മനമുരുകി ആദ്യമായ് സകല ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ച നിമിഷം..
ഹരിയുടെ നിയന്ത്രണത്തിൽ ബൈക്ക് കുതിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ മാറി മറിഞ്ഞു വരുന്ന ചിന്തകൾക്ക് മുന്നിൽ കണ്ണ് നിറഞ്ഞു ഒഴുകി.. ..
ദേവുവിന്റെ വീടിനു മുന്നിൽ വണ്ടി കയറുമ്പോഴേ കാണാം… നിറഞ്ഞു നിന്ന ജനക്കൂട്ടത്തെ.. ആ ഇരുട്ട് നിറഞ്ഞ വഴിയിൽ എവിടെയോ വണ്ടി നിർത്തിയതും ഞാൻ ചാടി ഇറങ്ങി ഓടി.. കൂടി നിന്ന ആളുകളിൽ ആരെയൊക്കെയോ തട്ടി മാറ്റി ഞാൻ വീടിനു മുന്നിൽ എത്തി.. അടഞ്ഞു കിടന്ന കതകു ശക്തിയായി തള്ളി തുറന്നു. അകത്തു കണ്ട കാഴ്ച എന്റെ ഹൃദയം തകർക്കാൻ പോന്നതായിരുന്നു. വീടിനുള്ളിൽ ചോരയിൽ കുളിച്ചു നിലം തൊട്ടു കിടക്കുന്ന രാഘവൻ….. !
തൊട്ടരികിൽ കരഞ്ഞു തളർന്ന ദേവു… !
ഒരു നിമിഷം എന്റെ സകല നാഡി ഞെരമ്പുകളും വലിഞ്ഞു പൊട്ടുന്നത് പോലെ തോന്നി.. എന്ത് നടക്കരുത് എന്നാഗ്രഹിച്ചോ എന്തിനു വേണ്ടി ഇവിടം വിടാൻ തീരുമാനിച്ചോ അത് തന്നെ സംഭവിച്ചിരിക്കുന്നു….ദൈവം എന്റെയും ദേവുവിന്റെയും പ്രാർഥന കേട്ടില്ല.
ദേവുവിന്റെ കണ്ണുകൾ ചുറ്റും നിന്ന പോലീസുകാർക്കിടയിൽ നിന്നും എന്നെ കണ്ടെത്തി.. പ്രതീക്ഷിച്ചു നിന്ന മുഖമെന്ന വണ്ണം. പിടിച്ചു നിർത്തിയ സകലരെയും തട്ടി മാറ്റി അവളെന്നെ വന്നു കെട്ടിപിടിച്ചു.. ഉടുമ്പ് കണക്കെ..
” നന്ദുവേട്ടാ….. ”
ആൾക്കൂട്ടം കണ്ടു നിൽക്കെ അവളെന്റെ പെരലറി വിളിച്ചു….
” മോളെ… ദേവു….. ”
കണ്ണുനീരൊഴുകുന്ന അവളുടെ കണ്ണുകൾ തുടച്ചു ഞാനവളെ സൂക്ഷിച്ചു നോക്കി…..
” നന്ദുവേട്ട… ചെറിയമ്മ…… “വാക്കുകൾ പറഞ്ഞു പൂർത്തിയാക്കാനാവാത്തത്ര കരഞ്ഞു തളർന്ന അവൾ അടുത്ത് കണ്ട മുറിയിലേക്ക് കൈകൾ ചൂണ്ടി.
ഞാൻ നോക്കി നിൽക്കെ എല്ലാവരും കാൺകെ കൈകളിൽ വിലങ്ങുകളോടെ ജാനമ്മ മുറിക്കുള്ളിൽ നിന്നും ഇറങ്ങി വന്നു.. ചുറ്റും കൂടി നിന്ന പോലീസ് അവരെയും കൊണ്ടു പുറത്തേക്കു നടന്നു. എന്താണ് നടക്കുന്നതെന്ന് പോലും മനസ്സിലാവാതെ നിന്ന എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചതല്ലാതെ അവരൊന്നും പറയാതെ ഞങ്ങളെ മറികടന്നു പോയി. ..
ആ പുഞ്ചിരിയുടെ അർദ്ധവും നടന്ന കാര്യങ്ങളത്രയും എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു….
” താനാരാ ഈ പെണ്ണിന്റെ….? ”