“ദേവൻ വരുന്ന വഴിയാണോ ”
“അതേ ”
“ok ഒരു ഹെല്പ് ചെയ്യാമോ പ്ലീസ്.. എന്റെ വണ്ടി ബ്രേക്ക്‌ഡൌൺ ആയി. ഇഫ് യു ഡോണ്ട് മൈൻഡ് ഒരു ലിഫ്റ്റ് തരുമോ ? ”
കണ്മഷിയെഴുതിയ കണ്ണുകളിൽ കുസൃതി ഒളിപ്പിച്ചു വച്ചു കുറുകലോടെയുള്ള മുത്തുമണിയുടെ ചോദ്യം കേട്ടതും ദേവനു അത് തിരസ്ക്കരിക്കാൻ സാധിച്ചില്ല.
വാക്കുകൾ കൊണ്ടുള്ള പ്രയോഗത്തിനു അവൻ അസ്ത്ര പ്രജ്ഞൻ ആയിരുന്നു.കല്യാണിയുടെ അപരയെ കണ്ട ഞെട്ടലിൽ നിന്നും അപ്പോഴും അവൻ വിമുക്തനായിട്ടുണ്ടായിരുന്നില്ല.
പലപ്പോഴൊക്കെ അവളുടെ ചിരിയും സംസാരവും നിൽപ്പും ഒക്കെ കണ്ടപ്പോൾ കല്യാണിയുമായി ഒരു ബന്ധവുമില്ലെന്ന് അവന് തോന്നി.
പക്ഷെ ആ പൂച്ചക്കണ്ണുകളിലെ പിടപ്പും മറ്റും കാണുമ്പോൾ അത് കല്യാണി തന്നെയാണെന്ന് അവന് ഇടക്കിടക്ക് തോന്നിപോയി.എങ്കിലും ഇത് വേറൊരു പെൺകുട്ടിയാണെന്ന് അവൻ മനസിനെ പഠിപ്പിച്ചുകൊണ്ടിരുന്നു.
തന്നെ ഇങ്ങനെ പരീക്ഷിക്കുന്ന വിധിയെ പഴിച്ചു കൊണ്ട് ദേവൻ അവളെ തന്നെ നോക്കി.
“വന്നോളൂ.. ”
ദേവന്റെ വാക്കുകൾ കേട്ട മുത്തുമണി സന്തോഷത്തോടെ അവന് പിറകിൽ ബുള്ളെറ്റിലേക്ക് വലിഞ്ഞു കയറി.
അവൾ കൈകളെടുത്ത് ദേവന്റെ ചുമലിൽ അമർത്തി വച്ചു. ചുമലിൽ അനുഭവപ്പെട്ട കരതലസ്പര്ശനം ദേവന്റെ ഉള്ളിലാകെ വിദ്യുത് പ്രവാഹം നടത്തിയ പ്രതീതി അവന് അനുഭവപ്പെട്ടു.
ശരീരമാകെ ഒരു തരം കുളിര് വ്യാപിക്കുന്ന പോലെ. ആ കുളിരിൽ ദേവൻ മനം മറന്ന് നിന്നു.
മനസിനെ എത്ര പറഞ്ഞ് പഠിപ്പിച്ചിട്ടും കല്യാണിയിലേക്ക് ചിന്തകൾ വഴുതി പോകുന്നതിനെ സ്വയം അവൻ അപലപിച്ചു.
മനസിന്റെ താളപ്പിഴ കാരണം ഭ്രാന്ത് പിടിക്കുന്ന പോലെ ദേവന് തോന്നി. അപ്പോഴാണ് ഈ പെൺകുട്ടിയുടെ രംഗപ്രവേശം.
അതോടെ മനസിന്റെ കടിഞ്ഞാൺ ദേവന്റെ കയ്യിൽ നിന്നും നഷ്ടമായി.മൂന്ന്, നാല് തവണ ശ്വാസം ഉള്ളിലേക്ക് വലിച്ച് പുറത്തേക്ക് വിട്ട ദേവൻ തലയുയർത്തി നോക്കി.
അപ്പൊ കണ്ടത് കണ്ണിൽ പകപ്പോടെ നിൽക്കുന്ന മുത്തുമണിയുടെ കാർ ഡ്രൈവറിനെ ആയിരുന്നു.
അയാളുടെ കോപം കണ്ടതും ദേവൻ പുരികം ഉയർത്തി പിടിച്ച് പതിയെ ഇടതു കൈ ഹാൻഡിലിൽ നിന്നുമെടുത്ത് മീശയുടെ അറ്റം പതിയെ ഒതുക്കി വച്ചു.
അത് കണ്ടതും അയാൾ ഭയപ്പാടോടെ കാറിനു പിന്നിൽ മറഞ്ഞു നിന്നു. ഉള്ളിൽ ചിരിയോടെ ദേവൻ പുറകിലേക്ക് നോക്കി.
“പോയാലോ “മുത്തുമണി മുഖത്തേക്കടിക്കുന്ന വെയിലിനെ കൈ കൊണ്ട് കഷ്ടപ്പെട്ട് മറച്ചു വച്ചു ചോദിച്ചു.
“ആഹ് ശരി ”
ദേവൻ മറുപടി നൽകി.
മുഖത്തേക്കടിക്കുന്ന വെയിലിന്റെ ഉഷ്ണം സഹിക്കാനാവാതെ മുത്തുമണി ഞെളിപിരി കൊണ്ടു.
അത് മനസ്സിലായതും ദേവൻ ബുള്ളറ്റ് ഓൺ ചെയ്തു മുന്നോട്ടേക്ക് എടുത്തു.
പ്രകൃതിയുടെ അഭൗമ്യ സൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള ബുള്ളറ്റിലെ യാത്ര മുത്തുമണിയെ ആകെ ഹരം പിടിപ്പിച്ചു.