ്ങളും പുതിയ ഡ്രസ്സ് ഷോറൂമിന്റെ പരസ്യവും അയാൾ തിരിച്ചറിഞ്ഞു.
ഈ അടുത്ത കാലത്ത് നഗരത്തിൽ തുടങ്ങിയ വലിയൊരു ഷോപ്പിംഗ് കോംപ്ലക്സ് ആണത്.